ശന്തനുവിന് ഹിറ്റ് സിനിമകൾ നഷ്‌ടപ്പെട്ടതിന് കാരണം പിതാവ്?; ഭാഗ്യമില്ലെന്ന് പേര് ദോഷം കേട്ട് അരുൺ വിജയും
തമിഴ് സിനിമാ രംഗത്ത് സുപരിചിതനാണ് നടൻ ശന്തനു. പ്രമുഖ ഫിലിം മേക്കർ കെ ഭാഗ്യരാജിന്റെയും നടി പൂർണിമ ഭാഗ്യരാജിന്റെയും മകനായ ശന്തനുവിന് സിനിമാ ലോകത്ത് തുടക്ക കാലത്ത് തന്നെ ശ്രദ്ധിക്കപ്പെടാനായി. 2008 ൽ റിലീസ് ചെയ്ത സക്കരക്കട്ടി എന്ന സിനിമയിലാണ് ശന്തനു നായകനായി തുടക്കം കുറിക്കുന്നത്. തമിഴകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഭാഗ്യരാജിന്റെ മകനായതിനാൽ ശന്തനുവിന്റെ അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ കണ്ടത്.
അതേസമയം വിജയത്തോടൊപ്പം പരാജയങ്ങളും ശന്തനുവിനെ തേടി വന്നു. ശന്തനുവിന്റെ കരിയറിൽ കാര്യമായ ഹിറ്റുകൾ ലഭിക്കാത്തതിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മികച്ച അവസരങ്ങൾ ശന്തനുവിന് വന്നിരുന്നെന്നും എന്നാൽ ഭാഗ്യരാജ് ഇതിന് തടസം നിന്നെന്നും ചെയ്യാറു ബാലു പറയുന്നു.

ശന്തനുവിന് നല്ല അവസരങ്ങൾ വന്നിരുന്നു. പേരെടുത്ത ഫിലിം മേക്കർ ആയിട്ടും സുബ്രമണ്യപുരം, കാതൽ തുടങ്ങിയ സിനിമകളിലെ ശന്തനുവിന്റെ അവസരം കളഞ്ഞെന്ന് ഭാഗ്യരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം അദ്ദേഹമാണ് കഥ കേൾക്കുക. ഈ സിനിമകളൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല. സിനിമ റിലീസ് ചെയ്തപ്പോഴാണ് നല്ല അവസരം നഷ്ടപ്പെട്ടെന്ന് മനസിലായത്.
തിരക്കഥ മന്നനാണെന്ന് പറയുന്നെങ്കിലും സിനിമയെ വിലയിരുത്താൻ തനിക്ക് കഴിയില്ലെന്ന് മനസിലായതായി ഭാഗ്യരാജ് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. മുതിർന്ന നടൻ വിജയകുമാറിന്റെ മകൻ അരുൺ വിജയെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. അരുൺ വിജയ് അത്തരം റിസ്കുകൾ എടുത്തില്ല. സംവിധായകന് വേണ്ട നടനായി അരുൺ വിജയ് മാറി. എത്രയൊക്കെ പരാജയങ്ങളുണ്ടെങ്കിലും അദ്ദേഹത്തിനായി ഒരു സ്ഥാനം സിനിമാ രംഗത്തുണ്ടെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

അതേസമയം വർഷങ്ങളായി സിനിമാ രംഗത്തുണ്ടെങ്കിലും അർഹമായ സ്ഥാനം സിനിമാ രംഗത്ത് ലഭിക്കാത്തതിൽ അരുൺ വിജയ്ക്കുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു. ഇത്രയും കഴിവുണ്ടായിട്ടും പ്രകടിപ്പിക്കാൻ പറ്റുന്നില്ല. സിനിമാ കുടുംബത്തിൽ നിന്നുള്ളയാളാണ്. വണ്ണം കുറയ്ക്കാനും കൂട്ടാനും, ഡാൻസും എല്ലാം അറിയാം. എന്തുകൊണ്ട് ഒരു ബ്രേക്ക് ലഭിക്കുന്നില്ല എന്ന വിഷമം അദ്ദേഹത്തിന് വന്നിട്ടുണ്ട്. തുടക്ക കാലത്ത് അരുൺ വിജയ് ചെയ്ത നിരവധി സിനിമകൾ പരാജയപ്പെട്ടു.
രാശിയില്ലാത്ത നടനെന്ന പേര് സിനിമാ ലോകത്ത് വന്നിരുന്നെന്നും ചെയ്യാറു ബാലു പറഞ്ഞു. തമിഴ് സിനിമാ രംഗത്തെ കുടുംബാധിപത്യത്തെക്കുറിച്ച് ചെയ്യാറു ബാലു സംസാരിക്കാറുണ്ട്. താരപുത്രൻമാർ നിരവധിയുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞവർ ചുരുക്കമാണ്. സിനിമാ ലോകത്ത് ആര് വാഴുമെന്നും വീഴുമെന്നും പറയാൻ പറ്റില്ല. നടൻ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്ക്, മുരളിയുടെ മകൻ അഥർവ തുടങ്ങിയവർക്ക് കരിയറിൽ ഉയരാൻ സാധിച്ചില്ലെന്നും ഇദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെട്ടു.
വിജയുടെ മകൻ ജെയ്സൺ സഞ്ജയ് സംവിധായകനായി തുടക്കം കുറിക്കുന്നതിനെക്കുറിച്ചും അടുത്തിടെ ചെയ്യാറു ബാലു സംസാരിച്ചു. താരങ്ങളുടെ മക്കളെ വെച്ച് മാത്രം ജെയ്സൺ സിനിമയെടുക്കുമെന്ന് സൂചനയുണ്ട്, എന്നാൽ വിജയ് ഒരിക്കലും മകനെ അതിന് സമ്മതിക്കില്ലെന്നും ചെയ്യാറു ബാലു പറഞ്ഞു. തമിഴകത്തെ മുതിർന്ന ഫിലിം ജേർണലിസ്റ്റാണ് ചെയ്യാറു ബാലു. പലപ്പോഴും ഇദ്ദേഹം താരങ്ങളെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ തമിഴകത്ത് ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications











