'വിജയിയെ 'സാർ' എന്നാണ് ചന്ദ്രശേഖർ വിളിക്കുന്നത്, പിതാവിനോട് ചെയ്തത് വിജയ്ക്ക് മകനിലൂടെ തിരികെ കിട്ടുന്നു'
പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ കൈ പിടിച്ചാണ് നടൻ വിജയ് സിനിമയിലേക്ക് എത്തിയത്. പത്താം വയസിൽ പിതാവിന്റെ സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു തുടക്കം. വിജയ് വളർന്നപ്പോൾ നായകനായി രണ്ടാം വരവ് നൽകാനും എസ്.എ ചന്ദ്രശേഖർ സിനിമ പിടിച്ചു. രജിനികാന്തിനും മുകളിലേക്ക് തന്റെ മകനെ വളർത്തുമെന്ന പ്രതിജ്ഞ ചന്ദ്രശേഖറിനുണ്ടായിരുന്നു. അതിനായി വേണ്ടതെല്ലാം അദ്ദേഹം ചെയ്തു. തുടക്കത്തിൽ നായകനായി അഭിനയിച്ചിട്ടും വിജയ്ക്ക് തിരികെ കിട്ടിയത് പരിഹാസവും ആക്ഷേപവുമായിരുന്നു.
എന്നാൽ എസ്.എ ചന്ദ്രശേഖർ ഒപ്പം നിന്ന് വിജയിയെ ഇളയദളപതി എന്ന പട്ടത്തിലേക്ക് എത്തിച്ചു. ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള തമിഴ്നാടിന്റെ ദളപതിയാണ് വിജയ്. അറുത്തിയേഴ് സിനിമകൾ പൂർത്തിയാക്കി അമ്പതാം വയസിനോട് അടുക്കുമ്പോഴും വിജയിയോളം ക്രൗഡിനെ തിയേറ്ററിലേക്ക് എത്തിക്കാൻ ശക്തി തമിഴിലെ മറ്റേതെങ്കിലും താരത്തിന് സാധിക്കുമോയെന്ന് സംശയമാണ്.

വിജയിയുടെ മകൻ ജെയ്സൺ സഞ്ജയിയും പിതാവിന്റെ വഴിയെ സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ്. പക്ഷെ നായകനായി അല്ല സംവിധായകനായാണ് ജെയ്സൺ സിനിമയിലേക്ക് ചുവടുവെക്കാൻ പോകുന്നത്. ലെെക്ക പ്രൊഡക്ഷൻസാണ് ജെയ്‌സൺ സഞ്‍ജയിയുടെ ആദ്യ സംവിധാന സംരംഭം നിർമിക്കുന്നത്.
ചിത്രത്തിനുള്ള കരാർ ഒപ്പിടുന്ന ചിത്രം നിർമാതാക്കൾ പുറത്തുവിട്ടത് വൈറലായിരുന്നു. സഞ്ജയിയെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി സംവിധായകർ ശ്രമിച്ചിരുന്നു. കുറച്ചുനാൾ മുമ്പ് അൽഫോൺസ് പുത്രൻ സഞ്ജയിയോട് കഥ പറഞ്ഞിരുന്നു. വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടെങ്കിലും സഞ്ജയ്ക്ക് ആ സമയം അഭിനയിക്കാൻ താത്പര്യമില്ലായിരുന്നു.
വിജയ് ആരാധകരും ദളപതിയുടെ മകൻ സംവിധായകനാകാൻ പോകുന്നതിന്റെ ത്രില്ലിലാണ്. അതേസമയം സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള കരാർ ഒപ്പിടാൻ താരപുത്രൻ ഒറ്റയ്ക്കാണ് എത്തിയത്. മകന്റെ ആദ്യത്തെ സംരംഭം ആയതുകൊണ്ട് തന്നെ ജെയ്സണൊപ്പം വിജയിയോ ചന്ദ്രശേഖറോ വരുമെന്ന് സിനിമാപ്രേമികൾ പ്രതീക്ഷിച്ചിരുന്നു. ഇത് ആരാധകർക്കിടയിലും വലിയ ചർച്ചയായി.
വിജയിയും മകനും തമ്മിൽ ചെറിയ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉള്ളതുകൊണ്ടാണ് വിജയ് മകനൊപ്പം വരാതിരുന്നതെന്ന തരത്തിൽ സംസാരങ്ങളുണ്ട്. പിതാവ് എസ്.എ ചന്ദ്രശേഖറിനോട് ചെയ്തതിനെല്ലാം വിജയ്ക്ക് മകനിലൂടെ തിരികെ കിട്ടുന്നുവെന്നും സിനിമാ ലോകത്ത് ചർച്ച നടക്കുന്നുവെന്ന് പറയുകയാണ് ഇപ്പോൾ സിനിമാ നിരൂപകൻ ചെയ്യാറു ബാലു.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയ്ക്കും പിതാവ് എസ് എ ചന്ദ്രശേഖറിനുമിടയിൽ ഒരു ശീതയുദ്ധം നടക്കുന്നുണ്ട്. അതിന് പിന്നിലെ കാരണം ചോദിച്ചാൽ രണ്ടുപേരും പല കാര്യങ്ങളാണ് പറയുക. യഥാർത്ഥത്തിൽ തുപ്പാക്കിക്ക് ശേഷമാണ് വിജയിയും പിതാവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതുവരെ വിജയിക്കായി കഥകൾ കേട്ടിരുന്നതും പ്രതിഫലം നിശ്ചയിച്ചിരുന്നതുമെല്ലാം എസ്. എ ചന്ദ്രശേഖർ ആയിരുന്നു.'
'തുപ്പാക്കിയുടെ കഥ പറയാൻ വിജയിയുടെ നിർദേശപ്രകാരം മുരുഗദോസ് ചന്ദ്രശേഖറിനെ കാണാൻ പോയി. എന്നാൽ അദ്ദേഹം മുരുഗദോസിനെ അപമാനിച്ച് തിരിച്ച് അയച്ചു. വിഷയം വിജയ് അറിഞ്ഞതോടെ ചന്ദ്രശേഖറുമായി തർക്കവും ഉരസലുമായി. വിജയ് തുപ്പാക്കി സിനിമ ചെയ്യുന്നതിനോട് ചന്ദ്രശേഖറിന് താൽപര്യമില്ലായിരുന്നു.'
'ആ സിനിമ വിജയ് ചെയ്തതിലുള്ള നീരസം മുഴുവൻ സിനിമയുടെ പ്രസ്മീറ്റിൽ ചന്ദ്രശേഖർ പറഞ്ഞു. പ്രസംഗം കേട്ട് അവസാനം വിജയിയുടെ വരെ മുഖം മാറി. ആ സംഭവങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള അകലം വർധിച്ചു. ഒരിക്കൽ ചന്ദ്രശേഖറും ഭാര്യ ശോഭയും പേരക്കുട്ടികളെ കാണാനായി വിജയിയുടെ വീടിന്റെ ഗേറ്റ് വരെ ചെന്നു. മാതാപിതാക്കൾ വന്ന വിവരം വിജയിയെ അറിയിച്ചപ്പോൾ അമ്മയെ മാത്രം അകത്തേക്ക് കടത്തിവിട്ടാൽ മതിയെന്നാണ് വിജയ് പറഞ്ഞത്.'
'ഭർത്താവിന് പ്രവേശനമില്ലാത്തിടത്തേക്ക് കയറാൻ ശോഭയ്ക്കും താൽപര്യമുണ്ടായിരുന്നില്ല. അവർ തിരികെ പോയി. മാത്രമല്ല പലപ്പോഴും ചന്ദ്രശേഖർ വിജയിയെ സാർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള അകലം എത്രമാത്രമാണെന്ന് അതിൽ നിന്നും വ്യക്തമാണെന്നും', ചെയ്യാറു ബാലു വിജയിയുടെ കുടുംബത്തെ കുറിച്ച് ആഗായം തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications