'നയൻതാരയെ അപമാനിക്കുന്ന തരത്തിലാണ് അന്ന് അവിടെ എല്ലാം നടന്നത്, പ്രഭുദേവയ്ക്ക് വേണ്ടിയാണ് അവർ ഹിന്ദുവായത്'
പുതുവർഷം പിറന്നിട്ടും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ആകുന്നില്ല. 2024ലും തമിഴിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര് നടി നയൻതാരയുടേത് തന്നെയാണ്. താരം ചർച്ചയാകാൻ ഏറ്റവും പുതിയ കാരണം നടിയുടെ സിനിമ അന്നപൂർണിയാണ്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂർണി- ദി ഗോഡസ് ഓഫ് ഫുഡ് ചിത്രം അടുത്തിടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു.
എന്നാൽ വൈകാതെ സിനിമ നെറ്റ്ഫ്ളിക്സ് പിൻവലിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടകളുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് നടപടി. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചത്. നയൻതാര സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.

മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിർമാതാക്കൾക്കെതിരെ മുൻ ശിവസേന നേതാവ് രമേശ് സോളങ്കിയാണ് പരാതി നൽകിയത്. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂർണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ഈ ചിത്രം നിർമിച്ച് പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിച്ചിരുന്നു. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്.
രമേശ് സോളങ്കിക്ക് പുറമെ വിശ്വഹിന്ദു പരിഷത്ത് വക്താവ് ശ്രീരാജ് നായരും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അന്നപൂർണി സിനിമ നെറ്റ്ഫ്ലിക്സ് പിൻവലിച്ചതിന് പിന്നാലെ സിനിമാ നിരൂപകൻ ചെയ്യാറു ബാലു നടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നയൻതാരയെന്ന പേരിന് വിവാദ ഒഴിഞ്ഞിട്ട് നേരമില്ലെന്നും ബാലയ്യയുടെ ശ്രീരാമ രാജ്യം സിനിമയിൽ സീതയായി അഭിനയിച്ചപ്പോഴും നിരവധി പ്രശ്നങ്ങൾ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.
'തെലുങ്കിൽ ബാലയ്യയ്ക്കൊപ്പം ശ്രീരാമ രാജ്യം സിനിമ നയൻതാര ചെയ്യുന്ന സമയത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. എൺപത് ശതമാനത്തോളം ഷൂട്ടിങ് കഴിഞ്ഞപ്പോൾ സെറ്റിലെത്തി ചിലർ പ്രതിഷേധം അറിയിച്ചിരുന്നു. നയൻതാര സീതയായി അഭിനയിക്കുന്നുവെന്നതായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചവരുടെ പ്രശ്നം.'

'സീതയായി നയൻതാര അഭിനയിക്കരുതെന്നും താരം ഉള്ള ഭാഗങ്ങൾ വെട്ടികളയണമെന്നും അന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. നയൻതാരയെ അപമാനിക്കുന്ന തരത്തിലാണ് അന്ന് അവിടെ എല്ലാം നടന്നത്. ക്രിസ്ത്യനിയായ നയൻതാര സീതയാകുന്നുവെന്നതായിരുന്നു അവരുടെ പ്രശ്നം. ഈ സിനിമയ്ക്ക് മുമ്പാണ് നയൻതാരയും പ്രഭുദേവയും പ്രണയത്തിലായത്.'
'മാത്രമല്ല പ്രഭുദേവയ്ക്ക് വേണ്ടി കയ്യിൽ പേര് പച്ചകുത്തുകയും ആര്യ സമാജത്തിൽ പോയി മതം മാറി ഹിന്ദുവാകുകയും ചെയ്തിരുന്നു നടി. ഇതെല്ലാം അറിഞ്ഞ് പ്രഭുദേവയുടെ ഭാര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശേഷം പ്രഭുദേവ-നയൻതാര ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. ശേഷമാണ് ശ്രീരാമ രാജ്യം സിനിമയിൽ അഭിനയിക്കാൻ നയൻതാര എത്തിയത്.'
'അതുപോലെ സീതയായി അഭിനയിക്കുന്നതിൽ പ്രതിഷേധം കൂടിയപ്പോൾ ഇതോടെ താൻ അഭിനയം നിർത്തുകയാണെന്ന് വരെ നയൻതാര പ്രഖ്യാപിച്ചിരുന്നു. അതുപോലെ അന്നപൂർണിയിൽ അഭിനയിച്ചതിന് 12 കോടിരൂപയാണ് നയൻതാര പ്രതിഫലം വാങ്ങിയത്. പക്ഷെ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.'
'തമിഴ്നാട്ടിൽ നിന്നും 75ലക്ഷം രൂപയാണ് കലക്ഷനായി ലഭിച്ചത്. സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തോടെയാണ് പ്രതിഷേധം വന്നത്. ആരുടെ ഭാഗത്താണ് തെറ്റെന്ന് പറയാൻ സാധിക്കില്ല. കേസും മറ്റുമായതോടെ സംവിധായകനും നിർമാതാവുമാണ് പെട്ടുപോയത്', എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.


Click it and Unblock the Notifications