'മഹേഷ് ബാബുവിനോടും അല്ലു അർജുനോടും കഥ പറഞ്ഞപ്പോഴുള്ള പ്രതികരണം; ചിമ്പുവായിരുന്നില്ല മനസിൽ'
ഏറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. പ്രണയ, ആക്ഷൻ സിനിമകളിലൂടെ വൻ തരംഗം സൃഷ്ടിക്കാൻ ഗൗതം മേനോന് സാധിച്ചു. വിണ്ണെെതാണ്ടി വരുവായ, വാരണം ആയിരം തുടങ്ങിയ സിനിമകൾ ഇന്നും എവർഗ്രീൻ റൊമാന്റിക് സിനിമകളായി നിലനിൽക്കുന്നു. മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കുമെത്തുകയാണ് സംവിധായകൻ. 2010 ൽ പുറത്തിറങ്ങിയ വിണ്ണെെ താണ്ടി വരുവായയിൽ തൃഷയും ചിമ്പുവുമാണ് പ്രധാന വേഷം ചെയ്തത്.
ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിൽ വിണ്ണെെ താണ്ടി വരുവായയുണ്ട്. ജെസി, കാർത്തിക് എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. സിനിമയുടെ കഥ എഴുതിയത് ചിമ്പുവിനെ മനസിൽ കണ്ടായിരുന്നില്ലെന്ന് ഗൗതം വാസുദേവ് മേനോൻ പറയുന്നു. മദൻ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പുതുമുഖ നായകനെയും നായികയെയും വെച്ച് ഷൂട്ടിംഗ് തുടങ്ങിയതായിരുന്നു. മഹേഷ് ബാബുവിന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്. ഹൈദരാബാദിൽ വെച്ച് ഏഴ് ദിവസത്തിനുള്ളിൽ കഥയെഴുതി. തിരക്കഥ മഹേഷിന് നരേറ്റ് ചെയ്തു. വളരെ നന്നായിട്ടുണ്ട്, പക്ഷെ ഇതിൽ ആക്ഷനില്ല, നമ്മളുടെ കൂട്ടുകെട്ടിൽ പ്രേക്ഷകർ മറ്റൊന്നാണ് പ്രതീക്ഷിക്കുക എന്ന് മഹേഷ് ബാബു പറഞ്ഞു. ഞാൻ ഓക്കെ പറഞ്ഞു. അല്ലു അർജുനോടും കഥ പറഞ്ഞു. ആക്ഷനില്ല വർക്കൗട്ടാകില്ലെന്നാണ് അല്ലു അർജുനും പറഞ്ഞത്. എനിക്ക് ഒരു കഥ എഴുതിയാൽ അടുത്ത ദിവസം ഷൂട്ട് ചെയ്യണം. പുതുമുഖങ്ങളെ വെച്ച് ഷൂട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു.
പ്രൊഡക്ഷൻ ടീമിനെയും തീരുമാനിച്ചു. പുതുമുഖങ്ങളെ വെച്ച് ഇത് വർക്കൗട്ടാകില്ല, ചിമ്പുവിനെ നായകനാക്കിയാലോ എന്ന് പ്രൊഡക്ഷനിൽ നിന്ന് ചോദ്യം വന്നു. ആദ്യം ഞാൻ സമ്മതിച്ചില്ല. ചിമ്പുവിനെ നിങ്ങളെ കാണാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ കണ്ടു. സംസാരിച്ച ശേഷം ചിമ്പുവിനെ നായകനാക്കാൻ തീരുമാനിച്ചെന്ന് ഗൗതം മേനോൻ ഓർത്തു.

വളരെ ഓർഗാനിക്കായി ഷൂട്ട് നടന്നു. തൃഷ നന്നായി വർക്ക് ചെയ്തു. സമാന്തയും സിനിമയിലുണ്ടായിരുന്നെന്നും ഗൗതം മേനോൻ ചൂണ്ടിക്കാട്ടി. യഥാർത്ഥ ജീവിതത്തിലെ ജെസി നന്നായി ജീവിക്കുന്നെന്നും ഗൗതം മേനോൻ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ സ്വന്തം ജീവിതവും പ്രണയവുമെല്ലാം വിണ്ണെെ താണ്ടി വരുവായയുടെ തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗൗതം മേനോന്റെ ഡൊമിനിക് ആന്റ് ലേഡീസ് പഴ്സിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മമ്മൂട്ടി-ഗൗതം മേനോൻ കൂട്ടുകെട്ടിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്. ഗൗതം മേനോന്റെ പിതാവ് മലയാളിയാണ്. അമ്മ തമിഴ്നാട്ടുകാരിയും. ഇദ്ദേഹം വളർന്നത് തമിഴ്നാട്ടിലാണ്. സംവിധാനത്തിന് പുറമെ അഭിനയ രംഗത്തും ഗൗതം മേനോൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംവിധായകന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











