ഒന്നിന് പിറകെ ഒന്നായി പരാജയം, കണക്ക് കൂട്ടലുകൾ പിഴയ്ക്കുന്നു; ജിവി പ്രകാശ് നേരിടുന്നത്
സംഗീത സംവിധായകനും നടനും നിർമാതവുമായ ജിവി പ്രകാശിന്റെ കരിയറും ജീവിതവും വാർത്തകളിൽ നിറയുകയാണ്. എആർ റഹ്മാന്റെ സഹോദരിയുടെ മകനായ ജിവി പ്രകാശിന് സംഗീത ലോകത്ത് ഇന്ന് വലിയ സ്ഥാനമുണ്ട്. സൂപ്പർഹിറ്റായ നിരവധി ഗാനങ്ങൾ ജിവി പ്രകാശ് ഒരുക്കി. അനിരുദ്ധ് രവിചന്ദറും ജിവി പ്രകാശുമാണ് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും വില പിടിപ്പുള്ള മ്യുസീഷ്യൻസ്. വർക്കുകളുടെ ക്വാളിറ്റി നോക്കിയാൽ അനിരുദ്ധിനും മുകളിലാണ് ജിവി പ്രകാശിന്റെ സ്ഥാനമെന്ന് ആരാധകർ വാദിക്കാറുണ്ട്. എന്നാൽ മ്യസീഷനായി മാത്രം അറിയപ്പെടാൻ ജിവി പ്രകാശ് ഇന്ന് താൽപര്യപ്പെടുന്നില്ല.
സൂപ്പർ താരമാകാനാണ് ജിവി പ്രകാശ് ശ്രമിക്കുന്നത്. ചില സിനിമകൾ ജിവി പ്രകാശ് തന്നെ നിർമ്മിക്കുകയും ചെയ്യുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് ജിവി പ്രകാശിന്റെ ഒറ്റ സിനിമയും ബോക്സ് ഓഫീസിൽ പച്ച തൊട്ടിട്ടില്ല. 2015 ൽ ഡാർലിംഗ് എന്ന സിനിമയിലൂടെയാണ് ജിവി പ്രകാശ് നായകനായി തുടക്കം കുറിക്കുന്നത്. നടനായി തുടക്കം കുറിച്ചിട്ട് പത്ത് വർഷമായെങ്കിലും ജിവി പ്രകാശിന് എടുത്ത് പറയാൻ കരിയറിൽ ഹിറ്റുകളില്ല.

കഴിഞ്ഞ നാല് വർഷത്തെ ജിവി പ്രകാശിന്റെ ഗ്രാഫ് പരിശോധിച്ചാൽ താരം ഇന്നെവിടെ നിൽക്കുന്നു എന്ന് മനസിലാകും. നാല് വർഷത്തിനിടെ പത്ത് സിനിമകളിൽ ജിവി പ്രകാശ് അഭിനയിച്ചു. 2021 ൽ പുറത്തിറങ്ങിയ ബാച്ചിലർ എന്ന സിനിമ ഒഴിച്ച് നിർത്തിയാൽ ബാക്കി 9 സിനിമകളും പരാജയമായിരുന്നു. ഒടുവിൽ റിലീസ് ചെയ്ത കിംഗ്സ്റ്റൺ എന്ന സിനിമയും പരായപ്പെടുകയാണുണ്ടായത്. പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്ന സിനിമയുമായുള്ള മത്സരത്തിൽ പിടിച്ച് നിൽക്കാൻ കിംഗ്സ്റ്റണ് കഴിഞ്ഞില്ല. ചിത്രം നിരൂപക പ്രശംസയും നേടിയില്ല.
ഇതിന് മുമ്പിറങ്ങിയ ജിവി പ്രകാശിന്റെ വണക്കം ഡാ മാപ്പിളെ, റിബെൽ, ഡിയർ, ജയിൽ തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. നിലവിൽ കരിയറിൽ ജിവി പ്രകാശിന്റെ സാഹചര്യം മോശമാണെന്ന് പരക്കെ അഭിപ്രായം വരുന്നുണ്ട്. മ്യുസീഷ്യനായി ജിവി പ്രകാശിനെ സ്വീകരിച്ചത് പോലെ നടനായപ്പോൾ ഇദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുന്നില്ല.

തുടർ പരാജയങ്ങൾക്കിടെ ജിവി പ്രകാശിന്റെ സ്വകാര്യ ജീവിതവും വാർത്തയായി. 2024 ലാണ് ജിവി പ്രകാശും സെെന്ധവിയും ബന്ധം വേർപെടുത്തിയത്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ ഇരുവരും പരസ്പരം ആലോചിച്ച് പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞ ശേഷവും ഇവർ ഒരുമിച്ച് സംഗീത വേദികളിൽ എത്തിയിട്ടുണ്ട്. പ്രൊഫഷണലുകളായത് കൊണ്ടാണതെന്നും പിരിഞ്ഞെങ്കിലും പരസ്പരം ബഹുമാനം ഇപ്പോഴുമുണ്ടെന്നുമാണ് ഇതേക്കുറിച്ച് ജിവി പ്രകാശ് പറഞ്ഞത്. താരത്തിന് ശക്തമായ തിരിച്ച് വരവ് കരിയറിൽ ഇപ്പോൾ അനിവാര്യമാണ്.
അതേസമയം ആക്ടിംഗ് കരിയറിൽ പിഴച്ചെങ്കിലും മ്യൂസിക് കരിയറിൽ ജിവി പ്രകാശ് ഇപ്പോഴും മുൻ പന്തിയിലാണ്. തമിഴകത്ത് കഴിഞ്ഞ വർഷം ഏറ്റവും വലിയ ഹിറ്റായ അമരനിൽ സംഗീതമൊരുക്കിയത് ജിവി പ്രകാശാണ്. അമരനിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വൻ ജനപ്രീതി നേടി. തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ സംഗീത സംവിധാനവും ജിവി പ്രകാശായിരുന്നു. രണ്ട് സിനിമകളും വൻ ഹിറ്റായി. മറുവശത്ത് സൈന്ധവിയും കരിയറിലെ തിരക്കുകളിലാണ്. പഠന കാലം മുതൽ പ്രണയിച്ച് പിന്നീട് വിവാഹം ചെയ്തവരായിരുന്നു ജിവി പ്രകാശും സെെന്ധവിയും.


Click it and Unblock the Notifications











