'ഹീറോയ്ക്ക് മാത്രം തൊടാം; കാലിൽ തടവുന്ന സീനിന് വേണ്ടി ഹൻസികയോട് കെഞ്ചി'; അപമാനിച്ച് നടൻ
തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായിക നടിയാണ് ഹൻസിക. തെലുങ്ക്, തമിഴ് സിനിമകളിൽ ഹിറ്റുകൾ സൃഷ്ടിച്ച ഹൻസിക ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻ ആരാധകവൃന്ദം സൃഷ്ടിച്ചു. സൂപ്പർസ്റ്റാർ സിനിമകളിലെ ഗ്ലാമറസ് നായികയായാണ് മിക്ക സിനിമകളിലും ഹൻസിക അഭിനയിച്ചത്. വിജയ്, സൂര്യ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ കൂടെ ഹൻസിക അഭിനയിച്ചു.
അടുത്തിടെയാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ സൊഹൈൽ കത്യൂര്യയാണ് നടിയുടെ ഭർത്താവ്. താരത്തിന്റെ വിവാഹചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷവും അഭിനയ രംഗത്ത് തുടരാൻ ഹൻസിക തീരുമാനിച്ചു. കരിയറിൽ കഴിഞ്ഞ കുറച്ച് നാളുകളായി സജീവമല്ലാതിരുന്ന ഹൻസിക വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. നിരവധി റിലീസുകൾ ഈ വർഷം തനിക്കുണ്ടെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

പാർട്ണർ ആണ് ഹൻസികയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെയുണ്ടായ സംഭവം വിവാദമായിരിക്കുകയാണ്. ഹൻസികയെ അപമാനിക്കുന്ന തരത്തിൽ നടൻ റോബോ ശങ്കർ സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്.
'സിനിമയിൽ ഒരു രംഗമുണ്ട്. ഹൻസികയുടെ കാൽ ഞാൻ തടവണം. ആ സീൻ ചെയ്യാൻ ഹൻസിക അനുവദിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി. കാൽവിരൽ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹൻസിക തീർത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാർക്കും പറ്റില്ലെന്ന് പറഞ്ഞു. ഹീറോ ഹീറോയാണെന്ന് അപ്പോഴാണ് മനസ്സിലായത്,' റോബോ ശങ്കർ പറഞ്ഞതിങ്ങനെ.
തമാശയായെടുക്കണമെന്ന് പറഞ്ഞാണ് റോബോ ശങ്കർ വാക്കുകൾ അവസാനിപ്പിച്ചത്. റോബോ ശങ്കറിന്റെ വാക്കുകൾ കേട്ട് വേദിയിലിരുന്ന ഹൻസികയുടെ മുഖം വല്ലാതായി. ചിരിക്കാൻ ശ്രമിക്കുന്ന നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് സംസാരിക്കുന്നുമുണ്ട്.

റോബോ ശങ്കർ വേദി വിട്ട ശേഷം ഇദ്ദേഹത്തിനെതിരെ മാധ്യമപ്രവർത്തകർ സംസാരിച്ചു. വേദിയിൽ ഹൻസിക എന്ന ഒറ്റ സ്ത്രീ മാത്രമേയുള്ളൂ. അവരെക്കുറിച്ച് മോശമായാണ് സംസാരിച്ചത്. ഇത്തരം ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് ഒരു മാധ്യമപ്രവർത്തകൻ മൈക്കിലൂടെ പറഞ്ഞു. ഇതോടെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിൽ വെച്ച് ക്ഷമാപണവും നടത്തി.
സ്ത്രീവിരുദ്ധമായ പ്രസ്താവനകളുടെ പേരിൽ നേരത്തെയും തമിഴ് താരങ്ങൾ വിവാദത്തിലായിട്ടുണ്ട്. മുമ്പൊരിക്കൽ നടി തമന്നയെക്കുറിച്ച് സംവിധായകൻ സൂരജ് നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്ത കത്തി സണ്ടെെ എന്ന സിനിമയിൽ തമന്നയായിരുന്നു നായിക. തമന്നയുടെ ഗ്ലാമർ സിനിമയിൽ പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് സംവിധായകൻ പറഞ്ഞു. നമ്മുടേത് ലോ ക്ലാസ് പ്രേക്ഷകരാണ്. അവർ കാശ് നൽകുന്നത് ഗ്ലാമറസായ തമന്നയെ കാണാനാണ്.
വാണിജ്യ സിനിമയിൽ ഗ്ലാമറസായെ പറ്റൂ. നായികമാരുടെ വസ്ത്രത്തിന്റെ ഇറക്കം കുറയ്ക്കുന്നതിൽ താൻ ഇടപെടാറുണ്ട്. ഡിസൈനർ നായികയ്ക്ക് മുട്ട് വരെയുള്ള വസ്ത്രവുമായി വന്നാൽ അത് ചെറുതാക്കാൻ പറയും. മാഡത്തിന് ഇഷ്ടമാകില്ലെന്ന് പറഞ്ഞാലും താൻ നിർബന്ധിക്കുമെന്ന് സൂരജ് വെളിപ്പെടുത്തി. പരാമർശം തമിഴകത്ത് വിവാദത്തിന് തിരി കൊളുത്തി. സംവിധായകൻ മാപ്പ് പറയണമെന്ന് തമന്ന ആവശ്യപ്പെട്ടു.
നയൻതാരയുൾപ്പെടെയുള്ള നടിമാർ സൂരജിനെതിരെ വിമർശനം ഉന്നയിച്ചു. ഇതോടെ സൂരജ് പരാമർശത്തിൽ മാപ്പ് പറയുകയും ചെയ്തു. തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് സ്ത്രീ വിരുദ്ധത പ്രകടമാണെന്ന് ഏറെക്കാലമായി വിമർശനം ഉണ്ട്. പ്രത്യേകിച്ചും തെലുങ്ക് സിനിമകളാണ് ഇതിന്റെ പേരിൽ വിമർശിക്കപ്പെടാറ്.


Click it and Unblock the Notifications