'താരകുടുംബം രാഷ്ട്രീയത്തിലേക്ക് വരാത്തതിന് കാരണം വീരപ്പൻ; പുനീതിന്റെ മരണമുണ്ടാക്കിയ ആഘാതം'
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് കൊണ്ട് മുന്നേറുകയാണ് രജിനികാന്ത് ചിത്രം ജയിലർ. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 400 കോടി രൂപ ജയിലർ കലക്ട് ചെയ്തു. രജിനികാന്ത് എന്ന താരത്തിന്റെ സാന്നിധ്യത്തിനാെപ്പം മോഹൻലാൽ, കന്നഡ താരം ശിവ രാജ്കുമാർ എന്നിവരുടെ കാമിയോ റോളുകളും ജയിലറിലേക്കുള്ള ജനശ്രദ്ധ ഇരട്ടിപ്പിക്കുന്നു. കേരളത്തിൽ മോഹൻലാലിന്റെ അതിഥി വേഷം ആഘോഷിക്കപ്പെടുന്നത് പോലെ ജയിലറിലെ ശിവ രാജ്കുമാറിന്റെ സാന്നിധ്യം കന്നഡ പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്.
കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറാണ് ശിവ രാജ്കുമാർ. 30 വർഷം നീണ്ട കരിയറിൽ 125 ലേറെ സിനിമകളിൽ ശിവ രാജ്കുമാർ അഭിനയിച്ചു. അന്തരിച്ച നടൻ പുനീത് രാജ് കുമാറിന്റെ ജേഷ്ഠനാണ് ഇദ്ദേഹം. ശിവ രാജ്കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. പുനീതിന്റെ മരണം ശിവ രാജ്കുമാറിനെയും കുടുംബത്തെയും ഏറെ ബാധിച്ചെന്ന് ചെയ്യാറു ബാലു പറയുന്നു.

ആരും പ്രതീക്ഷിക്കാത്ത മരണമായിരുന്നു പുനീത് രാജ്കുമാറിന്റേത്. സഹോദരങ്ങൾ എന്നതിനപ്പുറം വലിയൊരു സ്നേഹം അവർ തമ്മിലുണ്ട്. തന്നേക്കാൾ പത്ത് മടങ്ങ് നല്ലവനാണ് പുനീതെന്ന് ശിവ കുമാർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പുനീതിന്റെ മരണത്തിലെ വിഷമം ഇപ്പോഴും അവർക്ക് മാറിയിട്ടില്ല.
അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ പുനീതിനെ പറ്റി ചോദിക്കരുത്, അദ്ദേഹം വിഷമിക്കുമെന്ന് ശിവ രാജ്കുമാറിന്റെ മാനേജർ പറയുമെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.2021 ഒക്ടോബറിലാണ് ഹൃദയാഘാതം വന്ന് പുനീത് രാജ്കുമാർ മരിച്ചത്. 46ാം വയസ്സിലാണ് നടൻ വിട പറഞ്ഞത്. അപ്രതീക്ഷിതമായ മരണം കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചു.
അന്തരിച്ച സൂപ്പർതാരം രാജ്കുമാറിന്റെ മക്കളാണ് ശിവ രാജ്കുമാറും പുനീത് രാജ്കുമാറും. കന്നഡയിൽ വലിയ സ്വാധീനമുള്ള ഈ കുടുംബം പക്ഷെ സജീവ രാഷ്ട്രീയത്തിൽ ഇല്ല. ഇതിന് കാരണം എന്തെന്നും ചെയ്യാറു ബാലു പറയുന്നുണ്ട്. 2000 ൽ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ട് പോയിട്ടുണ്ട്.
അന്ന് തന്റെ മുന്നിൽ കൈ കൂപ്പി നിന്ന രാഷ്ട്രീയക്കാരിൽ പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. വീരപ്പൻ നല്ലവനാണ്, പുറമെയുള്ള രാഷ്ട്രീയക്കാരാണ് മോശക്കാർ എന്ന് രാജ്കുമാറിന് തോന്നി. അതിനാൽ തന്നെ തന്റെ മക്കളാരും ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് അദ്ദേഹം തീരുമാനിച്ചു. എത്ര കാലം ആയാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് മക്കളെക്കാണ്ട് സത്യം ചെയ്യിച്ചു. ഇന്നും കുടുംബം ഈ വാക്ക് പാലിക്കുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

ആരാധകരോട് ശിവരാജ് കുമാർ കാണിക്കുന്ന സ്നേഹവും ബഹുമാനവും എടുത്ത് പറയേണ്ടതാണെന്നും ഇദ്ദേഹം വ്യക്തമാക്കി. 2000 ൽ തമിഴ്നാട്ടിലും കർണാടകയിലും കോളിളക്കം സൃഷ്ടിച്ച സംഭവമാണ് രാജ്കുറിനെ വീരപ്പൻ കടത്തിക്കൊണ്ട് പോയത്. 108 ദിവസം നടനെ വീരപ്പൻ ബന്ദിയാക്കി. പിന്നീട് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. രാജ് കുമാറിനൊപ്പം ചില ബന്ധുക്കളെയും തട്ടിക്കാെണ്ട് പോയിരുന്നു. ഇവരെയും വിട്ടയച്ചു.
പ്രമുഖരെ തട്ടിക്കൊണ്ട് പോയി സർക്കാരിനോട് ഭീഷണി മുഴക്കുന്നത് അക്കാലത്ത് വീരപ്പന്റെ പതിവായിരുന്നു. കന്നഡയിലെ പ്രമുഖരായ രാജ്കുമാർ കുടുംബത്തിലെ താരങ്ങളെ മറ്റ് ഭാഷകളിൽ അധികം കണ്ടിട്ടില്ല. അതേസമയം ജയിലറിലൂടെ വൻ ജനപ്രീതി ശിവ രാജ്കുമാറിന് ലഭിച്ചിട്ടുണ്ട്. രജിനികാന്ത് ചിത്രമായതിനാലാണ് തിരക്കുകൾ മാറ്റിവെച്ച് ഇദ്ദേഹം ഈ സിനിമയുടെ ഭാഗമാകാൻ തയ്യാറായത്.


Click it and Unblock the Notifications











