ദിവസം ആറ് രൂപ ശമ്പളം, അറുപത് പേർക്കെങ്കിലും ഷേവിങ് ചെയ്തിട്ടുണ്ടാവും; മുമ്പ് ബാർബറായിരുന്നുവെന്ന് കമൽഹാസൻ!
സിനിമയ്ക്ക് വേണ്ടി മാത്രം ഭൂമിയിലേക്ക് എത്തിയ അപൂർവ ജന്മമായാണ് ഉലകനായകൻ കമൽഹാസനെ സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കാറ്. നാല് വയസ് പ്രായമുള്ളപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയ താരം സിനിമയിലാണ് വളർന്നത്. എന്നാൽ നടൻ എന്ന രീതിയിൽ ശ്രദ്ധനേടും മുമ്പ് താൻ കുറച്ച് കാലം ബാർബറായി ജോലി ചെയ്തിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ നടൻ. മദനോത്സവം റിലീസിനുശേഷം താരത്തിന്റെ സ്റ്റെപ്പ് കട്ട് ഹെയർസ്റ്റൈൽ കേരളത്തിൽ തരംഗമായിരുന്നു.
എല്ലാ ബാർബർ ഷോപ്പുകളിലും മദനോത്സവത്തിലെ കമലഹാസന്റെ ലുക്കായിരുന്നു പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്. കമൽഹാസന്റെ ജീവചരിത്രം അരച്ച് കലക്കി കുടിച്ചിട്ടുള്ളവർക്ക് പോലും നടൻ ഒരു സമയത്ത് ബാർബറായിരുന്നുവെന്ന കാര്യം അറിയാമോ എന്നത് സംശയമാണ്. വർഷങ്ങൾക്ക് മുമ്പ് ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേക്ഷകർ ഞങ്ങൾ കലാകാരന്മാരോട് കാണിക്കുന്ന ബഹുമാനം അവർ തരുന്ന കയ്യടികളും ഒരു തരത്തിൽ നല്ലതാണ്. അതേപോലെ തന്നെ സമപ്രായക്കാരായ സഹപ്രവർത്തകർ നൽകുന്ന ബഹുമാനം കലാകാരന്മാർക്ക് വളര ആവശ്യമാണ്. നീ മിടുക്കനാണെന്ന് അവർ പറയുന്നത് വലിയൊരു കാര്യമാണ്. മദനോത്സവം സമയത്ത് ആ പിന്തുണ എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്.
ശങ്കരൻ നായർ സാറും ക്യാമറാമാൻ വില്യംസും ഞാൻ ഇല്ലാത്ത സീനുകൾ പോലും ഞാൻ സെറ്റിൽ വന്നാൽ ഷൂട്ട് ചെയ്യുമായിരുന്നുള്ളു. ഞങ്ങൾ ഒരു ടീമായിട്ടാണ്... യൂണിറ്റായിട്ടാണ് മദനോത്സവം സമയത്ത് പ്രവർത്തിച്ചിരുന്നത്. വെറും ഇരുപത് ദിവസം കൊണ്ടാണ് മദനോത്സവത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് കമൽഹാസൻ പറഞ്ഞ് തുടങ്ങുന്നു. ഞാൻ ബാർബർ ഷോപ്പിൽ വർക്ക് ചെയ്തിട്ടുള്ളയാളാണ്.
എന്റെ വീടിന് മുമ്പിൽ ഒരു ബാർബർ ഷോപ്പുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം വരെ ആ ബാർബർ ഷോപ്പ് ഞങ്ങളുടെ വീടിന് മുമ്പിൽ ഉണ്ടായിരുന്നു. എന്തെങ്കിലും ജോലി ചെയ്യൂ അല്ലെങ്കിൽ നാണക്കേടാണ്. എന്ത് ജോലി ചെയ്യുന്നതിലും നാണക്കേട് വിചാരിക്കരുത്. പുസ്തകം വായിക്കുകയാണെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കാതെ എന്തെങ്കിലും ജോലി ചെയ്യൂവെന്ന് വീട്ടിൽ നിന്ന് എപ്പോഴും പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു. ഞങ്ങളുടെ വീടിനോട് ചേർന്ന് ഒരു ബാർബർ ഷോപ്പുണ്ട്.
ബാർബർ ഷോപ്പ് ഇരിക്കുന്ന ഇടം ഞങ്ങൾ അവർക്ക് വാടകയ്ക്ക് കൊടുത്തതാണ്. അവിടെ പോയി അയാളോട് ഞാൻ പറഞ്ഞു ഇന്ന് മുതൽ ഞാനും ഇവിടെ ജോലിക്ക് ചേരുകയാണെന്ന്. ശമ്പളം എന്ത് തരുന്നോ അതേ വാങ്ങുവെന്നും പറഞ്ഞു. കട്ടിങ് ചെയ്യണ്ട റിസ്ക്കാണ്. ഷേവിങ് പഠിപ്പിച്ച് തരാമെന്ന് അയാൾ പറഞ്ഞു.

അങ്ങനെ രണ്ടാഴ്ച ആ ഷോപ്പിൽ അപ്രന്റീസായി ജോലി ചെയ്തു. ദിവസക്കൂലിയായിരുന്നു. ഒരു ദിവസം ആറ് രൂപ കിട്ടുമായിരുന്നു. ആരേയും പരിക്കേൽപ്പിച്ചിട്ടില്ല. അറുപത് പേർക്കെങ്കിലും ഞാൻ ഷെയ്വ് ചെയ്ത് കൊടുത്തിട്ടുണ്ട്. ബാലചന്ദർ സാറിന്റെ ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ അതേ ബാർബർ ഷോപ്പിൽ വെച്ച് അഭിനയിച്ചിട്ടുമുണ്ടെന്നും കമൽഹാസൻ പറയുന്നു. മദനോത്സവത്തിലെ കാമുകൻ റോളിനെ കുറിച്ചും തന്റെ ആരാധകരെ കുറിച്ചും നടൻ അഭിമുഖത്തിൽ മനസ് തുറന്നിരുന്നു.
സ്ത്രീകളോട് എങ്ങനെ സംസാരിക്കണം. എങ്ങനെ പ്രണയിക്കണം എന്നതൊക്കെ മദനോത്സവത്തിന് മുമ്പ് എനിക്ക് പഠിപ്പിച്ച് തന്നത് മലയാളികളാണെന്നാണ് കമൽഹാസൻ പറഞ്ഞത്. ഭ്രാന്തമായി എന്നെ ആരാധിക്കുന്ന ഒരാളുണ്ട്. കണ്ണൂരിലുള്ള സുനിൽ എന്നയാളാണ് അത്. വർഷത്തിൽ കുറഞ്ഞത് ആറ് തവണ എങ്കിലും എന്നെ കാണാൻ വരും. വരുമ്പോഴെല്ലാം ഓട്ടോഗ്രാഫും കൊടുക്കണം.
ഒപ്പ് മാത്രം പോര എന്തെങ്കിലും എഴുതണം എന്ന് നിർബന്ധമാണ്. കേരളത്തിലെ പ്രസിദ്ധീകരണത്തിൽ എന്നെ കുറിച്ച് എന്ത് എഴുതി വന്നാലും അത് എനിക്ക് അയച്ച് തരും. ട്രാൻസിലേഷനും ഒപ്പം ഉണ്ടാകും. ഇങ്ങനെ എന്നെ ഭ്രാന്തമായി ആരാധിക്കുന്നവർ ഉള്ളത് ഭാഗ്യമാണെന്നും താരം പറയുന്നു.


Click it and Unblock the Notifications