ശിവാജി ഗണേശൻ്റെ വീട് ജപ്തി ചെയ്യും? കോടികൾ നഷ്ടം വരുത്തി ചെറുമകന്റെ സിനിമാ നിർമാണം, നാണക്കേടെന്ന് ബെയിൽവാൻ
തമിഴ് സിനിമയിലെ മുതിർന്ന നടനായിരുന്ന ശിവാജി ഗണേൻ മരണപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. മക്കളായ പ്രഭുവും രാംകുമാറും അവരുടെ മക്കളുമൊക്കെ സിനിമയിലെ വലിയ താരങ്ങളാണ്. എന്നാലിപ്പോൾ ശിവാജി ഗണേശന്റെ വീട് ജപ്തി നടപടികൾ നേരിടുകയാണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ശിവാജിയുടെ ചെറുമകനും രാംകുമാറിന്റെ മകനുമായ ദുഷ്യന്ത് വിഷ്ണു കടം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒരു സിനിമയുടെ നിർമാണത്തിന് വേണ്ടി 3.74 കോടി രൂപ വായ്പ എടുത്തത് തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് താരപുത്രനെതിരെ പരാതി വരികയായിരുന്നു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടും ദുഷ്യന്ത് അവിടെ ഹാജരാകാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തി.

ഈ വിഷയത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് മാധ്യമപ്രവർത്തകനും സിനിമാനിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലെന്നാണ് ബെയിൽവാൻ ചൂണ്ടിക്കാണിക്കുന്നത്.
ബെയിൽവാൻ രംഗനാഥന്റെ വാക്കുകളിങ്ങനെയാണ്... നടൻ ശിവാജി ഗണേശൻ രണ്ട്, മൂന്ന് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. അത് വലിയ നഷ്ടമുണ്ടാക്കി. ഇതിന് ശേഷമാണ് രജനികാന്തിനെ വച്ച് മന്നൻ എന്ന ചിത്രം നിർമ്മിക്കുന്നത്. പിന്നീട് ശിവാജി സിനിമയുടെ നിർമ്മാണം നിർത്തിയതിന് ശേഷം മകൻ പ്രഭുവും സിനിമാ നിർമാണത്തിലേക്ക് ഇറങ്ങി. ഒപ്പം സഹോദരൻ രാംകുമാറും മകൻ ദുഷ്യന്തും ചേർന്നും സിനിമകൾ നിർമ്മിച്ചു.
ദുഷ്യന്ത് നിർമ്മിച്ച ചിത്രമാണ് ജെഗജല കില്ലാടി. ഈ ചിത്രത്തിന് വേണ്ടിയാണ് മൂന്ന് കോടി രൂപ വായ്പ എടുക്കുന്നത്. ഇത് തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ കടം കൊടുത്തയാൾ കോടതിയെ സമീപിക്കുകയും സിനിമയുടെ അവകാശം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ദുഷ്യന്ത് അതിന് ഒരുക്കമല്ലാത്തതിനാൽ വിസമ്മതിച്ചു.
മൂന്ന് കോടിയാണ് കടമെടുത്തതെങ്കിൽ ഇപ്പോഴത് ഒമ്പത് കോടി രൂപയിലെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ദുഷ്യന്ത് കോടതിയിൽ ഹാജരായില്ല. ഇതോട് കൂടി ഒമ്പത് കോടി രൂപ അടച്ചില്ലെങ്കിൽ ശിവാജി ഗണേശൻ്റെ വീട് ജപ്തി ചെയ്യുമെന്ന് കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ പ്രഭുവും രാംകുമാറും പിതാവിൻ്റെ സ്വത്ത് ഭാഗം ചെയ്തില്ലെന്ന് കാണിച്ച് ശിവാജി ഗണേശൻ്റെ മകൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കുറച്ച് വർഷങ്ങളായി ഈ കേസും നടന്ന് വരികയാണ്.

അതേ സമയം ഇത്രയും വലിയ നടനായിട്ടും ശിവജിയുടെ വീട് ജപ്തി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് കുടുംബത്തിനാകെ നാണക്കേട് ഉണ്ടാക്കിയ കാര്യമാണെന്നാണ് ബെയിൽവാൻ പറയുന്നതും. രാംകുമാറും ദുഷ്യന്തും കോടതിയിൽ ഹാജരായി കൃത്യമായ വിശദീകരണം നൽകിയിരുന്നെങ്കിൽ ശിവജിയുടെ കുടുംബത്തിന് ഇത്രയും വലിയ നാണക്കേട് സംഭവിക്കുമായിരുന്നില്ല.
നടൻ പ്രഭുവും മകൻ വിക്രം പ്രഭുവും സിനിമയിൽ അഭിനയിക്കുന്നവരും അതിലൂടെ സമ്പാദിക്കുന്നുമുണ്ട്. അവർക്ക് യാതൊരു കടവുമില്ല. എന്നാൽ മകൻ ദുഷ്യന്ത് എന്താണ് ചെയ്യുന്നതെന്ന് രാംകുമാറിന് പോലും അറിയാത്ത അവസ്ഥയാണ്. വിചാരിച്ചിരുന്നെങ്കിൽ ആ മൂന്ന് കോടി നേരത്തെ കൊടുക്കാമായിരുന്നു.
ഒരുപാട് സിനിമകളിൽ നായകനായും അല്ലാതെയും അഭിനയിച്ച് കോടികളുടെ ആസ്തിയുണ്ടാക്കിയ ശിവാജി ഗണേശൻ ജീവിച്ചിരിക്കുമ്പോൾ തന്നെ വിൽപ്പത്രം എഴുതണമായിരുന്നു. അങ്ങനെയെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. ശിവാജി കൂട്ടുകുടുംബമായിട്ടാണ് ജീവിച്ചത്. ശിവാജിയും അദ്ദേഹത്തിന്റെ സഹോദരനും ചേച്ചിയെയും അനിയത്തിയെയുമാണ് വിവാഹം കഴിച്ചത്. ഇതോടെ ഒരു കുടുംബത്തിലെ നാൽപതോ അൻപതോ വരുന്ന ആളുകൾ ഒരുമിച്ചാണ് ജീവിച്ചത്. എല്ലാവർക്കും ഒരേ ഭക്ഷണവുമായിരുന്നു. അങ്ങനെയുള്ള ഒരാളുടെ കുടുംബത്തിലാണ് ഇങ്ങനൊരു വിധി വന്നിരിക്കുന്നതെന്നുമാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്.


Click it and Unblock the Notifications