സിനിമയിലേക്ക് തള്ളിവിട്ടത് അച്ഛൻ! ആരെയും ഭയപ്പെടാതെ സിഗരറ്റ് വലിക്കണമെന്നത് അച്ഛന്റെ ആഗ്രഹം; നടി മന്ത്ര
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമർ റോളുകളിലൂടെ തിളങ്ങിയിരുന്ന നടിയാണ് മന്ത്ര. മമ്മൂട്ടി ചിത്രം പല്ലാവൂർ ദേവനാരായണനിൽ സെക്കന്റ് ഹീറോയിനായി അഭിനയിച്ചതോടെയാണ് മന്ത്രയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. നാൽപ്പത്തിനാലുകാരിയായ മന്ത്ര മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അഭിനയത്തിലേക്ക് എത്തിയത്. തുടക്കത്തിൽ ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ശേഷം പതിനാല് വയസ് മുതൽ ഹിറോയിനായും സെക്കന്റ് ഹീറോയിനായും അഭിനയിച്ച് തുടങ്ങി.
വിജയ് മുതൽ അജിത്ത് വരെയുള്ള തമിഴ് സിനിമയിലെ ടോപ്പ് സ്റ്റാർസിനൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മന്ത്ര അച്ഛന്റെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായാണ് അഭിനയിച്ച് തുടങ്ങിയത്. തമിഴിൽ മാത്രമാണ് നടി ഗ്ലാമർ റോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തെലുങ്കിൽ ഒരു സീവ് ലെസ് ടോപ്പ് ധരിച്ച് പോലും നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. 2017ന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മന്ത്ര കഴിഞ്ഞ ദിവസം തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

സിനിമയിലേക്ക് തന്നെ തള്ളിവിട്ടത് അച്ഛനാണെന്ന് നടി പറയുന്നു. ദിൽറുബയിൽ അഭിനയിക്കുമ്പോൾ പതിനാല് വയസായിരുന്നു പ്രായം. ലവ് ടുഡെ ചെയ്യുമ്പോൾ പതിനഞ്ച് വയസെ ഉണ്ടായിരുന്നുള്ളു. വിജയ്ക്ക് എന്റെ ഡാൻസ് ഭയങ്കര ഇഷ്ടമായിരുന്നു. അതേ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഞാൻ എന്റെ പഴയ പടവും അഭിമുഖങ്ങളുമൊന്നും കാണാറില്ല.
അതൊന്നും കാണരുതെന്നും കണ്ടാൽ തലക്കനം വരുമെന്നും ആറ്റിറ്റ്യൂഡ് മാറുമെന്നും അഹങ്കാരിയാകരുതെന്നും അച്ഛൻ പറയാറുണ്ടായിരുന്നു. അതിനാൽ പഴയ സിനിമ പോലും വളരെ വിരളമായാണ് കാണാറുള്ളത്. രംഭ, സിമ്രാൻ, ദേവയാനി എല്ലാം എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. മൂന്ന് വയസ് മുതൽ ഞാൻ ബാലതാരമായി തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. എന്നെ ഹീറോയിനായി കാണണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് പേര് മന്ത്രയെന്നാക്കി മാറ്റിയത്. വിജയലക്ഷ്മി എന്നാണ് എന്റെ യഥാർത്ഥ പേര്.
തെലുങ്കിൽ സ്ക്രീൻ നെയിം രാസി എന്നാണ്. സിനിമയിലേക്ക് എന്നെ തള്ളിവിട്ടത് അച്ഛനാണ്. എനിക്ക് വക്കീലാകാനായിരുന്നു ആഗ്രഹം. ധനുഷ് എന്റെ ക്ലാസ്മേറ്റാണ്. ധനുഷിന്റെ സിനിമകളെല്ലാം ഞാൻ കാണാറുണ്ടെന്നും മന്ത്ര പറയുന്നു. സിനിമയിൽ വലിയ ആളാവണമെന്നായിരുന്നു അച്ഛൻ്റെ ആഗ്രഹം. പക്ഷെ അത് യാഥാർഥ്യമായില്ല. അച്ഛൻ സിഗരറ്റ് വലിക്കും. സിഗരറ്റ് വലിക്കുമ്പോൾ ഏതെങ്കിലും വലിയ മനുഷ്യൻ തൻ്റെ മുന്നിൽ വന്നാൽ സിഗരറ്റ് പുറകിൽ ഒളിപ്പിച്ച് അച്ഛൻ സല്യൂട്ട് ചെയ്യും.
യഥാർത്ഥത്തിൽ അങ്ങനെ ചെയ്യുന്നത് അച്ഛന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു വെള്ളയും വെള്ളയുമിട്ട് കാലുമേൽ കാൽ കയറ്റിവെച്ച് ആരെയും സല്യൂട്ട് ചെയ്യാതെയും ആരിൽ നിന്നും മറയ്ക്കാതെയും സിഗരറ്റ് വലിക്കണമെന്നത്. തന്റെ മുന്നിൽ വരുന്നവർ തന്നെ സല്യൂട്ട് ചെയ്യണമെന്ന അദ്ദേഹത്തിന്റെ സ്വപ്നവും ഞാൻ നിറവേറ്റിയെന്ന് മന്ത്ര പറയുന്നു.

സിനിമയിലെ ഗ്ലാമർ റോളുകളെ കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണം ഇങ്ങനെയായിരുന്നു... സെക്‌സി കഥാപാത്രങ്ങളോട് എനിക്ക് വലിയ താൽപര്യമില്ല. എനിക്ക് സാരി ധരിക്കാനാണ് ഏറ്റവും ഇഷ്ടം. എൻ്റെ വീട്ടിൽ ഒരുപാട് സാരികളുണ്ട്. വീട്ടിൽ പോലും ഞാൻ ജീൻസും ടീ ഷർട്ടും ധരിക്കാറില്ല. സൽവാറും സാരിയുമാണ് ഉപയോഗിക്കാറുള്ളത്.
പ്രിയം എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചത്. ഒരു കോമേഴ്സ്യൽ സിനിമയായിരുന്നു അത്. എൻ്റെ കഥാപാത്രം അതിൽ പൂർണ്ണമായും ഗ്ലാമറസ് സൈഡുള്ള ഒന്നായിരുന്നു. ആ സിനിമയിൽ അത്തരത്തിൽ അഭിനയിച്ചശേഷം പിന്നീട് എന്നെ സമീപിച്ച നിർമാതാക്കളെല്ലാം ഗ്ലാമർ റോളുകളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു.
പക്ഷെ തെലുങ്കിൽ ഇതുവരെ സ്ലീവ്‌ലെസ് ഇട്ട് പോലും ഞാൻ അഭിനയിച്ചിട്ടില്ല. നീന്തൽ രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. കാരണം അവിടെ ഞാൻ അങ്ങനെ അഭിനയിച്ചാൽ പ്രേക്ഷകർ കാണില്ല. തെലുങ്കിൽ കൂടുതൽ സിനിമകൾ ചെയ്യാനുള്ള കാരണവും ഇതുതന്നെയായിരുന്നു.
തമിഴിൽ ഗ്ലാമർ റോളുകൾക്ക് വേണ്ടി മാത്രമാണ് എന്നെ ഉപയോഗിച്ചത്. തമിഴ് ആരാധകരും എന്നെ അങ്ങനെ കാണാനാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് ഗ്ലാമർ റോളുകൾ ചെയ്യാൻ നിർബന്ധിതയായതെന്നും മന്ത്ര പറയുന്നു.


Click it and Unblock the Notifications