'ഇത്രയും ചെയ്തില്ലേ; ട്രോളുന്നതെന്തിനാണ്? നയൻതാരയെ നായികയായല്ല ക്ഷണിച്ചത്'; ലെജന്റ് സംവിധായകർ
വ്യാപക ട്രോളുകളാണ് റിലീസ് സമയത്ത് ലെജന്റിനെതിരെ വന്നത്. ശരവണൻ ആദ്യമായി നായകനായി അഭിനയിച്ച സിനിമായിരുന്നു ഇത്. തിയറ്ററിലെ പരാജയത്തിന് ശേഷം സിനിമ ഒടിടിയിലുമെത്തി.
പണം കൊണ്ട് ആഗ്രഹിച്ചതെല്ലാം സാധിക്കുന്ന നിരവധി ധനികരുണ്ട്. അക്കൂട്ടത്തിൽ ഇന്ന് തമിഴ്നാട്ടിൽ പ്രശസ്തനാണ് ശരവണ സിൽക്സ് ഉടമ ശരവണൻ അരുൾ. തന്റെ സിനിമ സ്വപ്നം സാക്ഷാത്കരിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് സ്വന്തമായി ലെജന്റ് എന്ന സിനിമ ഇദ്ദേഹം നിർമ്മിക്കുകയും അതിൽ നായകനാവുകയും ചെയ്തു.
കോടികൾ നൽകി ബോളിവുഡ് താരം ഉർവശി റത്വാലയെ സിനിമയിലെ നായികയുമാക്കി. 10 കോടിയാണത്രെ നടിക്ക് സിനിമയിൽ പ്രതിഫലമായി നൽകിയത്. സംവിധായകരായ ജെ.ഡി, ജെറി കൂട്ടുകെട്ടാണ് ഈ സിനിമ ഒരുക്കിയത്. ഹാരിസ് ജയരാജിന്റേതായിരുന്നു സംഗീതം.
2022 ജൂലൈയിലാണ് സിനിമ തിയറ്ററിൽ റിലീസ് ചെയ്തത്. എന്നാൽ സിനിമ പരാജയപ്പെട്ടു. ആദ്യ സിനിമയിൽ തന്നെ ശരവണന് വ്യാപക ട്രോളുകളും വന്നു. സൂപ്പർ താര ഇമേജിലുള്ള കഥാപാത്രത്തെയാണ് സിനിമയിൽ ശരവണൻ അരുൾ അവതരിപ്പിച്ചത്. അതേസമയം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും സിനിമ ഒടിടിയിൽ പുറത്തിറങ്ങിയതോടെ കാഴ്ചക്കാരെ നേടി.
45 കോടി രൂപ മുടക്കിയാണ് സിനിമ നിർമ്മിച്ചത്. സിനിമയിൽ നേരത്തെ നയൻതാരയെ നായികയായി ക്ഷണിച്ചെന്നും എന്നാൽ നടി നിരസിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടിനെക്കുറിച്ചും സിനിമയ്ക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ലെജന്റ് എന്ന സിനിമ ഒരുക്കിയ സംവിധായകരായ ജെ.ഡുയും ജെറിയും.

ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. സിനിമയ്ക്കെതിരെ വരുന്ന ട്രോളുകൾ അനാവശ്യമാണെന്ന് ഇവർ പറയുന്നു. ശരവണനെ പലരും മോശമായി ട്രോളുന്നു എന്നും ഇവർ ആരോപിച്ചു.
'അദ്ദേഹം മുമ്പ് പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമയിൽ മുഴുവനായും അഭിനയിക്കണം. സാറിനെക്കൊണ്ട് അഭിനയിപ്പിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു. അദ്ദേഹവും നന്നായി അധ്വാനിച്ചു. കഴിവിന്റെ പരമാവധി അദ്ദേഹം തന്നു'
'സിനിമയിൽ പ്രമുഖ ആർട്ടിസ്റ്റുകളുണ്ട്. അവരുടെ സമയം കളയരുതെന്ന് കരുതി ഒരുപാട് ടേക്കുകൾ പോവരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. രാവിലെ നാല് മണിക്ക് വന്ന് പേപ്പർ വാങ്ങി ഡയലോഗുകൾ മനപ്പാഠമാക്കും. ഒമ്പത് മണിക്കാണ് ഷൂട്ടിംഗ്'
'നൂറ് ഡാൻസേഴ്സിനൊപ്പം അദ്ദേഹം ആത്മവിശ്വാസത്തോടെ ഡാൻസ് ചെയ്തു. ഫൈറ്റ് ചെയ്തു, അദ്ദേഹത്തിന്റെ ആദ്യ സിനിമയല്ലേ. അദ്ദേഹം കച്ചവടം നടത്തിയിരുന്ന ആളല്ലേ. അദ്ദേഹത്തോട് ശിവാജി പോലെ അഭിനയിക്കണമെന്ന് പറഞ്ഞ് ട്രോളുന്നു. ഓരോരുത്തർക്കും ഓരോ ബോഡി ലാംഗ്വേജുണ്ട്'
'അദ്ദേഹത്തിന് അഭിനയിക്കാനറിയില്ലെന്നാണ് പറയുന്നത്. ആദ്യ സിനിമയിൽ ഇത്രയും ചെയ്തില്ലേ. അഭിനയം വരുന്നില്ലെന്ന് എങ്ങനെ പറയാൻ പറ്റും. ഒടിടിയിൽ ലെജന്റ് സിനിമ നമ്പർ വണ്ണാണ്. അതിൽ സന്തോഷമുണ്ട്'
'ഈ സിനിമ തിയറ്ററിൽ വെച്ച് കാണാനായില്ലല്ലോ എന്ന് നിരവധി പേർ പറയുന്നുണ്ട്. സിനിമയിലേക്ക് നയൻതാരയെ നായികയായി ക്ഷണിച്ചിരുന്നില്ല. സിനിമയിൽ മറ്റൊരു കഥാപാത്രത്തിനാണ് നയൻതാരയെ വിളിച്ചത്'

'സിനിമയിലെ ക്യാരക്ടർ പണക്കാരനാണ്. ശരവണൻ സാറുടെ കാറുകളെല്ലാം സിനിമയിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. കഥയ്ക്കാവശ്യമായതിനാലാണ്. ഒരു സിനിമയ്ക്ക് ഇത്രയും പണം ചെലവാക്കണമോ എന്ന ചോദ്യത്തിന് വേണമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. നമുക്ക് വിജയം വേണം. വിജയത്തിനായി ഇത് ചെയ്യണമെന്ന്'
ആദ്യ സിനിമയിൽ ഒരു സൂപ്പർ സ്റ്റാറായി കത്തിക്കയറണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. രജിനി സാറുടെയും വിജയ് സാറുടെയും പോലെ ഒരു സിനിമ ചെയ്ത് തരൂയെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഥയും അത്തരത്തിലാണ് ഡിസൈൻ ചെയ്തത്. ചിലർ വിമർശിക്കാൻ വേണ്ടി മാത്രമാണ് തിയറ്ററിൽ വന്നതെന്നും ഇവർ ആരോപിച്ചു.


Click it and Unblock the Notifications