'സ്നേഹം ഇങ്ങനെയും പ്രകടിപ്പിക്കാം...'; നെപ്പോളിയന്റെ മുഖം സ്വർണ നൂലിൽ നെയ്തെടുത്ത സാരിയുമായി താരത്തിന്റെ ഭാര്യ
മലയാളക്കരയിൽ വർഷങ്ങൾക്ക് ശേഷവും ആഘോഷിക്കപ്പെടുന്ന ചലച്ചിത്രാനുഭവങ്ങളിൽ പ്രഥമസ്ഥാനം തന്നെ അർഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദേവാസുരം. ദേവനെയും അസുരനെയും ഒരേപോലെ സ്ക്രീനിൽ പ്രതിഷ്ഠിച്ചത് കൊണ്ടാവാം ഉത്സവങ്ങൾ ലഹരിയായ മലയാളി മനസിൽ ഇന്നും ദേവാസുരം മായാതെ കിടക്കുന്നത്. നമ്മുടെയെല്ലാം ഉള്ളിൽ പുറത്തുചാടാൻ വെമ്പൽ കൊള്ളുന്ന ഹീറോയിസമാണ് മംഗലശ്ശേരി നീലകണ്ഠൻ. എന്നാൽ നീലകണ്ഠനിൽ മാത്രമൊതുങ്ങുമോ ദേവാസുരകാഴ്ചകളെന്ന് ചോദിച്ചാൽ ഇല്ലെന്നുള്ളതാണ് ഉത്തരം. രാവണപ്രഭുവിലൂടെ നീലൻ വീണ്ടും അവതരിച്ചപ്പോൾ പറയുന്നൊരു ഡയലോഗിൽ അതിനുത്തരമുണ്ട്.
നീലനില്ലെങ്കിൽ പിന്നെ ശേഖരനില്ല. അതെ നീലകണ്ഠൻ എന്ന ഉഗ്രപ്രതാപിയായ കഥാപാത്രത്തിന് അത്രയും തന്നെ ചേലുള്ള വില്ലനായി ശേഖരനുമില്ലെങ്കിൽ ദേവാസുരം പൂർണമാവില്ല. മുണ്ടയ്ക്കൽ കുടുംബക്കാർ ആഘോഷമായി കൊണ്ടുവന്ന പഞ്ചവാദ്യക്കാരെ മംഗലശ്ശേരി മുറ്റത് കൊട്ടിക്കുകയും ഉത്സവം കലക്കുകയും ചെയ്യുന്ന നീലനിൽ നിന്നും തുടങ്ങുന്ന ചിത്രം ശേഖരന്റെ അമ്മാവനെ അബദ്ധത്തിൽ നീലന്റെ ആളുകൾ കൊല്ലുന്നതോട് കൂടി ശേഖരൻ നീലന് തുല്യനായ എതിരാളിയായി മാറുന്നു.

നടൻ അഗസ്റ്റിന്റെ നിർദേശപ്രകാരം കഥാകാരൻ രഞ്ജിത് സംവിധായകൻ ഐ.വി ശശിയുടെ അടുത്ത് ഈ കഥയുമായി ചെല്ലുമ്പോൾ ദേവാസുരം വളരെ ചെറിയൊരു ചിത്രമായിരുന്നു. തന്റെ സുഹൃത്ത് മുല്ലശ്ശേരി രാജു എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കി ആയിരുന്നു രഞ്ജിത്തിന്റെ ഈ കഥ. പിൽക്കാലത്ത് ലോഹം സിനിമയിലൂടെ സ്ക്രീനിൽ എത്തിയ നിരഞ്ജന അനൂപ് ഇതേ മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകളാണ്.
എന്നാൽ അന്ന് വമ്പൻ ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന ശശിയുടെ നിർദേശപ്രകാരമാണ് സിനിമയിൽ രഞ്ജിത് മാറ്റങ്ങൾ വരുത്തുന്നതും ഒത്തിരിയേറെ കഥാപാത്രങ്ങൾ രൂപപ്പെടുന്നതും. രൂപം കൊണ്ട് ലാലിനൊപ്പം നിൽക്കുന്ന ഒരു മുഖം വില്ലൻ വേഷത്തിനായി തിരയുമ്പോഴാണ് മോഹൻലാൽ നെപ്പോളിയനെ ആ വേഷത്തിലേക്ക് നിർദേശിക്കുന്നത്.
മലയാളം ഡയലോഗുകൾ തമിഴിൽ എഴുതി മനപാഠം ആക്കിയായിരുന്നു നെപ്പോളിയൻ അഭിനയിച്ചിരുന്നത്. അതിനൊപ്പം ശേഖരന് ശബ്ദമായി ഷമ്മി തിലകനും എത്തിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹീറോ ഇമേജ് ഉള്ള നായകനൊപ്പം നിൽക്കുന്ന വില്ലനുമായി മാറി മുണ്ടക്കൽ ശേഖരൻ. തമിഴിലും മലയാളത്തിലുമായി വേറെയും ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പലക്കും ഏറെ ഇഷ്ടപ്പെട്ടൊരു നെപ്പോളിയൻ കഥാപാത്രമാണ് ശേഖരൻ.
നീലകണ്ഠനിൽ മാത്രമല്ല ശേഖരനിലും കുടികൊള്ളുന്ന ആ ദേവാസുരഭാവത്തിലാണ് ദേവസുരത്തിന്റെ വിജയവും. വളരെ വിരളമായി മാത്രമാണ് നെപ്പോളിയൻ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അമേരിക്കയിൽ സെറ്റിൽഡായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകരിൽ എത്തിക്കാറുണ്ട്.

അടുത്തിടെയായിരുന്നു നെപ്പോളിയന്റെ അറുപതാം പിറന്നാൾ നടി മീന അടക്കമുള്ള താരങ്ങൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
താരത്തിന്റെ അറുപതാം പിറന്നാളിന് ഏറെ പ്രത്യേകതയുള്ള സർപ്രൈസുമായിട്ടാണ് ഭാര്യ ജയസുധ എത്തിയത്. അറുപതാം പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപത് കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്.
ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു. നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. അറുപത് കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ തുന്നിച്ചേർത്തിരിക്കുകയാണ്. കഥാപാത്രങ്ങളോടൊപ്പം അവരുടെ പേരുകളും സിനിമയുടെ പേരും ഉൾപ്പെടെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. പ്യുവർ ഗോൾഡ് ജെറി വർക്കിലാണ് സാരി നെയ്തിരിക്കുന്നത്.


Click it and Unblock the Notifications