'സംഗീത സംവിധാനത്തിന് അവസരം ലഭിച്ച സന്തോഷത്തിൽ പൂജ നടത്തി... എന്നാൽ ഇളയരാജയെ സംവിധായകൻ അപമാനിച്ചു'
ആയിരത്തിലധികം സിനിമകൾ... പതിനായിരത്തോളം പാട്ടുകൾ. ഒരു ഇളയരാജ ഗാനം കേള്‍ക്കാതെ ഒരു സംഗീതാസ്വാദകന്റേയും ദിവസം പൂർണമാകുന്നില്ല. നാല് ദേശീയ അവാര്‍ഡുകളും പത്മ പുരസ്കാരങ്ങളും എണ്ണമറ്റ മറ്റ് അംഗീകരങ്ങളുമൊക്കെ നേടിയ അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് സംഗീതാസ്വാദകർ വിളിക്കുന്നതിന്‍റെ കാരണം തന്‍റെ ഈണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിച്ച് കൊടുത്ത മാസ്മരികതയ്ക്കുള്ള നന്ദിയായാണ്.
സംഗീത രംഗത്തെ സൂപ്പര്‍സ്റ്റാറാണ് ഇളയരാജ. ഒരു സമയത്ത് വർഷം നാൽപ്പത് സിനിമകൾ വരെ അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങി. ടൈറ്റിലിൽ ഇളയരാജയെന്ന് പേര് തെളിയുമ്പോള്‍ സൂപ്പർ സ്റ്റാറുകൾക്ക് കിട്ടിയ അതേ കയ്യടിയാണ് ഇന്നും മുഴങ്ങിക്കേൾക്കുന്നത്.

പാട്ടുകള്‍ മാത്രമല്ല പശ്ചാത്തല സംഗീതത്തിലും ഇളയരാജയ്ക്ക് എതിരാളികളുണ്ടായില്ല. സംഗീതം ജീവിതം തന്നെയാണ് അദ്ദേഹത്തിന്. സിനിമാസംഗീതത്തിന് പുറത്ത് അദ്ദേഹം നടത്തിയ ചില ശ്രമങ്ങളും സംഗീതപ്രേമികളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. 13 ദിവസം കൊണ്ട് ഒരുക്കി ലണ്ടനില്‍ അവതരിപ്പിച്ച സിംഫണിയാണ് അതിലൊന്ന്.
ലോക റെക്കോർഡായിരുന്നു അത്. ദളപതിയിലെ പാട്ടിന് ബിബിസി നൽകിയ അംഗീകാരവും ആഗോളവേദിയിൽ ഇളയരാജയെ ഇന്ത്യൻ സംഗീതത്തിന്റെ മുഖമാക്കി. തലമുറകള്‍ കടന്നുപോകുമ്പോഴും ആസ്വാദകരെ രസിപ്പിക്കാന്‍ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്. സമാനതകളില്ലാത്ത സംഗീതം കൊണ്ട് ലോകജനതയുടെ ഹൃദയം കവർന്ന സംഗീതജ്ഞന് അവഗണനയുടെ കൈപ്പ് നിറഞ്ഞൊരു അനുഭവമുണ്ട്.
അധികം ആർക്കും അറിയാത്ത കഥ തമിഴിൽ പ്രശസ്തനായ ഗാനരചയിതാവ് വാലിയാണ് ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇളയരാജയ്ക്ക് ആദ്യം ഒരു സിനിമയിലേക്ക് അവസരം ലഭിച്ചതിന്റെയും പിന്നീട് അത് നഷ്ടപ്പെട്ടതിന്റെയും കഥയാണ് വാലി വെളിപ്പെടുത്തിയത്. 1971ൽ മുത്തുരാമൻ-സരോജാദേവി എന്നിവർ അഭിനയിച്ച ഉയിർ എന്ന ചിത്രത്തിന് സംഗീതം നൽകാൻ വേണ്ടി ആ സിനിമയുടെ സംവിധായകൻ ഇളയരാജയ്ക്ക് അവസരം നൽകി.
ഒരു സിനിമയ്ക്ക് സംഗീതമൊരുക്കാൻ അവസരം ലഭിച്ചതിൻ്റെ ത്രില്ലിലായിരുന്നു പിന്നീട് അങ്ങോട്ട് ഇളയരാജ. സംഗീതം ഒരുക്കിയതിന് ശേഷം കരുമാരിയമ്മൻ ക്ഷേത്രത്തിലെത്തി എല്ലാ പൂജകളും അദ്ദേഹം നടത്തി. എന്നാൽ ഇളയരാജ നൽകിയ ട്യൂൺ ഇഷ്ടമായില്ലെന്ന് പറഞ്ഞ് സംവിധായകൻ ഇളയരാജയെ അപമാനിച്ച് അവസരം നൽകാതെ തിരിച്ച് അയച്ചു. ഇളയരാജയ്ക്ക് പകരം രമണ ശ്രീധറിനെയാണ് ചിത്രത്തിന് സംഗീതം നൽകാനായി തെരഞ്ഞെടുത്തത്.

ആദ്യ സിനിമ അവസരം നഷ്ടമായത് ഇളയരാജയ്ക്ക് വലിയ വേദന നൽകി. എന്നാൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം അന്നക്കളിയിലൂടെ ഇളയരാജ സിനിമയിലേക്ക് ചുവടുവെച്ചു. ഈ ചിത്രത്തിൽ ഇളയരാജ ഒരുക്കിയ ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് വാലി ഇളയരാജയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. സ്വന്തം ഈണങ്ങളില്‍ ഒരുകാലത്തും വിട്ടുവീഴ്ച കാട്ടാത്ത ആളാണ് ഇളയരാജ.
രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളിലും ആ കാർക്കശ്യം തുടർന്നപ്പോൾ വിവാദങ്ങളും കൂടപിറപ്പായി. പക്ഷെ അന്നും ഇന്നും ആ വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ സ്വന്തം സഞ്ചാരവഴിയിലൂടെ മുന്നോട്ട് യാത്ര ചെയ്യുകയാണ് അദ്ദേഹം.


Click it and Unblock the Notifications











