ധനുഷിന്റെ മദ്യപാനം!; നടനെക്കുറിച്ച് തുറന്ന് പറഞ്ഞ് റോബോ ശങ്കർ; രോഷത്തിൽ ആരാധകർ
തമിഴ് സിനിമാരംഗത്ത് ഇന്ന് താരമൂല്യത്തിൽ മുൻ നിരയിലാണ് നടൻ ധനുഷ്. വർഷങ്ങളുടെ അധ്വാനം കൊണ്ട് ധനുഷ് കരിയറിൽ നേടിയെടുത്ത ഖ്യാതികൾ ചെറുതല്ല. ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ ധനുഷിന് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. സൂപ്പർതാര സിനിമകൾക്ക് പകരം പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്ന സിനിമകൾ ചെയ്യാനാണ് നടൻ ഇന്ന് ശ്രമിക്കുന്നത്. 39 കാരനായ ധനുഷിന്റെ വ്യക്തിജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.
കഴിഞ്ഞ വർഷമാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായത്. 18 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. സുഹൃത്തുക്കളായി തുടരുമെന്ന് വ്യക്തമാക്കിയ ധനുഷും ഐശ്വര്യയും മക്കളുടെ കാര്യങ്ങൾക്ക് ഒരുമിച്ച് എത്താറുണ്ട്. വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന് വേണ്ടി സമയം നൽകാതെ ധനുഷ് മുഴുവൻ സമയവും സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചതെന്നാണ് അഭ്യൂഹങ്ങൾ.
ധനുഷിനെക്കുറിച്ചുള്ള നടൻ റോബോ ശങ്കറിന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ധനുഷ് മുമ്പ് മദ്യപാനിയായിരുന്നു എന്ന് നടൻ വെളിപ്പെടുത്തി. മദ്യപാനം തന്റെ ആരോഗ്യത്തെ ബാധിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് റോബോ ശങ്കർ ധനുഷിന്റെ കാര്യവും പരാമർശിച്ചത്.

മദ്യപാനത്തിന് അടിമപ്പെട്ട സമയത്ത് തനിക്ക് മഞ്ഞപ്പിത്തം വന്നു. നാല് മാസം കിടപ്പിലായി. മദ്യം കഴിക്കാൻ പറ്റാത്തത് മൂലം ഒരു ഘട്ടത്തിൽ തനിക്ക് ആത്മഹത്യ ചെയ്യാൻ പോലും തോന്നി. മദ്യപാന ശീലം ഉപേക്ഷിച്ച് ഇപ്പോൾ പഴയ ആരോഗ്യം തിരികെപ്പിടിച്ചെന്നും റോബോ ശങ്കർ പറഞ്ഞു. മാരി എന്ന സിനിമയിൽ അഭിനയിക്കവെ ധനുഷിനൊപ്പമുണ്ടായ അനുഭവങ്ങളും ഇദ്ദേഹം പങ്കുവെച്ചു.
മാരിയിലൂടെ ധനുഷ് എനിക്ക് തന്നത് ഒരു അവസരമല്ല. ജീവിതമാണ്. അന്ന് ഞാൻ മദ്യപിക്കുമായിരുന്നു. ധനുഷ് എന്നോട് മദ്യപാനം നിർത്താൻ ഉപദേശിച്ചു. ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു. എന്നാൽ നടൻ ആ ശീലം നിർത്തി. എല്ലാവരും പാർട്ടികളിലും മറ്റും മദ്യം കഴിക്കും. എന്നാൽ ധനുഷ് അതും നിർത്തിയെന്നും റോബോ ശങ്കർ പറഞ്ഞു.

ധനുഷ് മുമ്പ് മദ്യപാനിയായിരുന്നു എന്ന പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധനുഷിന്റെ ആരാധകർ പരാമർശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നല്ല അർത്ഥത്തിൽ പറഞ്ഞതാണെങ്കിലും ധനുഷിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ ദിവസം നടി ഹൻസികയെക്കുറിച്ച് റോബോ ശങ്കർ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. കാലിൽ തടവേണ്ട സീനിൽ അഭിനയിക്കാൻ ഹൻസിക വിസമ്മതിച്ചെന്നാണ് റോബോ ശങ്കർ പറഞ്ഞത്. നടിയോട് സംവിധായകനും താനും അപേക്ഷിച്ചിട്ടും ഹീറോയ്ക്ക് മാത്രമേ തന്നെ തൊടാൻ കഴിയൂയെന്ന് ഹൻസിക പറഞ്ഞതായും റോബോ ശങ്കർ വെളിപ്പെടുത്തി. തമാശയായി പറഞ്ഞതാണെന്ന് വ്യക്തമാക്കിയെങ്കിലും പ്രസ്താവന വിവാദമായി.
നടൻ വേദി വിട്ട ശേഷം മാധ്യമപ്രവർത്തകരിൽ ഒരാൾ ഇതിനെതിരെ സംസാരിച്ചു. മോശമായി സംസാരിക്കുന്ന ഇത്തരം ആളുകളെ വേദിയിൽ കയറ്റരുതെന്നാണ് മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടത്. പാർട്ണർ എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെയാണ് ഈ സംഭവം നടന്നത്. റോബോ ശങ്കർ സംസാരിക്കുമ്പോൾ ഹൻസികയും വേദിയിലുണ്ടായിരുന്നു. എന്നാൽ നടി പ്രതികരിക്കാൻ തയ്യാറായില്ല. കോമഡി വേഷങ്ങളിലൂടെ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട റോബോ ശങ്കർ ടെലിവിഷൻ ഷോകളിൽ നിന്നുമാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.


Click it and Unblock the Notifications











