പ്രഭുദേവ എന്നെ റാണിയെ പോലെയാണ് നോക്കിയത്! അത്രയും ആസ്വദിച്ച് ജീവിക്കുകയായിരുന്നെന്ന് മുന്‍ഭാര്യ റംലത്ത്
നടനും നര്‍ത്തകനുമായ പ്രഭുദേവ വളരെ ചെറിയ പ്രായം മുതലേ സിനിമയില്‍ സജീവമായിരുന്നു. ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്ന നിലയിലാണ് പ്രഭുദേവ ശ്രദ്ധേയനാവുന്നത്. ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്‌സന്‍ എന്ന വിശേഷണമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം പ്രഭുദേവ ഭാര്യയുമായി വേര്‍പിരിഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. നടി നയന്‍താരയുമായി പ്രണയത്തിലായതോടെയാണ് ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുന്ന നിലയിലേക്ക് പ്രഭുദേവ എത്തിയത്.
തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തതാണെന്ന് തുടങ്ങി ആരോപണങ്ങള്‍ ഉന്നയിച്ച് റംലത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ റംലത്തിനെ ഉപേക്ഷിച്ച ശേഷവും പ്രഭുദേവയ്ക്ക് നയന്‍താരയെ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. നിലവില്‍ മറ്റൊരാളെ വിവാഹം കഴിച്ച് സന്തുഷ്ടനായി ജീവിക്കുകയാണ് താരം. ഇതിനിടെ പ്രഭുദേവ നല്ലൊരു മനുഷ്യന്‍ ആയിരുന്നെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതം അത്രയും ആസ്വദിച്ചിരുന്നുവെന്നും പറയുകയാണ് റംലത്ത്. തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുന്‍ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഭര്‍ത്താവ് തന്നെ റാണിയെ പോലെയായിരുന്നു നോക്കിയിരുന്നത്. അതുകൊണ്ട് ഒരു കാര്യത്തിനും പബ്ലിക്കിന് മുന്നില്‍ വരേണ്ട ആവശ്യമില്ലെന്നാണ് റംലത്ത് വ്യക്തമാക്കുന്നത്. കുട്ടികളെയും സാറിനെയും നോക്കി അങ്ങനെ ജീവിക്കുകയായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അഭിനയത്തിലേക്ക് തിരിച്ച് വരണമെന്ന് തോന്നിയിട്ടില്ല. വീടും കുടുംബവും കുട്ടികളുമായിരുന്നു എന്റെ ലോകം.
അദ്ദേഹത്തിന് എല്ലാമെല്ലാം ഡാന്‍സായിരുന്നു. ഇന്ത്യയിലെ മൈക്കിള്‍ ജാക്‌സനെന്നാണ് എന്റെ ഭര്‍ത്താവ് അറിയപ്പെട്ടിരുന്നത്. അത് ഭയങ്കര അഭിമാനമുള്ള വിഷയമാണ്. ഞങ്ങള്‍ അത്രയധികം പ്രണയിച്ച് വിവാഹം കഴിച്ച ആളുകളാണ്. എനിക്ക് അദ്ദേഹത്തെയും പുള്ളിയ്ക്ക് എന്നെയും അത്രത്തോളം ഇഷ്ടമായിരുന്നു. അദ്ദേഹം മൈക്കിള്‍ ജാക്‌സനെ പോലെയാണെന്നത് എന്റെ വിഷയമല്ലായിരുന്നു. എനിക്ക് ലവ്വര്‍, എന്റെ ഭര്‍ത്താവ്, എന്റെ കുട്ടികളുടെ അച്ഛന്‍ ആ രീതിയിലാണ് കണ്ടത്.
പ്രഭുദേവ എത്ര നല്ല നടനാണ്. അധികമാരും അത് തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. പിന്നെ അദ്ദേഹത്തിന്റെ ചിരി തന്നെ വേറിട്ടതാണ്. മുഖത്ത് കാണുന്നത് പോലെ തന്നെ നിഷ്‌കളങ്കനായ വ്യക്തിയാണ് ജീവിതത്തിലും. ഞാന്‍ അത്രത്തോളം ആസ്വദിച്ച് ജീവിച്ചിരുന്നതാണ്. അത്രത്തോളം എന്നെയും മക്കളെയും സ്‌നേഹിച്ചിരുന്നു. തെലുങ്കിലെ ഹിറ്റായ പല സിനിമകളിലും അദ്ദേഹം ഡാന്‍സ് കൊറിയോഗ്രാഫറും ഞാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ചിരുന്നു. ഇടയ്ക്ക് സിനിമകളില്‍ ഡാന്‍സറായിട്ടും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് റംലത്ത് വെളിപ്പെടുത്തുന്നു.
എട്ട് വയസില്‍ റേഡിയോയിലെ പാട്ട് കേട്ടാണ് ഒറ്റയ്ക്ക് ഡാന്‍സ് കളിക്കാന്‍ പഠിക്കുന്നത്. എന്റെ മൂത്തസഹോദരനും ഡാന്‍സ് കളിക്കും. അങ്ങനെയാണ് ഡാന്‍സിനോട് താല്‍പര്യം വരുന്നത്. എവിടെയും പോയി അത് പഠിച്ചിട്ടുമില്ല. ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കാന്‍ ശ്രമിച്ചെങ്കിലും കാല് ഒടിഞ്ഞതിനെ തുടര്‍ന്ന് അതും വേണ്ടെന്ന് വെച്ചു. ഒന്നു പഠിക്കാതെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. എങ്ങനെയാണെന്ന് ചോദിച്ചാല്‍ ഇന്നും അറിയില്ല. കേരളത്തില്‍ നിന്നും വന്നയാളാണ് എന്റെ അച്ഛന്‍. അദ്ദേഹം സിനിമയില്‍ ഫൈറ്റ് മാസ്റ്ററായിട്ട് വര്‍ക്ക് ചെയ്തിരുന്നു.
ഒരുമിച്ച് വർക്ക് ചെയ്യുന്നതിനിടെ പ്രണയത്തിലായ പ്രഭുദേവയും റംലത്തും 1995 ലാണ് വിവാഹിതരാവുന്നത്. ഇരുവരും രണ്ട് മതവിഭാഗത്തിൽ നിന്നായത് കൊണ്ട് ചില എതിർപ്പുകളും ഉണ്ടായി. എന്നാൽ ഇതൊക്കെ മറികടന്ന് ഒരുമിച്ച് ജീവിച്ച താരങ്ങൾ മൂന്ന് മക്കൾക്കും ജന്മം കൊടുത്തു. ഇടയ്ക്ക് നടി നയൻതാരയുമായി പ്രഭുദേവ ഇഷ്ടത്തിലായതാണ് ഇവരുടെ ബന്ധം തകരാൻ കാരണമായത്. ഈ സമയത്ത് ഭർത്താവിനെ തട്ടിയെടുത്ത നയൻതാരയ്ക്കെതിരെ ഗുരുതരമായി പ്രതികരിച്ച് കൊണ്ട് റംലത്ത് രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications











