കുടുംബത്തിൽ ചില വിഷയങ്ങളുണ്ടായി; മരണം ഞങ്ങളെ ഞെട്ടിച്ചു; മദ്യപിച്ചതിന് കാരണം; രഘുവരന്റെ സഹോദരൻ
സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടനാണ് രഘുവരൻ. അഭിനയ മികവ് കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ രഘുവരൻ ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ചു. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന വില്ലൻ കഥാപാത്രങ്ങൾ രഘുവരനെ തേടി വന്നു. രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ അടുത്ത സുഹൃത്തുമായിരുന്നു രഘുവരൻ. എന്നാൽ സിനിമയിലെ താരത്തിളക്കത്തിനപ്പുറം രഘുവരന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആരാധകരെ വിഷമിപ്പിച്ചു.
മദ്യത്തിന് അടിമപ്പെട്ട നടന്റെ ജീവിതത്തെ ഇത് ബാധിച്ചു. കുടുംബ ജീവിതം തകർന്ന രഘുവരൻ മാനസികമായി തളർന്നു. ഇതിനിടെ ആരോഗ്യവും മോശമായി. 2008 ലാണ് രഘുവരൻ മരിക്കുന്നത്. രഘുവരന്റെ ജീവിതം മദ്യം ഇല്ലാതാക്കിയതിനെക്കുറിച്ച് സിനിമാ രംഗത്ത് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇദ്ദേഹത്തെക്കുറിച്ച് സഹോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രഘുവരന്റെ സ്വഭാവ രീതികളെക്കുറിച്ചും വ്യക്തിപരമായ വിഷമങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ആദ്യമായാണ് രഘുവരന്റെ സഹോദരൻ അഭിമുഖം നൽകുന്നത്. ലൈം ലൈറ്റിൽ നിന്നും മാറി നിന്ന ഇദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ രഘുവരന്റെ കൂടെ താനെപ്പോഴും ഉണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. രഘുവരന്റെ വീട്ടിലാണ് താമസിച്ചത്. അദ്ദേഹത്തിന്റെ ഓഫീസിൽ ജോലി ചെയ്തു. രഘുവരൻ മരിച്ച ശേഷം താൻ ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നെന്നും നടന്റെ സഹോദരൻ തുറന്ന് പറഞ്ഞു. രഘുവരന്റെ സ്വഭാവ രീതികളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
സിനിമയുടെ പൂജ ചടങ്ങുകൾക്കൊന്നും രഘുവരൻ വരില്ലായിരുന്നു. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരൻ. ഷൂട്ടിംഗിന് എത്തിയാൽ ആദ്യമാെന്നും സംസാരിക്കില്ല. ടേക്ക് പറയുമ്പോൾ കഥാപാത്രമായി മാറും. അദ്ദേഹത്തിന്റെ മരണം കുടുംബത്തിന് ഷോക്കായിരുന്നു. ആശുപത്രിയിൽ എന്നോടൊപ്പമായിരുന്നു പോകാറ്. ഒരു ദിവസം നെഞ്ച് വേദന വന്നു. ജോലിക്കാരായി എട്ട് പേരുണ്ട്. അവരിൽ രണ്ട് മൂന്ന് പേർ രാത്രി വീട്ടിൽ ഉണ്ടായിരുന്നു. അവർ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അദ്ദേഹം മരിച്ചു. ഞങ്ങൾക്കത് ഞെട്ടലായെന്നും സഹോദരൻ ഓർത്തു.

അദ്ദേഹം കുറച്ച് സെൻസിറ്റീവ് ആയിരുന്നു. സിനിമയിൽ കാണുന്നത് പോലെയല്ല. കുടുംബത്തിൽ ചില വിഷയങ്ങളുണ്ടായി. അതേക്കുറിച്ച് എല്ലാവർക്കും അറിയാം. അത് അദ്ദേഹത്തെ വേദനിപ്പിച്ചു. മാനസികമായും ശാരീരികമായും തളർന്നിരുന്നു. മകനെ അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു. ശനിയാഴ്ച മകനെ വീട്ടിലേക്ക് കൊണ്ട് വരും. ഞായറാഴ്ച തിരിച്ച് കൊണ്ട് പോകും. മകൻ അപ്പായെന്ന് വിളിച്ച് ഓടി വരും. അന്ന് ഷൂട്ടിംഗിനൊന്നും പോകില്ല. മകനെ അദ്ദേഹം മിസ് ചെയ്ത് തുടങ്ങി. അതിന്റെ വിഷമം ഉണ്ടായിരുന്നു.
അദ്ദേഹം മദ്യപിക്കുമായിരുന്നു. ഇടയ്ക്ക് നിർത്തി. പിന്നീട് വീണ്ടും തുടങ്ങി. അതേസമയം അവസാന നാളുകളിൽ എല്ലാം നിർത്തിയിരുന്നു. മദ്യപിച്ചെന്നത് ശരിയാണ്. പക്ഷെ എന്തുകൊണ്ടാണ് മദ്യപാനിയായതെന്ന് കുറച്ച് വ്യക്തിപരമായ കാരണങ്ങളാണ്. അതേക്കുറിച്ച് പറയാൻ താൽപര്യമില്ലെന്നും രഘുവരന്റെ സഹോദരൻ വ്യക്തമാക്കി.
നടി രോഹിണിയെയാണ് രഘുവരൻ വിവാഹം ചെയ്തത്. 1996 ലാണ് വിവാഹം നടന്നത്. ഇരുവർക്കും ഋഷി വരൻ എന്ന മകനും പിറന്നു. എന്നാൽ 2004 ൽ രഘുവരനും രോഹിണിയും വേർപിരിഞ്ഞു. പിരിഞ്ഞതിന് കാരണമെന്തെന്ന് രോഹിണി തുറന്ന് പറഞ്ഞിട്ടുണ്ട്. രഘുവരന്റെ മദ്യപാനത്തിന് മുന്നിലാണ് താനും മകനും തോറ്റ് പോയതെന്ന് രോഹിണി വ്യക്തമാക്കി. രഘുവരനെക്കുറിച്ച് അടുത്തിടെ നടൻ ദേവനും സംസാരിച്ചു. എന്തോ വിഷമം നടനെ ബാധിച്ചതോടെയാണ് മദ്യപാനം കൂടിയതെന്ന് ദേവനും ഒരു അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications