11 വർഷം മാധ്യമങ്ങളെ അകറ്റി നിർത്തിയത് എന്തുകൊണ്ട്; വിജയ് പറയുന്നു
വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ട് ഏതാണ്ട് ഒരു ദശാബ്ദത്തിലേറെയായി. തമിഴിലെ മറ്റു താരങ്ങൾ തങ്ങളുടെ ചിത്രങ്ങളുടെ മാത്രമല്ല തങ്ങളുടെ സ്വന്തം പ്രമോഷന് വേണ്ടിയും മാധ്യമങ്ങളിൽ നിറസാന്നിധ്യം ആയി മാറുമ്പോൾ അവരിൽ നിന്നുമെല്ലാം വ്യത്യസ്തനായി മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വഴുതിമാറി കഴിയുകയായിരുന്നു വിജയ്. ഇപ്പോഴിതാ മാധ്യമങ്ങളെ അകറ്റി നിർത്തിയതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
'മാധ്യമങ്ങളിൽ പറയുന്നതു പോലെയാകില്ല അച്ചടിച്ചു വരുന്നത്... പിന്നീട് അത് വിവാദമാകും, വിശദീകരണം നൽകേണ്ടി വരും.' വിജയ് വ്യക്തമാക്കി. തൻ്റെ പുതിയ ചിത്രമായ ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നതിനിടയിൽ, സൺ ടിവിക്കാണ് വിജയ് വർഷങ്ങൾക്ക് ശേഷം അഭിമുഖം നൽകിയത്. ചിത്രത്തിൻ്റെ സംവിധായകൻ നെൽസണുമായായിരുന്നു വിജയുടെ അഭിമുഖം. ബീസ്റ്റിലെ അതെ ലുക്കിൽ എത്തിയ താരം തൻ്റെ വ്യക്തിജീവിതത്തെ പറ്റിയും, വിശ്വാസത്തെ പറ്റിയുമെല്ലാം വിശദമായി സംസാരിച്ചു. തൻ്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളെ കുറിച്ചും താരം നെൽസണുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം പതിനൊന്ന് വർഷം അഭിമുഖങ്ങൾ നൽകേണ്ടെന്ന് തീരുമാനിച്ചോ എന്ന നെൽസൻ്റെ ചോദ്യത്തിന് വിജയ് പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ അഭിമുഖത്തിൽ സംഭവിച്ച കാര്യം വ്യക്തമാക്കി.
'പത്തിനൊന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു മാധ്യമത്തിന് അഭിമുഖം നൽകുകയുണ്ടായി. അന്ന് നൽകിയ അഭിമുഖം വായിച്ചാൽ തോന്നും, ഞാൻ വലിയ അഹങ്കാരിയാണെന്ന്. എന്നെ അടുത്തറിയാവുന്നവർ പോലും അതു വായിച്ച് സംശയിച്ചു. ഒടുവിൽ ഞാൻ ഉദ്ദേശിച്ചത് അതല്ലെന്ന് അഭിമുഖം എടുത്തയാളെ വിളിച്ച് ബോധ്യപ്പെടുത്തേണ്ടി വന്നു. എല്ലായ്പ്പോഴും ഇതു നടക്കില്ലല്ലോ അതുകൊണ്ട് അതിനുശേഷം ഓഡിയോ ലോഞ്ചുകളിൽ കൂടിയാണ് എനിക്കു പറയാനുള്ള കാര്യങ്ങൾ ഞാൻ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്' വിജയ് പറഞ്ഞു.
താരത്തിൻ്റെ ഏതെല്ലാം ചിത്രങ്ങളിലെ കഥാപാത്രങ്ങളെ യഥാർത്ഥ വിജയിൽ കാണാൻ സാധിക്കും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇതാണ് .'കുറച്ച് പോക്കിരി, കുറച്ച് ബീസ്റ്റ്... എന്നാൽ എല്ലാവരുടെയും ചങ്ങാതി. അതാണ് ഞാൻ'. അച്ഛനെക്കുറിച്ചും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ വിജയ് തുറന്നു പറഞ്ഞു. അച്ഛൻ എന്നു പറയുന്നത് ദൈവത്തെപ്പോലെയാണ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. അച്ഛനെ നമുക്ക് കാണാം... ദൈവത്തെ കാണാൻ കഴിയില്ല. ഒരു കുടുംബത്തിൻ്റെ വേരാണ് അച്ഛൻ. പലരും മരത്തിലെ പൂക്കളും ഫലങ്ങളും മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. യഥാർത്ഥത്തിൽ ആ മരത്തിൻ്റെ ശക്തി അതിൻ്റെ വേരുകളാണ്'.
മകൻ സഞ്ജയ്‍യുടെ സിനിമാപ്രവേശത്തെക്കുറിച്ചും വിജയ് അഭിമുഖത്തിൽ സംസാരിച്ചു. പലപ്പോഴായി പലരും മകനെ അഭിനയിപ്പിക്കാനായി തന്നെ സമീപിച്ചു. എന്നാൽ എല്ലാം സഞ്ജയുടെ ഇഷ്ടത്തിന് വിട്ടു. 'ഒരിക്കൽ പ്രേമം സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രൻ എന്നെ കാണണമെന്ന് പറഞ്ഞു. എനിക്ക് വേണ്ടി കഥ പറയാനാണ് അദ്ദേഹം വന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ, എന്റെ മകൻ സഞ്ജയിനോട് കഥ പറയാൻ വന്നതായിരുന്നു അദ്ദേഹം. അയൽവീട്ടിലെ കുട്ടിയെ പോലെ തോന്നിക്കുന്ന തരത്തിലുള്ള ഒരു പയ്യൻ്റെ കഥ പറയുന്ന സിനിമയായിരുന്നു. സഞ്ജയ് ആ സിനിമയ്ക്ക് സമ്മതം മൂളണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ അവനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. പക്ഷേ, സിനിമ കുറച്ചു കഴിഞ്ഞു മതിയെന്നായിരുന്നു അവൻ്റെ നിലപാട്. സഞ്ജയ് ക്യാമറയ്ക്ക് മുമ്പിലാണോ പിന്നിലാണോ വരാൻ പോകുന്നതെന്ന് എനിക്ക് അറിയില്ല. എന്തു തിരഞ്ഞെടുത്താലും ഞാൻ ഹാപ്പിയാണ്' വിജയ് വ്യക്തമാക്കി.
Recommended Video
ഇരുപത്തിയഞ്ച് വർഷത്തോളം സിനിമ രംഗത്ത് ഇങ്ങനെ തിളങ്ങി നിൽക്കുന്നതിന് ആരാധകർ നൽകുന്ന പിൻബലത്തെ കുറിച്ച് നെൽസൺ ചോദിച്ചപ്പോൾ നെൽസൻ്റെ ശൈലിയിൽ തന്നെ 'നമ്മ ഫാൻസ് വേറെ മാരി.... വേറെ മാരി' എന്നാണ് വിജയ് പ്രതികരിച്ചത്.വിജയ് ചിത്രങ്ങൾക്ക് പൊതുവെ ഓഡിയോ ലോഞ്ചും മറ്റും ഉണ്ടായിരിക്കും എന്നാൽ ബീസ്റ്റ് ചിത്രത്തിന് ഇവയൊന്നും ഉണ്ടായിരുന്നില്ല എന്നതിനാലാണ് വിജയ് ഇത്തവണ അഭിമുഖം നൽകിയത്. ഏപ്രിൽ 13 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.


Click it and Unblock the Notifications