കോബ്രയുടെ ബജറ്റിന്റെ 22 ശതമാനവും വിക്രമിന്റെ പ്രതിഫലം?; നടൻ കൈപറ്റുന്നത് വൻ തുകയെന്ന് റിപ്പോർട്ട്
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ വിക്രം നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം കോബ്ര. വിക്രമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണിത്. മുമ്പ് മണിരത്നത്തിന്റെ രാവൺ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നടൻ അഭിനയച്ചിരുന്നെങ്കിലും സിനിമയുടെ ഹിന്ദി പതിപ്പിൽ വിക്രമിന് പകരം അഭിഷേക് ബച്ചനായിരുന്നു എത്തിയത്. തെന്നിന്ത്യൻ താരങ്ങളിൽ മിക്കവരും ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ കോബ്രയിലും വലിയ പ്രതീക്ഷയാണ് നടനുള്ളത്. വൻ ബഡ‍്ജറ്റിലാണ് ചിത്രമാെരുക്കിയതെന്നാണ് സൂചന.
വൻ തുകയാണ് കോബ്രയിൽ വിക്രം പ്രതിഫലമായി വാങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 25 കോടി രൂപയാണ് ഈ സിനിമയ്ക്ക് വിക്രം കൈപറ്റുന്ന പ്രതിഫലം. 90 കോടിയാണ് ചിത്രത്തിന്റെ മുടക്കു മുതൽ. കണക്കുകൾ വെച്ച് നോക്കിയാൽ സിനിമയുടെ ബഡ്ജറ്റിന്റെ 22.5 ശതമാനവും വിക്രമിന്റെ പ്രതിഫലമായാണ് പോവുന്നത്. ബോക്സ് ഓഫീസ് മൂല്യവും ചെയ്യുന്ന കഥാപാത്രങ്ങൾ മിവകുറ്റതുമാക്കുന്ന വിക്രമിന്റെ രീതിയും പരിഗണിച്ച് നിർമാതാക്കൾ നടന്റെ പ്രതിഫലത്തിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

നടനും രാഷ്ട്രീയക്കാരനുമായ ഉദയ നിധി സ്റ്റാലിന്റെ റെഡ് ഗയാന്റ് മൂവീസ് ആണ് കോബ്രയുടെ തമിഴ്നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയത്. ട്വിറ്ററിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 11 നാണ് കോബ്ര റിലീസ് ചെയ്യുന്നത്.
മൂന്ന് വർഷത്തോളമെടുത്താണ് കോബ്രയുടെ ചിത്രീകരണം പൂർത്തിയായത്. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ കോബ്രയിൽ വില്ലൻ വേഷത്തിലെത്തുന്നെന്ന പ്രത്യേകതയുമുണ്ട്. ഇർഫാന്റെ അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മണിരത്നം ഒരുക്കുന്ന ചിത്രത്തിൽ വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ തുടങ്ങി ഒരു പിടി മുൻനിര താരങ്ങളാണ് പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നത്. വിക്രമിന് ചിത്രത്തിൽ നിർണായക റോളാണെന്നാണ് ടീസറിൽ നിന്നും മനസ്സിലാക്കാനാവുന്നത്. അന്യൻ എന്ന ചിത്രത്തിലൂടെയാണ് വിക്രം ആദ്യമായി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ശേഷം ഐ എന്ന ചിത്രവും നടന്റെ കരിയറിൽ വമ്പൻ ഹിറ്റായി.

കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെന്നെെ കാവേരി ആശുപത്രിയിലാണ് വെള്ളിയാഴ്ച നടനെ പ്രവേശിപ്പിച്ചത്. നടന് ഹൃദാഘാതമെന്ന് പിന്നാലെ പ്രചരിച്ചിരുന്നു. ഇതിനെ വിക്രമിന്റെ മകൻ ധ്രുവ് വിക്രം രംഗത്തെത്തി. പിതാവിന് ചെറിയ നെഞ്ച് വേദന മാത്രമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഒരു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നുമാണ് മകൻ പറഞ്ഞത്.

പൊന്നിയിൻ സെൽവത്തിന്റെ ടീസർ ലോഞ്ചിന് പങ്കെടുക്കേണ്ട ദിവസമാണ് വിക്രമിന് നെഞ്ചു വേദന വന്നത്. ഇതേതുടർന്ന് ചടങ്ങിൽ നടൻ പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളായ കാർത്തി, ജയം രവി, തൃഷ ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും സംവിധായകൻ മണിരത്നവും ടീസർ ലോഞ്ചിന് എത്തിയിരുന്നു. വിക്രമിന്റെ മകൻ ധ്രുവ് വിക്രവും സിനിമാ രംഗത്തുണ്ട്. അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ധ്രുവ് ആദ്യമായി അഭിനയിച്ചത്. ആദിത്യ വർമ എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2019 ലാണ് ചിത്രം പുറത്തിറങ്ങിയത്.


Click it and Unblock the Notifications











