'വിജയിയുടെ ഭാവി എന്തായിരിക്കുമെന്ന് എന്നോട് ചോദിക്കരുത്, അവനോട് ചോദിക്ക്'; മാധ്യമങ്ങളോട് കയർത്ത് പിതാവ്!
പിതാവ് എസ്.എ ചന്ദ്രശേഖർ വിജയുടെ പേരിൽ ഇതിനോടകം പാർട്ടി രജിസ്റ്റർ ചെയ്യുകയും തെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു
ദളപതി വിജയിയുടെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമ കാണാനായി തിയേറ്ററിലേക്ക് പോകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പതിവ് പാറ്റേണിലുള്ള സിനിമകളല്ലാതെ പുതിയതൊന്നും വിജയ് പരീക്ഷിക്കാറില്ല.
കണ്ട് പഴകിയ രീതി ഇപ്പോഴും താരം ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ് വാരിസ് അടക്കമുള്ള നടന്റെ സിനിമകൾ റിലീസ് ചെയ്തപ്പോൾ അവയെല്ലാം ട്രോൾ ചെയ്യപ്പെട്ടു.

സൂര്യ അടക്കമുള്ള നടന്മാർ ചെയ്യുന്നത് പോലെ ഇമേജ് നോക്കാതെ വിജയ് കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് മാറണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. വിജയ് ഇനി വരുന്ന സിനിമകളിലെങ്കിലും പുതുമ പരീക്ഷിക്കണമെന്നാണ് പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പറയുന്നത്.
വിജയിയുടേതായി അവസാനം പുറത്തിറങ്ങിയ ബീസ്റ്റും, വാരിസും വേണ്ടത്ര പ്രകടനം തിയേറ്ററിൽ കാഴ്ച വെച്ചില്ല. ഇപ്പോഴിത വിജയിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. വിജയിയുടെ കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്നെ എസ്. എ ചന്ദ്രശേഖർ രോഷാകുലനായി.
തിരുവണ്ണാമല ജില്ലയിലെ അരാനിയിലെ ശ്രീ പുത്രകാമേശ്വര എന്ന പുരാതന ക്ഷേത്രത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എസ്.എ ചന്ദ്രശേഖർ എത്തിയപ്പോഴാണ് വിജയിയെ കുറിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചത്.
വിജയിയുടെ പിതാവ് സംവിധായകൻ എസ്. എ ചന്ദ്രശേഖർ വരുന്നുണ്ടെന്ന് അറിഞ്ഞതോടെ പ്രദേശത്തെ വിജയിയുടെ ആരാധകർ ക്ഷേത്രപരിസരത്ത് തടിച്ച് കൂടിയിരുന്നു. ദർശനം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് പുറത്തുവന്ന എസ്.എ ചന്ദ്രശേഖറിനെ മാധ്യമപ്രവർത്തകർ വളഞ്ഞു. വിജയിയെ കുറിച്ച് ചോദിക്കാൻ മാധ്യമപ്രവർത്തകർ തുനിഞ്ഞതും ഉടൻ തന്നെ ചന്ദ്രശേഖർ ദേഷ്യപ്പെട്ടു.
വിജയ്‌യുടെ ഭാവിയെ കുറിച്ച് എന്നോട് ചോദിക്കരുത്. അതിനെ കുറിച്ച് വിജയ്യോട് ചോദിക്കൂ.... എന്നാണ് അദ്ദേഹം ദേഷ്യപ്പെട്ട് മറുപടി നൽകിയത്. ഇത് കേട്ട് വിജയുടെ ആരാധകർ അൽപ്പം ഞെട്ടി. നടൻ വിജയും അച്ഛനും തമ്മിൽ കുറച്ച് നാളുകളായി തർക്കമുണ്ട്. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അടക്കം അച്ഛനും മകനും തമ്മിൽ ശീതയുദ്ധം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
രാഷ്ട്രീയ പ്രവേശനത്തിൻ്റെ പേരിൽ വിജയും പിതാവ് എസ്.എ ചന്ദ്രശേഖരനും രണ്ട് ധ്രുവങ്ങളിലാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തണമെന്നുള്ള ആഗ്രഹം സീനിയർ സംവിധായകൻ കൂടിയായ ചന്ദ്രശേഖർ പലപ്പോഴും പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ അതിനോട് മുഖം തിരിക്കുന്ന മനോഭാവമായിരുന്നു വിജയുടേത്.

പിതാവ് എസ്.എ ചന്ദ്രശേഖർ വിജയുടെ പേരിൽ ഇതിനോടകം പാർട്ടി രജിസ്റ്റർ ചെയ്യുകയും തെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. വിജയ് മക്കൾ ഇയക്കം 2021 ഒക്ടോബറിൽ പഞ്ചായത്ത് തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിരുന്നു. പല സ്ഥലങ്ങളിലും വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയിച്ചത്.
പാർട്ടി രജിസ്റ്റർ ചെയ്ത വിഷയത്തിൽ അച്ഛനും മകനും തമ്മിലുള്ള തർക്കമായിരുന്നു. ചന്ദ്രശേഖറിന്റെ 81-ാമത്തെ ജന്മദിനാഘോഷം ഭാര്യ ശോഭയ്ക്കൊപ്പം കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം ആഘോഷിച്ചത്. നഗരത്തിലുണ്ടായിട്ടും വിജയ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയില്ലെന്നും അഭ്യൂഹമുണ്ട്.
വാരിസിൽ രശ്മിക മന്ദാനയായിരുന്നു നായിക. വിജയിയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ ലിയോയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മൻസൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്.
കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications