'അഞ്ഞൂറ് രൂപയ്ക്ക് അഭിനയിച്ച് തുടങ്ങി, ഗോട്ടിലെ പ്രതിഫലം 200 കോടി'; വിജയിയുടെ സ്വത്തുക്കളുടെ മൂല്യം 474 കോടി?
ഇന്ന് തമിഴ് സിനിമയുടെയും സൗത്ത് ഇന്ത്യൻ സിനിമയുടെയും അധിപൻമാരിൽ പ്രധാനിയാണ് ദളപതിയെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ്. കേരളം ഇത്രമേൽ നെഞ്ചിലേറ്റിയ മറ്റൊരു അന്യഭാഷ നടനുണ്ടോയെന്ന് പറയുന്നതിനേക്കാൾ ഉചിതം ഇന്ന് കേരളത്തിലെ പല മുൻനിര നായകൻമാരേക്കാളും കേരളം നെഞ്ചിലേറ്റിയത് വിജയിയെയാണെന്ന് പറയുന്നതാവും ശരി. കേരളത്തിന്റെ ദത്തുപുത്രനാണ് വിജയ് എന്നാണ് ആരാധകർ പറയാറുള്ളത്. ഇന്ന് താരം അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. എന്നാൽ വലിയ ആഘോഷങ്ങളൊന്നും ഇപ്രാവശ്യമില്ല.
ആഘോഷങ്ങൾ വേണ്ടെന്ന് വെക്കാൻ ആവശ്യപ്പെട്ടതും വിജയ് തന്നെയാണ്. തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ 49 പേർ മരിച്ച സംഭവത്തിനെത്തുടർന്നാണ് അമ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ വിജയ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കണമെന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞിരിക്കുന്നത്.

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ നേരത്തെ വിജയ് സന്ദർശിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും അവസാനത്തെ സിനിമയായ ദി ഗോട്ടിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ. തമിഴ് സിനിമയിൽ നെപ്പൊട്ടിസത്തിൻ്റെ പ്രോഡക്റ്റ് തന്നെയാണ് വിജയിയും എന്നാൽ പൊതുബോധ സൗന്ദര്യ സങ്കൽപങ്ങളുടെ പേര് പറഞ്ഞുപോലും തള്ളി കളഞ്ഞയിടത്ത് നിന്നാണ് അയാൾ വീണ്ടും കയറി വന്നത്.
തുടക്കം അച്ഛന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ വെട്രി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടായിരുന്നു. അഞ്ചോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച വിജയ് നായകനായി അഭിനയിച്ച് തുടങ്ങിയത് നാളയെ തീര്‍പ്പ്, ദേവ, രാജാവിൻ പാർവയിലെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്.
തുടക്കത്തിൽ റൊമാൻ്റിക് ഹീറോയായിട്ടാണ് ഏറെയും ചിത്രങ്ങളിൽ വിജയ് പ്രത്യക്ഷപ്പെട്ടത്. രമണ സംവിധാനം ചെയ്ത തിരുമലൈ എന്ന ചിത്രത്തിലൂടെയാണ് മാസ് ഹീറോയുടെ പരിവേഷം വിജയ്ക്ക് ലഭിച്ച് തുടങ്ങിയത്. ഇപ്പോഴിതാ മകന്റെ ആദ്യ ശമ്പളത്തെ കുറിച്ച് അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിതാവ് എസ്.എ ചന്ദ്രശേഖർ വെളിപ്പെടുത്തി.
വിജയിയുടെ ആദ്യ ചിത്രമാണ് 1984ൽ പുറത്തിറങ്ങിയ വെട്രി ഈ തമിഴ് സിനിമയില്‍ ബാലതാരമായാണ് വിജയി ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 500 രൂപയായിരുന്നു അന്ന് ഈ വേഷത്തിന് വിജയിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
1992 ലാണ് വിജയ് നായകനായി അരങ്ങേറിയത് നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലായിരുന്നു അത്. അഞ്ഞൂറ് രൂപ പ്രതിഫലം വാങ്ങി അഭിനയിച്ച് തുടങ്ങിയ വിജയ് ഇന്ന് ഇരുന്നൂറ് കോടിക്ക് അടുത്താണ് ഒരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം.

ദി ഗോട്ടില്‍ വിജയ് 200 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് വിവരം. ആവറേജ് റിപ്പോര്‍ട്ടുള്ള സിനിമയാണെങ്കിൽ പോലും വിജയിയുടെ ചിത്രങ്ങള്‍ മികച്ച രീതിയില്‍ പണം വാരും. അത് തന്നെയാണ് ഓരോ സിനിമ കഴിയുന്തോറും താരത്തിന്റെ താരമൂല്യം വർധിക്കാൻ കാരണം. അതേ സമയം വിജയിയുടെ മൊത്തം സ്വത്തുക്കളുടെ മൂല്യം 474 കോടി വരുമെന്നാണ് ഫോര്‍ബ്സിന്‍റെ കണക്കുകള്‍ പറയുന്നത്.
വിജയിയുടെ കരിയറിലെ അവസാന ചിത്രമായ ദി ഗോട്ട് സെപ്തംബര്‍ അഞ്ചിനാണ് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുക.


Click it and Unblock the Notifications