അമ്മയെ രക്ഷിക്കാൻ മാർഗമുണ്ടോയെന്ന് അറിയണമായിരുന്നു, ബ്രെയിൻ ഹെമറേജാണ്, ഞാൻ അദ്ദേഹത്തിന് അമ്മ; ദിവ്യ
നടൻ സത്യരാജിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. തമിഴ് നടനാണെങ്കിലും മലയാളത്തിലും ചില ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബാഹുബലി റീലിസിനുശേഷം തെന്നിന്ത്യൻ പ്രേക്ഷകർക്കെല്ലാം കട്ടപ്പയാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിനോട് താൽപര്യമില്ലാത്തയാളാണ് നടൻ. അടുത്തിടെ നടന്റെ മകൾ ദിവ്യ സത്യരാജാണ് അമ്മ മഹേശ്വരി നാല് വർഷമായി കോമയിലാണെന്ന വിവരം പുറത്ത് വിട്ടത്. ഭക്ഷണം പോലും ട്യൂബിലൂടെയാണ് നല്‍കുന്നതെന്നും എല്ലാം നോക്കുന്നത് അപ്പയാണെന്നും ദിവ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു.
ആശുപത്രിയിൽ തള്ളാതെ വീട്ടിൽ ആശുപത്രിയുടേതിന് സമാനമായ സൗകര്യങ്ങൾ ഒരുക്കിയാണ് സത്യരാജും കുടുംബവും ഭാര്യയെ സംരക്ഷിക്കുന്നത്. ഒരു അത്ഭുതം തന്റെ ഭാര്യയിൽ സംഭവിക്കുന്നത് കാണാനാണ് സത്യരാജും കാത്തിരിക്കുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ച് പുറം ലോകത്തെ അറിയിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണിപ്പോൾ മകൾ ദിവ്യ സത്യരാജ്.

അറിയപ്പെടുന്ന ന്യൂട്രിഷനിസ്റ്റാണ് ദിവ്യ സത്യരാജ്. ആളുകളെ എങ്ങനെ നല്ല രീതിയിൽ ഭക്ഷണം കഴിക്കണമെന്ന് ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂട്രിഷനിസ്റ്റായത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്നതും ന്യൂട്രിഷനിസ്റ്റാകണമെന്നതും കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്. മുമ്പ് നിരവധി എൻജിഒകളിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് ഞാൻ പണം സമ്പാദിച്ച് തുടങ്ങിയപ്പോൾ സ്വന്തമായി ഒരു എൻജിഒ തുടങ്ങി. എന്റെ സ്വപ്നങ്ങൾക്ക് എന്നും കുടുംബം സപ്പോർട്ടാണ്. അപ്പയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് പ്ലാനില്ല. അദ്ദേഹത്തിന് എല്ലാം സിനിമയാണ്. പക്ഷെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എനിക്ക് എല്ലാവിധ പിന്തുണയും നൽകാറുണ്ടെന്നും ദിവ്യ പറയുന്നു. എല്ലാ കാലവും എന്റെ മാതാപിതാക്കളെ നല്ല കെയർ നൽകി സംരക്ഷിക്കണമെന്നതാണ് എന്റെ ലക്ഷ്യം.
പൊതുവെ വിവാഹം കഴിഞ്ഞാൽ ഭർതൃവീട്ടുകാരെ മാത്രമെ പെൺകുട്ടികൾ സംരക്ഷിക്കാറുള്ളു. സ്വന്തം മാതാപിതാക്കളെ കെയർ ചെയ്യണമെന്നത് മറന്ന് പോകാറുണ്ട്. പക്ഷെ ഞാൻ അങ്ങനെ ചെയ്യില്ലെന്ന് ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഒരു മകൾ ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്യാറുണ്ട്. വെക്കേഷന് വേണ്ടിയല്ലാതെ വിദേശത്ത് പോയി ഞാൻ പഠിച്ചിട്ടില്ല. ചെന്നൈയിൽ തന്നെയാണ് പഠിച്ച് വളർന്നത്. അമ്മ നാല് വർഷമായി കോമയിലാണ്.
ബ്രെയിൻ ഹെമറേജ് സംഭവിച്ചതാണ്. മാറ്റങ്ങൾ സംഭവിക്കുമെന്ന പോസിറ്റീവ് ചിന്താഗതിയോടെയാണ് അമ്മയെ ഞങ്ങൾ പരിപാലിക്കുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി ഞാൻ പോസ്റ്റിട്ടതിന് ഒരു കാരണമുണ്ട്. എന്റെ കുറിപ്പ് കണ്ട് അമ്മയുടെ അസുഖം ബേധമാക്കുന്നതിന് എന്തെങ്കിലും മരുന്നോ ചികിത്സയോ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാലോയെന്ന് കരുതിയാണ്.

അതിനുശേഷം ചില ഡോക്ടർമാർ ഞങ്ങളെ കോൺടാക്ട് ചെയ്തിരുന്നു. ഞങ്ങൾ തന്നെയാണ് അമ്മയെ ശുശ്രൂഷിക്കുന്നത്. അമ്മയ്ക്ക് മനസിലായാലും ഇല്ലെങ്കിലും തിരിച്ച് മറുപടി പറയില്ലെന്ന് അറിയാമെങ്കിലും ഞങ്ങൾ സ്ഥിരം അമ്മയോട് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും ദിവ്യ പറയുന്നു. അച്ഛൻ സത്യരാജുമായുള്ള ബോണ്ടിങ്ങിനെ കുറിച്ചും ദിവ്യ വാചാലയായി.
ഞാനും അപ്പയും തമ്മിൽ രാജാറാണിയിലുള്ള അച്ഛൻ-മകൾ ബന്ധം പോലെയാണോയെന്ന് എല്ലാവരും ചോദിക്കാറുണ്ട്. പക്ഷെ ഞങ്ങൾ അങ്ങനെയല്ല. ടോം ആന്റ് ജെറി പോലെയാണ്. അപ്പയാണ് ജെറി. ഞാൻ അപ്പയെ സംരക്ഷിക്കണം എന്ന ചിന്തയാണ് എനിക്ക്. അപ്പയെക്കാൾ മുതിർന്നയാളാണ് ഞാൻ എന്ന ചിന്തയാണ് ചെറുപ്പം മുതൽ എനിക്ക്. അദ്ദേഹത്തിന് ഞാൻ അമ്മയെപ്പോലെയാണ്. എന്നെ അദ്ദേഹത്തിന് ഭയമാണെന്നും ദിവ്യ പറയുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് സത്യരാജ്. 1978 മുതല്‍ സിനിമയുടെ ഭാഗമായ സത്യരാജ് ഇതുവരെ 200ല്‍ അധികം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഇതില്‍ തമിഴിനും മലയാളത്തിനും പുറമെ തെലുങ്കും കന്നടയും ഹിന്ദിയുമെല്ലാം ഉള്‍പ്പെടും. മകൻ സിബി സത്യരാജും നടനാണ്.


Click it and Unblock the Notifications











