തമന്ന ചെയ്യുന്നതിന്റെ പകുതി മുംതാസ് ചെയ്തിട്ടില്ല, നയൻസിന് സമയദോഷം, അവരെ മാത്രം കുറ്റപ്പെടുത്തുന്നു; ഷക്കീല
തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് നടി ഷക്കീല. ഒരു കാലത്ത് പലരും ഷക്കീലയെന്ന പേര് ശബ്ദമുയർത്തി പറയുന്നതിൽ പോലും നാണക്കേടെന്ന് വിചാരിച്ചിരുന്നു. എന്നാൽ ഇന്ന് ഷക്കീല എന്ന നടിയെക്കാൾ അവരുടെ വ്യക്തിത്വത്തേയും നിലപാടുകളേയും സ്നേഹിക്കുന്നവരാണ് ഏറെയും. സമകാലിക വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഷക്കീല തമിഴ് സിനിമയിലെ മുൻനിര നായികമാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നയൻതാരയെ മാത്രം കടന്നാക്രമിക്കുന്നതിനെതിരെയും ഷക്കീല പ്രതികരിച്ചു. എന്തുകൊണ്ടാണ് നയൻതാരയോട് ആളുകൾക്ക് ഇത്രത്തോളം വെറുപ്പെന്ന് മനസിലാകുന്നില്ലെന്നും താൻ മനസിലാക്കിയ ഇടത്തോളം നിരുപദ്രവകാരിയാണ് നടിയെന്നും തന്നെ ചുറ്റിപറ്റി നിൽക്കുന്നവരെ എക്കാലവും സംരക്ഷിക്കുന്ന വ്യക്തിത്വമാണ് നയൻസിന്റേതെന്നും തമിഴ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷക്കീല പറയുന്നു. ധനുഷ്-നയൻതാര ശീതയുദ്ധം ആരംഭിച്ചശേഷമാണ് സൈബർ ബുള്ളിയിങ് അടക്കമുള്ളവ നടിക്കെതിരെ വർധിച്ചത്.

ഇരുവരും തമ്മിൽ നാനും റൗഡി താൻ സിനിമയുമായി ബന്ധപ്പെട്ട നിയമയുദ്ധം ഇപ്പോഴും കോടതിയിൽ നടക്കുകയാണ്. നയൻതാരയോട് എന്തിനാണ് എല്ലാവർക്കും ദേഷ്യമെന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങളിൽ ആർക്കെങ്കിലും നയൻതാരയപ്പോലെ രണ്ട് കുഞ്ഞുങ്ങളെ സറോഗേറ്റ് ചെയ്ത് നല്ല ജീവിതം കൊടുക്കാൻ സാധിച്ചോ?. അതിനുള്ള കഴിവുണ്ടോ?. പ്രസവിക്കാൻ കഴിവില്ലെങ്കിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിക്കുന്നവരാണ് ഭൂരിഭാഗം പേരും.
നയൻതാര അവരുടെ ശരീര ഭംഗി നിലനിർത്തുന്നുണ്ടെങ്കിൽ അതിന് വേണ്ടി ഭക്ഷണത്തിൽ അടക്കം നിയന്ത്രണം വരുത്തി ഒരുപാട് അധ്വാനിക്കുന്നുണ്ട്. തനിക്ക് ലഭിച്ച രണ്ട് കുഞ്ഞുങ്ങളേയും നന്നായി തന്നെയാണ് നയൻതാര നോക്കുന്നത്. നയൻതാരയെ പലരും കുറ്റപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നതിനാണ്. നയൻതാര മാത്രമല്ല ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ കുഞ്ഞുങ്ങളുടെ വീഡിയോകൾ സോഷ്യൽമീഡിയയിലും യുട്യൂബിലും പങ്കിടുന്നവരാണ്. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതും കൊഞ്ചിക്കുന്നതും പരിപാലിക്കുന്നതുമായ വീഡിയോകൾ യുട്യൂബ് ചാനലിൽ ഇടാറില്ലേ?.
പിന്നെ എന്തിനാണ് നയൻതാര ചെയ്യുമ്പോൾ മാത്രം അതൊരു പാപമായി കണക്കാക്കുന്നത്. നയൻതാര ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെട്ടാൽ എന്താണ് കുഴപ്പം?. നയൻതാര മാത്രമല്ല പോയസ് ഗാർഡനിൽ ധനുഷും രജനി സാറുമെല്ലാം വീട് വാങ്ങിയിട്ടുണ്ട്. പലരും ആ ഏരിയയിൽ വീട് വാങ്ങിയിട്ടുണ്ട്. പക്ഷെ നയൻതാര വാങ്ങുമ്പോൾ മാത്രം അതൊരു വലിയ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അതുപോലെ മൂക്കുത്തി അമ്മൻ സിനിമയുടെ പൂജ ചടങ്ങിൽ വെച്ച് നയൻതാര മീനയെ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിച്ചതായി തോന്നിയില്ല. നയൻതാരയും മനുഷ്യനല്ലേ.
ചിലപ്പോൾ മനസിൽ എന്തെങ്കിലും ചിന്തിക്കുകയായിരുന്നിരിക്കും. അവരുടെ പ്രശ്നങ്ങൾ നമുക്ക് അറിയില്ലല്ലോ. അവിടെ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെയാണ് ആളുകൾ നയൻതാര-മീന പ്രശ്നം എന്നൊക്കെയുള്ള രീതിയിൽ വീഡിയോ യുട്യൂബിലിടുന്നത്. ജാതക പ്രകാരം ചിലപ്പോൾ നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയം ആയിരിക്കില്ല. അതുകൊണ്ടാകും എല്ലാവരും അവർക്ക് എതിരെ തിരിയുന്നത്. നയൻതാരയുടെ പേഴ്സണൽ കാര്യങ്ങൾ ഒരുപാട് എനിക്കും അറിവുള്ളതാണ്. പക്ഷെ ഞാൻ അതിലേക്കൊന്നും ആഴമായി പോകുന്നില്ല.

അവർക്ക് ചുറ്റുമുള്ളവരെ എല്ലാം നയൻതാര നന്നായി തന്നെയാണ് പരിപാലിക്കുന്നത്. അമ്മായിയമ്മയെ എങ്ങനെയാണ് നയൻതാര ട്രീറ്റ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. അവർ നന്നായി ജീവിക്കുന്നത് കാണുമ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾക്കൊക്കെ വരുന്നത്. ഒരാൾ പറയുന്നത് പോലെ മറ്റൊരാൾ ജീവിക്കണം എന്നൊന്നുമില്ലല്ലോ എന്നും ഷക്കീല പറയുന്നു. സിനിമയിൽ നായികമാർ ഗ്ലാമറായി അഭിനയിക്കുന്നതിലുള്ള തന്റെ കാഴ്ചപ്പാടും ഷക്കീല പങ്കുവെച്ചു. ഒരു കാലത്ത് ഐറ്റം ഡാൻസിൽ തിളങ്ങിയിരുന്ന നടി മുംതാസ് ഇപ്പോൾ ആത്മീയ പാതയിലാണ്.
ഇതേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് തമന്ന അടക്കമുള്ളവരുടെ ഗ്ലാമറസ് പ്രകടനങ്ങളെ കുറിച്ച് ഷക്കീല സംസാരിച്ചത്. നടി മുതാംസിനെപ്പോലുള്ളവർ ഗ്ലാമറസ് റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഓവറായി ഗ്ലാമർ റോളുകൾ ചെയ്തിട്ടില്ല. ഇപ്പോഴത്തെ നായിക നടിമാർ വരെ അന്ന് മുതാസ് ചെയ്തതിന് അപ്പുറമായുള്ള രീതിയിൽ പാട്ട് സീനിൽ അഭിനയിക്കാറുണ്ട്. തമന്നയൊന്നും ചെയ്യുന്ന രീതിയിലൊന്നും മുംതാസ് അഭിനയിച്ചിട്ടില്ല. മുംതാസ് ജനിച്ചത് തന്നെ മുംസ്ലീം കുടുംബത്തിലാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം വിശ്വാസിയായി മാറിയതല്ല.
അത്തരം കഥാപാത്രങ്ങൾ കൊടുത്തത് കൊണ്ടാണല്ലോ മുംതാസിനെ പോലുള്ളവർ അതിൽ അഭിനയിച്ചത്. മുംതാസ് എനിക്ക് സഹോദരിയെപ്പോലെയാണ്. എന്റെ കാര്യം എടുക്കുകയാണെങ്കിൽ എനിക്ക് എന്ത് കിട്ടുന്നുവോ ആ റോൾ ചെയ്ത് പോവുക എന്നതായിരുന്നു എന്റെ രീതി. എനിക്ക് വേണ്ടത് ഞാൻ ഇതുവരേയും തെരഞ്ഞെടുത്തിട്ടില്ല. മാത്രമല്ല എനിക്കൊന്നും മറ്റൊരു ഓപ്ഷൻ പോലും ഉണ്ടായിരുന്നില്ല. ഒരു മേക്കപ്പ്മാനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ മകൻ ഇന്ന് സിമ്പുവിന്റെ മേക്കപ്പ് മാനാണ്.
അതുപോലെ ജയലളിതാമ്മയുടെ പഴയ അഭിമുഖങ്ങൾ തപ്പിപിടിച്ച് നിരന്തരം കാണുന്ന സ്വഭാവം എനിക്കുണ്ട്. അവരുടെ മാത്രമല്ല മൈക്കിൾ ജാക്സൺ, ബ്രൂസ്ലി, അർനോൾഡ്, ജാക്കിചാൻ തുടങ്ങിയവരുടെ അഭിമുഖങ്ങളും കാണാറുണ്ട്. പക്ഷെ കൂടുതലായും കാണാറുള്ളത് ജയലളിതാമ്മയുടേതാണ്. കണ്ടത് വീണ്ടും ആവർത്തിച്ച് ഞാൻ കാണും. വളരെ അധികം വിവരമുള്ള സ്ത്രീയായിരുന്നു. ഇംഗ്ലീഷിൽ പോലും അപാര ജ്ഞാനമായിരുന്നു. അത്രയധികം ബിസി ലൈഫ് ആയിരുന്നിട്ടും അവർ അറിവ് സമ്പാദിക്കാൻ സമയം കണ്ടെത്തി എന്നത് അതിശയപ്പെടുത്തുന്നു. അവരെ കുറിച്ച് സംസാരിക്കാൻ എനിക്ക് യോഗ്യതയില്ലെന്നും ഷക്കീല പറഞ്ഞു.
ചെന്നൈ എക്സ്പ്രസ് സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ ട്രോളുകളോടും ഷക്കീല പ്രതികരിച്ചു. പ്രതീക്ഷിച്ച പ്രതിഫലം കിട്ടിതിരുന്നതുകൊണ്ടാണ് അവസരം വേണ്ടെന്ന് വെച്ചതെന്ന് നടി പറഞ്ഞു. ഷാരൂഖിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് നിഷേധിച്ചുവെന്ന് ഞാൻ പറഞ്ഞപ്പോൾ അതിന് താഴെ വന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ദീപിക പദുകോണിന്റെ കഥാപാത്രം ഷക്കീല ചോദിച്ച് കാണും എന്നൊക്കെയായിരുന്നു കമന്റുകൾ. ചെന്നൈ എക്സ്പ്രസിൽ തമിഴ് പോഷൻ വളരെ ചുരുങ്ങിയ സമയം മാത്രമെയുള്ളു.
അതിനിടയിൽ വരുന്ന ഏതോ ഒരു കഥാപാത്രം ചെയ്യാനാണ് എന്നെ വിളിച്ചത്. ഓഡീഷനൊക്കെ കൊടുക്കണമായിരുന്നു. കമന്റിട്ടവരോടും എനിക്ക് ചിലത് പറയാനുണ്ട്. എന്റെ പേര് ഗൂഗിളിൽ സർച്ച് ചെയ്താൽ എപടം വരുന്നുവെന്ന് പലരും പറഞ്ഞ് കണ്ടു. എന്റെ പേരിൽ അതെങ്കിലും വരുന്നുണ്ട് നിങ്ങളുടെ പേരിൽ അത് പോലും ഇല്ലല്ലോ. ശരി തന്നെയാണ് ബിറ്റ് പടത്തിൽ ഞാൻ തന്നെയാണ് റാണി. അത് പറയാൻ ഞാൻ തയ്യാറുമാണ്. ഷാരൂഖ് പടത്തിൽ അഭിനയിക്കുന്നതിന് ദിവസം ഇരുപതിനായിരം രൂപയാണ് ശമ്പളം പറഞ്ഞത്.
എന്റെ സഹായികൾക്ക് കൊടുക്കാൻ തന്നെ ഇരുപതിനായിരം രൂപ വേണം. അങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ എങ്ങനെ ആ ഓഫർ സ്വീകരിക്കും. എനിക്ക് സെറ്റാവില്ലെന്ന് മനസിലായതോടെ ഞാൻ വിട്ടു. അല്ലാതെ ആളുകൾ പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ. ശമ്പളം കൃത്യമാണെങ്കിൽ ഞാൻ ഇനിയും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. സംവിധാനം ഇനി ഒരിക്കലും ഞാൻ ചെയ്യില്ല. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി അതാണെന്നുമാണ് താരം പറഞ്ഞത്. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ ഷക്കീല സജീവമാണ്. അവതാരക റോളിലും നടി തിളങ്ങുന്നുണ്ട്.


Click it and Unblock the Notifications











