എന്റെ ടീമിനെ ഒഴിവാക്കി; മദ്യപാനം നിർത്തി; പുറമേക്ക് കാണുന്നത് പോലെ ആയിരുന്നില്ല; ശ്രുതി ഹാസൻ
സിനിമാ രംഗത്തെ താരപുത്രിമാരിൽ വ്യത്യസ്തയാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകളാണെങ്കിലും അതിന്റെ പ്രിവിലേജുകളിൽ അല്ല ശ്രുതി കരിയറിൽ വളർന്നത്. ചെറുപ്പകാലത്ത് തന്നെ മറ്റൊരു വീടിലേക്ക് മാറിയ ശ്രുതി കരിയറിൽ സ്വന്തം പ്രയത്നത്തിൽ വളരാനാണ് ശ്രമിച്ചത്. പിതാവിന്റെ സാമ്പത്തിക സഹായങ്ങളും ശ്രുതി സ്വീകരിച്ചിട്ടില്ല. ബോളിവുഡിലാണ് ശ്രുതി നായികയായി തുടക്കം കുറിക്കുന്നതെങ്കിലും ശ്രുതിയെ ഇന്നത്തെ താരമായി മാറ്റിയത് തെന്നിന്ത്യൻ സിനിമാ ലോകമാണ്.
തെലുങ്ക്, തമിഴ് സിനിമാ രംഗത്തെ സെൻസേഷനായി ശ്രുതി ഹാസൻ വളർന്ന് വന്നു. എന്നാൽ പിന്നീട് പരാജയങ്ങളും ശ്രുതിയുടെ കരിയറിൽ ഉണ്ടായി. ഒരു ഘട്ടത്തിൽ ശ്രുതിയെ സിനിമകളിൽ കാണാതെയുമായി. ഇന്ന് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രുതി ഹാസൻ. സലാർ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ശ്രുതിയുടേതായി പുറത്തിറങ്ങാനുള്ളത്.

സിനിമയ്ക്ക് പുറമെ സംഗീത രംഗത്തും ശ്രുതി ഇന്ന് സജീവ സാന്നിധ്യമാണ്. താരത്തിന്റെ മോൺസ്റ്റർ എന്ന മ്യൂസിക് ആൽബം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തന്റെ വ്യക്തി ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ശ്രുതി ഹാസൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ നടി.
2016 ൽ താൻ മാനസികമായി തകർന്ന ഘട്ടത്തിലായിരുന്നെന്ന് ശ്രുതി ഹാസൻ പറയുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ സിനിമകൾ വിജയിക്കുന്നു, എന്നെ ആളുകൾ ഇഷ്‌ടപ്പെട്ടു. പക്ഷെ ഉള്ളിൽ ഞാൻ ദുഖിതയായിരുന്നു. എനിക്ക് മതിയായി എന്ന് തോന്നി. എല്ലാ ദിവസവും സന്തോഷത്തിലല്ലെങ്കിൽ എന്താണ് ജീവിതത്തിന്റെ അർത്ഥമെന്ന് തോന്നി. ഇതിനൊരു ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു. ടാേക്സിക്കായ സാഹചര്യമൊരുക്കുന്ന തന്റെ ടീമിനെ മാറ്റി.

ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു ഫ്ലാറ്റെടുത്തു. മദ്യം ഒഴിവാക്കി. നമ്മുടെ സംസ്കാരത്തിൽ മദ്യപാനം എല്ലാത്തിനുമുണ്ട്. ബർത്ത്ഡേ പാർട്ടിയായാലും പ്രണയ നൈരാശ്യമായാലുമൊക്കെ ഡ്രിങ്ക്സ്. ഇതൊഴിവാക്കാൻ തീരുമാനിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം തെറാപ്പിക്ക് പോയി. ഇത് തനിക്ക് ഉപകാരപ്പെട്ടെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
തെന്നിന്ത്യൻ സിനിമാ രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനെക്കുറിച്ചും ശ്രുതി സംസാരിച്ചു. തനിക്ക് വന്ന അവസരങ്ങൾ സ്വീകരിക്കുകയാണ് ചെയതെന്ന് നടി പറയുന്നു. തെന്നിന്ത്യൻ സിനിമകളിലാണ് തനിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതെന്നും നടി ചൂണ്ടിക്കാട്ടി. സിനിമാ രംഗത്ത് തന്റേതായ അഭിപ്രായമുള്ള നടിയായി തുടരുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ശ്രുതി സംസാരിച്ചിരുന്നു.
തുടക്കകാലത്ത് മാനേജർമാരും സഹപ്രവർത്തകരും പറഞ്ഞത് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തനിക്ക് അവസരങ്ങൾ ലഭിക്കില്ലെന്നാണ്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ പുരോഗമിക്കുന്നതിൽ നിന്നും തന്നെ ഇത്തരം ചട്ടങ്ങളൊന്നും തടഞ്ഞിട്ടില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. പ്ലാസ്റ്റിക് സർജറി ചെയ്തതിനെക്കുറിച്ച് ശ്രുതി ഹാസൻ തുറന്ന് പറഞ്ഞത് നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു. പൊതുവെ പ്ലാസ്റ്റിക് സർജറി ചെയ്തതിനെക്കുറിച്ച് താരങ്ങളാരും സംസാരിക്കാറില്ല. അതിനാലാണ് ശ്രുതിയുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടിയത്.
മുംബൈയിലാണ് ശ്രുതി താമസിക്കുന്നത്. പ്രഭാസ് നായകനാകുന്ന സലാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ചിത്രം ശ്രുതിക്ക് കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മ്യൂസികം സിനിമാ കരിയറും ഒരുമിച്ച് കൊണ്ട് പോകാനാണ് ശ്രുതി ഹാസന്റെ തീരുമാനം. നടിയുടെ സഹോദരി അക്ഷരഹാസനും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications