'അജിത്തിന്റെ ശമ്പളം മുടങ്ങി, വല്ല രാജ്യത്തും ബൈക്ക് റൈഡ് പോയാൽ പെട്രോള്‍ അടിക്കാന്‍ കാശ് ഉണ്ടാകുമോ?'; ബിസ്മി!
വർഷത്തിൽ ഒന്നോ രണ്ടോ സിനിമ... അതാണിപ്പോൾ തമിഴ് നടൻ തല അജിത്തിന്റെ രീതി. ഒരു പക്ഷെ സ്റ്റാർഡത്തെ കുറിച്ച് ഒട്ടും ബോധവാനല്ലാതെ സിനിമയെ ഒരു ജോലിയായി മാത്രം പരിഗണിച്ച് ജീവിതം ആസ്വദിക്കുന്ന അജിത്തിനെ പോലൊരു താരം ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടോയെന്ന് സംശയമാണ്. തമിഴ്നാട്ടുകാർ അജിത്ത് ഒരു വികാരമാണ്.
അദ്ദേഹത്തിന്റെ ഓരോ സിനിമയുടെയും റിലീസിന് വേണ്ടി വളരെ താൽപര്യത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. എന്നാൽ സിനിമ വന്നാൽ അതിൽ അഭിനയിച്ച് തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോവുക എന്നല്ലാതെ സിനിമയുടെ പ്രമോഷനായി ഒന്നും അജിത്ത് എത്താറില്ല.
ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് സിനിമ തുനിവാണ്. പതിവ് പോലെ ബോക്സ്ഓഫീസിൽ ഗംഭീര പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. നടി മഞ്ജു വാര്യർ ആയിരുന്നു നായിക. തുനിവിന് ശേഷം അജിത്തിന്റേതായി പ്രഖ്യാപിച്ച സിനിമ വിടാമുയർച്ചിയായിരുന്നു. സിനിമ പ്രഖ്യാപിച്ച് നാളുകൾ ഏറെയായി എങ്കിലും സിനിമയുടെ ടൈറ്റിൽ അല്ലാതെ മറ്റൊന്നും പുറത്ത് വന്നിട്ടില്ല.

സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും പുറത്ത് വരാതെ ആയതോടെ അണിയറപ്രവർത്തകർ സിനിമ ഉപേക്ഷിച്ചോ എന്ന സംശയവും ആരാധകർക്കുണ്ട്. അജിത്ത് സോഷ്യൽമീഡിയയിൽ ഇല്ലാത്തതിനാൽ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയുടെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകൾക്ക് താഴെ എത്തി വിടാമുയർച്ചിയുടെ അപ്ഡേറ്റ് വേണമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട്.
ആദ്യം സംവിധായകൻ വിഘ്നേഷ് ശിവനായിരന്നു വിടാമുയർച്ചിയുടെ സംവിധായകൻ. എന്നാൽ നിർമാതാക്കളും വിഘ്നേഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിഘനേഷ് പ്രോജക്ടിൽ നിന്നും പിന്മാറി.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി നിർമിക്കുന്നത് ലെെക്ക പ്രൊഡക്ഷൻസാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ് എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ പറഞ്ഞത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. തൃഷ മുതൽ അർജുൻ ദാസ് വരെ വിടാമുയർച്ചിയുടെ കാസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വിടാമുയർച്ചിക്ക് ഒപ്പവും ശേഷവും പ്രഖ്യാപിച്ച സിനിമകൾ വരെ ചിത്രീകരണം തുടങ്ങിയിട്ടും അജിത്ത് സിനിമയുടെ ഷൂട്ടിങ് തുടങ്ങാത്തത് ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.

അതേസമയം ഇപ്പോഴിതാ അജിത്തിന്റെ ശബളത്തെ കുറിച്ചും വിടാമുയർച്ചി സിനിമയുടെ ഭാവിയെ കുറിച്ചും തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി തന്‍റെ വലൈ പേച്ച് എന്ന പരിപാടിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'വിടാമുയര്‍ച്ചി ഇതുവരെ ഒന്നും ആയില്ല. ഈ ചിത്രത്തിനൊപ്പം പ്രഖ്യാപിക്കപ്പെട്ട പല ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുകയാണ്.'
'അല്ലെങ്കില്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങുകയാണ്. എന്നാല്‍ വിടാമുയര്‍ച്ചി സംബന്ധിച്ച് ഒരു വിവരവും ഇല്ല. യൂറോപ്പ് ടൂറിന് ശേഷം അജിത്ത് ചിത്രം ആരംഭിക്കും എന്നാണ് നേരത്തെ വന്ന വിവരമെങ്കില്‍ യൂറോപ്പ് ടൂര്‍ കഴിഞ്ഞ ശേഷം അജിത്ത് പിന്നീടും നിരവധി ബൈക്ക് റൈഡുകളും മറ്റും പോയി. അതിന് പുറമെ അജിത്ത് ദുബായില്‍ താമസമാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും വന്നു.'
'വിടാമുയര്‍ച്ചി സംബന്ധിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ മേധാവി സുബാസ്കരനോട് അടുത്തിടെ ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ചിങ് വേദിയില്‍ അജിത്ത് ആരാധകര്‍ അപ്ഡേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ജോലികള്‍ പുരോഗമിക്കുന്നുവെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.'
'അതേ സമയം ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം 110 കോടിയാണ് ചിത്രത്തിന് പ്രതിഫലമായി അജിത്തിന് നിശ്ചയിച്ചിരുന്നത്. അതില്‍ 25 കോടി അദ്ദേഹത്തിന് അഡ്വാന്‍സായി നല്‍കി. ബാക്കി വരുന്ന തുക ചിത്രത്തിന്‍റെ റിലീസ് വരെ ഒരോ മാസവും 8 കോടി വെച്ച് അജിത്തിന് അക്കൗണ്ടില്‍ നല്‍കും എന്നായിരുന്നു ധാരണ.'
'കുറേക്കാലമായി ഈ രീതിയിലാണ് അജിത്ത് ശമ്പളം വാങ്ങുന്നത്. എന്നാല്‍ വിടാമുയര്‍ച്ചി ഒന്നും നടക്കാത്ത സ്ഥിതിക്ക് രണ്ട് മാസമായി അജിത്തിന് ലൈക അക്കൗണ്ടില്‍ പണം നല്‍കുന്നില്ലെന്നാണ് വിവരം. ഇത്തരത്തില്‍ അക്കൗണ്ടില്‍ പണം കിട്ടിയില്ലെങ്കില്‍ അജിത്ത് വല്ല രാജ്യത്തും ബൈക്ക് റൈഡ് പോയി പെട്രോള്‍ അടിക്കാന്‍ കാശ് നോക്കുമ്പോള്‍ അക്കൗണ്ടില്‍ പണം കാണില്ലല്ലോ. അദ്ദേഹം അവിടെ കുടുങ്ങുമല്ലോ..', എന്നാണ് തമാശയായി ജേര്‍ണലിസ്റ്റ് ബിസ്മി പറഞ്ഞത്.


Click it and Unblock the Notifications