'മൻസൂർ അലിഖാൻ തമാശ പറഞ്ഞതല്ലേ, തൃഷയ്ക്കും മൻസൂറിനും ഇപ്പോൾ മാർക്കറ്റില്ല, പബ്ലിസിറ്റിയാണ് ലക്ഷ്യം'; കാന്തരാജ്!
കഴിഞ്ഞ കുറച്ച് ദിവസമായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ് തെന്നിന്ത്യൻ സുന്ദരി തൃഷയെ കുറിച്ച് നടൻ മൻസൂർ അലിഖാൻ നടത്തിയ മോശം പരാമർശം. അടുത്തിടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു.
മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗീകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കെ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചിരുന്നു.

ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് അടക്കമുള്ളവരും തൃഷയെ പിന്തുണച്ച് മൻസൂർ അലിഖാനെ വിമർശിച്ചിരുന്നു. ലിയോ സക്സസ് മീറ്റിലും ലിയോ താരങ്ങളായ തൃഷയേയും മഡോണയേയും കുറച്ച് അശ്ലീലം കലർന്ന സംസാരം മൻസൂർ അലിഖാൻ നടത്തിയതിന് പിന്നാലെയാണ് തൃഷയെ കുറിച്ച് അശ്ലീല ചുവയോടെ ദീർഘനേരം മൻസൂർ അലിഖാൻ സംസാരിച്ചത്.
സംഭവം വലിയ വിവാദമായതോടെ വനിതാ കമ്മീഷന്‍റെ നിര്‍ദേശപ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചെന്നൈ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ നടന്‍ മാപ്പുപറഞ്ഞു.
തൃഷയെ പിന്തുണച്ച് സംവിധായകന്‍ ലോകേഷ് കനകരാജിന് പുറമെ നടി മാളവിക മോഹനന്‍, നടന്‍ ചിരഞ്ജീവി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാപ്പുപറയണമെന്ന് തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനമായ നടികര്‍ സംഘവും ആവശ്യപ്പെട്ടിരുന്നു. തൃഷയ്ക്ക് പിന്നാലെ നടിയും ബിഗ് ബോസ് മത്സരാർത്ഥി വിചിത്രയും ഇരുപത് വർഷം മുമ്പ് ഒരു സൂപ്പർ താരത്തിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി എത്തിയിരുന്നു.
തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയ്ക്കെതിരെയാണ് വിചിത്ര ആരോപണം ഉന്നയിച്ചത്. ഒരുമിച്ച് അഭിനയിച്ചപ്പോൾ പലപ്പോഴായി ശരീരത്തിൽ താരം സ്പർശിച്ചുവെന്നാണ് വിചിത്ര പറഞ്ഞത്. അതോടെ താൻ സിനിമാ അഭിനയം പോലും ഉപേക്ഷിച്ചുവെന്നും വിചിത്ര പറഞ്ഞിരുന്നു.

രണ്ട് നടിമാരുടെയും വിഷയങ്ങൾ വിവാദമായ സാഹചര്യത്തിൽ സിനിമാ നിരൂപകനും ഡോക്ടറുമായ കാന്തരാജിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ആഗായം തമിഴിന് നൽകിയ അഭിമുഖത്തിൽ താരങ്ങളുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവൃത്തികളാണെന്നാണ് കാന്തരാജ് പറയുന്നത്. 'ഇത്തരം ആരോപണങ്ങളും പ്രശ്നങ്ങളും വരുമ്പോൾ പുരുഷന്റെ ഭാഗം സമൂഹം കേൾക്കാൻ തയ്യാറാകാറില്ല.'
'ബാലകൃഷ്ണയെ എനിക്ക് പരിചയമുണ്ട്. സിനിമകളിൽ അഭിനയിക്കുന്ന താരങ്ങൾ ഏതൊക്കെ രീതിയിലുള്ള സീനുകളിലാണ് അഭിനയിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഒരാൾ മോശമായി പെരുമാറിയെന്ന് ആരോപിക്കുമ്പോൾ അത് അവർ വിശദീകരിക്കാനും തയ്യാറാവണം. പെണ്ണിന്റെ വിശദീകരണം മാത്രമല്ല അതിൽ ഉൾപ്പെട്ടിട്ടുള്ള പുരുഷന് പറയാനുള്ളതും കേൾക്കണം.'
'ആണുങ്ങൾക്കുള്ള വേദന ആരും ചോദിക്കാറില്ല. വിചിത്രയൊക്കെ പബ്ലിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. മൻസൂർ അലിഖാൻ-തൃഷ വിഷയത്തിലും പബ്ലിസിറ്റിയാണ് അവർ രണ്ടുപേരും ലക്ഷ്യം വെക്കുന്നത്. മൻസൂർ അലിഖാൻ തമാശയായിട്ടല്ലേ സംസാരിച്ചത്. തൃഷയ്ക്കും മൻസൂർ അലിഖാനും മാർക്കറ്റില്ല. രണ്ടുപേർക്കും എന്തെങ്കിലും സീൻ ഉണ്ടാക്കണം.'
'സാധാരണ വിഷയമാണ് പറയുന്നതെങ്കിൽ ആരും അത് ശ്രദ്ധിക്കില്ല. ഇങ്ങനൊരു വിഷയമായി മാറിയപ്പോൾ രാജ്യത്തിന്റെ പ്രശ്നം എന്നപോലെ എല്ലാവരും ചർച്ച ചെയ്യുന്നു. തൃഷയെ മറന്നുപോയവർ വരെ കഴിഞ്ഞ മൂന്ന് ദിവസമായി ആ പേര് ചർച്ച ചെയ്യുന്നു. ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സിനിമാ ടെക്നിക്കല്ലേ', എന്നാണ് കാന്തരാജ് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications