സെറ്റിലെത്തുന്നത് പത്ത് ബോഡി ഗാർഡുകളുമായി; അമല പോളും ലക്ഷ്മി റായും കുരുക്കിൽ
തമിഴ് സിനിമാ രംഗത്തെ മുൻനിര താരങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് നിർമാതാക്കളുടെ സംഘടന. തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അഭിനേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരത്തരവാദപരമായ സമീപനം ചർച്ചയായി. സിനിമയിൽ ഒപ്പു വെച്ച് അഡ്വാൻസ് വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാതെ ബുദ്ധിമുട്ടിക്കുന്ന താരങ്ങൾക്കെതിരെ നിർമാതാക്കൾ തുറന്നടിച്ചു. ചിമ്പു, വിശാൽ, അഥർവ, വിജയ് സേതുപതി, യോഗിബാബു എന്നിവരെക്കുറിച്ചാണ് പ്രധാനമായും വിമർശനം വന്നത്.
ഈ താരങ്ങളിൽ നിന്നും വിശദീകരണം തേടുമെന്നാണ് വിവരം. നടൻ ധനുഷ് തന്റെ സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയെന്ന ആരോപണം തെനെണ്ടൽ സ്റ്റുഡിയോസ് മേധാവിയായ മുരളി രാമസാമി ഉന്നയിച്ചു. 14 നടീനടൻമാർക്കെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം അമല പോൾ, ലക്ഷ്മി റായ് എന്നിവർക്കെതിരെയും പരാതി വന്നിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ പത്തോളം ബോഡി ഗാർഡുകളുമായാണ് ഇവർ വരുന്നതെന്ന് നിർമാതാക്കൾ ആരോപിച്ചു.

ഇവരുടെ ചെലവ് നിർമാതാവ് വഹിക്കണം. മാത്രവുമല്ല ഷൂട്ടിംഗ് ലൊക്കേഷനിൽ ഇത്രയധികം ബോഡി ഗാർഡുകളുടെ ആവശ്യമില്ല. നടീനടൻമാരുടെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ സെറ്റിൽ ഉണ്ടെന്നും നിർമാതാക്കൾ വാദിച്ചു. ഇത്തരം താരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് യോഗത്തിലെ തീരുമാനം. നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടുത്താഴ്ച പുറത്ത് വിടുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോടികളുടെ ബിസിനസ് നടക്കുന്ന തമിഴ് സിനിമാ മേഖലയിൽ അഭിനേക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് നേരത്തെയും നിർമാതാക്കൾ സംസാരിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളുടെ പ്രൊമോഷന് താരങ്ങൾ വരാത്തതാണ് മിക്ക നിർമാതാക്കളെയും ചൊടിപ്പിക്കുന്നത്. അജിത്ത്, നയൻതാര തുടങ്ങിയ താരങ്ങൾ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ല.
അടുത്തിടെ മലയാള സിനിമാ രംഗത്തും നടീനടൻമാർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സംഘടന നടപടി എടുക്കുകയും ചെയ്തു. ഇവരുമായി സഹകരിക്കില്ലെന്നാണ് അമ്മ, ഫെഫ്ക എന്നീ സംഘടനകൾ സംയുക്തമായി അറിയിച്ചത്. സെറ്റിലെ മോശം പെരുമാറ്റം, ഷൂട്ടിംഗിന് എത്താതിരിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. കഴിഞ്ഞ ദിവസം ചേർന്ന അമ്മ യോഗത്തിൽ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. പ്രതിഫലത്തിൽ താരങ്ങൾ കടുംപിടുത്തം കാണിക്കുന്നെന്ന ആക്ഷേപവും നിർമാതാക്കൾക്കുണ്ട്.
മലയാള സിനിമാ രംഗത്ത് ലഹരി മാഫിയ ശക്തിപ്പെടുന്നുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം. അടുത്തിടെ ടിനി ടോം, ബാബുരാജ് എന്നിവർ നടത്തിയ പരസ്യ പ്രസ്താവനകൾ ഇതിന് ആക്കം കൂട്ടി. ലഹരി ഉപയോഗം ഭയന്ന് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. മലയാളത്തിലെ ഒരു പ്രമുഖ നടന് ലഹരി ഉപയോഗം മൂലം പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി ടോം വെളിപ്പെടുത്തി.
ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ കണക്കുകൾ അമ്മ സംഘടനയുടെ കൈവശം ഉണ്ടെന്നായിരുന്നു ബാബുരാജിന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്ന ഒരു നടനെ എക്സൈസ് വകുപ്പ് പിടികൂടാൻ ശ്രമിച്ചെങ്കിലും അവസാനനിമിഷം ഉദ്യോഗസ്ഥർ നടനെ വെറുതെ വിട്ടെന്നും ബാബുരാജ് ആരോപിച്ചു. ഇതോടെ സംഭവം വലിയ ചർച്ചയായി. പരാമർശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ആഴ്ചകൾക്ക് ശേഷമാണ് ഈ വിവാദം കെട്ടടങ്ങിയത്.


Click it and Unblock the Notifications