'റിലീസ് ദിവസം പ്രേക്ഷകർ തിയറ്ററിലെ സ്ക്രീൻ വലിച്ച് കീറി, ഞാൻ കരഞ്ഞു'; ഹിറ്റ് ഗാനത്തിന് പിന്നിലെ അറിയാക്കഥ
ഒരു ഗാനം കൊണ്ട് തെന്നിന്ത്യയിലൊന്നാകെ പ്രശസ്തി നേടിയ താരമാണ് ഛായ സിംഗ്. നടി അഭിനയിച്ച തിരുടാ തിരുടി എന്ന തമിഴ് ചിത്രത്തിനും മൻമദ രാസാ എന്ന ഗാനത്തിനും ഇന്നും ആരാധകർ ഏറെയാണ്. ഇനിയെത്ര ഡാൻസ് നമ്പറുകൾ വന്നാലും മൻമദ രാസാ എന്ന ഗാനവും അതിലെ ചുവടുകളും എന്നും പ്രേക്ഷകരുടെ മനസ്സിലുണ്ടാവും. ധനുഷും ഛായാ സിംഗും മത്സരിച്ച് ഡാൻസ് ചെയ്ത ഈ ഗാനരംഗത്തിന് വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെട്ടില്ല.
2003 ലാണ് തിരുടാ തിരുടി റിലീസ് ചെയ്യുന്നത്. സിനിമ വൻ ഹിറ്റായി. കരിയറിൽ ഛായ സിംഗിന് വലിയ ചലനം ഉണ്ടാക്കിയ സിനിമയാണ് തിരുടാ തിരുടി. സിനിമയെക്കുറിച്ചും മൻമദ രാസാ എന്ന ഗാനത്തെക്കുറിച്ചും ഛായ സിംഗ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ തമിഴ് സിനിമയായിരുന്നു തിരുടാ തിരുടി. അതിനാൽ തന്നെ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
സിനിമ റിലീസ് ചെയ്ത ദിവസം ഞാൻ കേരളത്തിലാണ്. അന്ന് ഞാനെന്റെ അസിസ്റ്റന്റുകളെ വിളിച്ചു. പ്രേക്ഷക പ്രതികരണം എങ്ങനെയെന്ന് ചോദിച്ചു. തിയറ്ററിലെ സ്ക്രീൻ ആളുകൾ വലിച്ച് കീറി എന്നാണ് അവർ പറഞ്ഞത്. ഞങ്ങളുടെ അഭിനയം മോശമായതിന്റെ ദേഷ്യമായിരിക്കുമെന്ന് ഞാൻ കരുതി. ഞാൻ ഒരുപാട് കരഞ്ഞു. അമ്മയെ വിളിച്ച് സങ്കടം പറഞ്ഞു.

എന്നാൽ സത്യാവസ്ഥ അപ്പോഴാണ് മനസ്സിലായത്. മൻമദ രാസ എന്ന ഗാനം ഒന്നു കൂടി കാണിക്കാൻ പ്രേക്ഷകർ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിൽ ദേഷ്യപ്പെട്ട ചിലർ സ്ക്രീൻ വലിച്ച് കീറുകയായിരുന്നെന്ന് ഛായാ സിംഗ് ചൂണ്ടിക്കാട്ടി. ധനുഷിനൊപ്പമുള്ള അനുഭവങ്ങളും ഛായ സിംഗ് പങ്കുവെച്ചു. ധനുഷ് അന്ന് വളരെ മെലിഞ്ഞിട്ടാണ്. ഷൂട്ടിംഗിനിടെ അദ്ദേഹത്തിന് പനി ബാധിച്ച് ആശുപത്രിയിലായി.
പിറ്റേ ദിവസം ഡാൻസ് മാസ്റ്റർ ധനുഷിനെ വിളിച്ച് രണ്ട് ഇഡ്ഡലി കൂടെ കഴിക്കാൻ പറഞ്ഞു. കുട്ടിയെ പോലെ അദ്ദേഹം ധനുഷിനെ ശ്രദ്ധിച്ചിരുന്നെന്നും ഛായ സിംഗ് ഓർത്തു. മുമ്പ് എനിക്കധികം ഡാൻസ് അറിയില്ലായിരുന്നു. സുഹൃത്തുക്കൾക്ക് പോലും തന്റെ ഡാൻസ് കണ്ട് അത്ഭുതമായിരുന്നു. ഡ്യൂപ്പിനെ വെച്ചതാണോയെന്ന് അവർ ചോദിച്ചു. വൻ ജനസ്വീകാര്യതയാണ് തനിക്ക് ഈ സിനിമയിലൂടെ ലഭിച്ചതെന്നും ഛായ സിംഗ് വ്യക്തമാക്കി.

മറക്കാനാകാത്ത ഒരു അനുഭവവും നടി പങ്കുവെച്ചു. മധുരയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. അവിടെ ഒരു ദമ്പതികൾ വന്നു. തങ്ങളുടെ കുഞ്ഞിന് ഛായ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞു. കുഞ്ഞ് ചെറുപ്പത്തിൽ ഭക്ഷണം കഴിക്കാൻ മടിച്ചിരുന്നു. ടിവിയിൽ മൻമദ രാസാ എന്ന ഗാനമിട്ടാൽ കുഞ്ഞ് കഴിക്കാൻ തയ്യാറാകും. ഇതിനാലാണ് ഛായ എന്ന് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞു. ഈ സംഭവം തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും ഛായ സിംഗ് ഓർത്തു.
മലയാളത്തിൽ മുല്ലവള്ളിയും തേൻമാവും എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം ശ്രദ്ധേയ വേഷം നടി ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന ഛായ കന്നഡ സിനിമകളിലൂടെയാണ് തുടക്ക കാലത്ത് ശ്രദ്ധ നേടുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമെ ഭോജ്പൂരി, ബംഗാളി സിനിമകളിലും ഛായ സിംഗ് അഭിനയിച്ചിട്ടുണ്ട്.
ധനുഷ് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്താണ് തിരുടാ തിരുടിയും റിലീസ് ചെയ്യുന്നത്. സിനിമയിൽ ധനുഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. ഇന്നും ഈ സിനിമ ധനുഷ് ആരാധകർക്ക് പ്രിയപ്പെട്ടതാണ്.


Click it and Unblock the Notifications