മൊട്ടയടിച്ചത് അമ്പതിലധികം തവണ, മെലിയാന്‍ പുളിവെള്ളം, ക്രിസ്റ്റഫറാകാന്‍ ശരവണൻ അനുഭവിച്ചത് !!
തുടര്‍ച്ചയായുള്ള ട്വിസ്റ്റുകള്‍കൊണ്ടും ത്രില്ലടിപ്പിക്കുന്ന ഓരോ സീനുകൊണ്ടും പ്രേക്ഷകനെ ഞെട്ടിച്ച തമിഴ് ചിത്രമായിരുന്നു ഈ അടുത്ത് റിലീസ് ആയ രാക്ഷസന്‍. മികച്ച ഒരു ത്രില്ലര്‍ സിനിമയിലൂടെ തമിഴ് സിനിമാലോകം ശരിക്കും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ച് പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം കഥ പറഞ്ഞത്. സൈക്കോയായ ഒരു കില്ലറിന് പിന്നാലെ പോവുന്ന നായകന്റെ കഥയാണ് ചിത്രത്തിന്റെത്.


മികച്ച സൈക്കോ ത്രില്ലറുകളില്‍ ഒന്ന്
തെന്നിന്ത്യന്‍ സിനിമ കണ്ട മികച്ച സൈക്കോ ത്രില്ലറുകളില്‍ ഒന്നായ ചിത്രം ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്. പ്രേക്ഷകനെ ഓരോ നിമിഷവും ശ്വാസം അടക്കിപിടിച്ചിരുത്തുന്ന സസ്‌പെന്‍സായിരുന്നു ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍. ആ വിജയത്തിന്, പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി സിനിമ വീണ്ടും കാണാന്‍ പ്രേരിപ്പിച്ച ക്രിസ്റ്റഫര്‍ എന്ന വില്ലനെ ആരും മറന്നുകാണില്ല.

ക്രിസ്റ്റഫര്‍ എന്ന പ്രതിനായകന്‍
ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷനും സംസാരിച്ചത് നായകനേക്കാള്‍ ഉപരി പ്രതിനായകനെക്കുറിച്ചായിരുന്നു. വില്ലന്‍
കഥയില്‍ ഒപ്പമുണ്ടായിരുന്നു എന്ന തോന്നല്‍ നിലനിര്‍ത്തി തന്നെയാണ് ക്രിസ്റ്റഫറിനെ സംവിധായകന്‍ രാംകുമാര്‍ അവതരിപ്പിച്ചത്. മനസ്സ് മരവിപ്പിച്ച കൊലപാതകങ്ങള്‍ നടത്തിയപ്പോഴും, അത് അന്വേഷിച്ച് ഇറങ്ങിയ നായകന് സംഭവിച്ച ദുരന്തങ്ങളേക്കാളും പ്രേക്ഷരെ ഞെട്ടിച്ചത് പ്രതിനായകന്‍ ക്രിസ്റ്റഫറിന്റെ കഥയായിരുന്നു.

കാഴ്ച്ചക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ വില്ലന്‍ കഥാപാത്രം
കാഴ്ച്ചക്കാരുടെ ചങ്കിടിപ്പ് കൂട്ടിയ ആ വില്ലനെക്കുറിച്ച് യാതൊരു വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ചിത്രം പ്രദര്‍ശനത്തിനത്തിനെത്തിയപ്പോഴും പ്രതിനായകനെ ക്കുറിച്ചുള്ള വവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു.

വില്ലനെക്കുറിച്ച്
ഇപ്പോഴിതാ വില്ലനെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുക്കയാണ്. തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ശരവണന്‍ എന്ന യുവാവാണ് ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്രിസ്റ്റഫറിന്റെ മുതിര്‍ന്ന കാലവും അയാളുടെ അമ്മ മേരി ഫെര്‍ണാണ്ടസിന്റെ വേഷവും ശരവണന്‍ തന്നെയാണ് അവതരിപ്പിച്ചത്.

രാക്ഷസനിലേക്കുള്ള വരവ്
വര്‍ഷങ്ങളായി സിനിമയില്‍ അവസരം തേടി നടക്കുകയായിരുന്നു ശരവണന്‍. ചുരുക്കം ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അതിനിടയിലാണ് രാക്ഷസനിലേക്കുള്ള അവസരം ലഭിക്കുന്നത്. സിനിമയില്‍ അവസരത്തിനായി അലയുന്നതിനിടിയില്‍ കിട്ടിയ അവസരം വലിയ സന്തോഷമാണ് ശരവണന് നല്‍കിയത്. എന്നാല്‍ ചിത്രത്തില്‍ യഥാര്‍ത്ഥ മുഖം കാണിക്കാന്‍ കഴിയില്ല എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാലും കഥാപാത്രം ശ്രദ്ധിക്കപെടും എന്ന വിശ്വാസത്തിലാണ് ശരവണന്‍ ചിത്രവുമായി മുന്നോട്ടു പോയത്.

വിറപ്പിച്ച സൈക്കോ കില്ലറെ അവതരിപ്പിക്കാന്‍
ക്രൂരത നിറഞ്ഞ, വെള്ളിത്തിരയെ വിറപ്പിച്ച സൈക്കോ കില്ലറെ അവതരിപ്പിക്കാന്‍ മൂന്നുവര്‍ഷമാണ് ശരവണന്‍ ചെലവിട്ടത്. ശരീരം മെലിയാനായി കഠിന വ്യായാമം നടത്തിയുരുന്നു. സൈക്കോ കില്ലറുടെ പൂര്‍ണ്ണതയ്ക്ക വേണ്ടി മനോരോഗിയുടെ പെരുമാറ്റ രീതികള്‍ ശ്രദ്ധയോടെ പഠിച്ചെടുത്തതായിരുന്നു ഇതില്‍ പ്രധാനപെട്ടത്.

കഥാപാത്രത്തിനുവേണ്ടി മാജിക്ക് പഠിച്ചു
കഥാപാത്രത്തിനുവേണ്ടി മാജിക്ക് പഠിക്കുകയും ചെയ്തു. വീട്ടില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ച് അതിനുമുന്നില്‍ നിന്നാണ് ശരവണന്‍ മാജിക്ക് പരിശീലിച്ചിരുന്നത്. വസ്ത്രധാരണം, നോട്ടം, ശരീര ചലനങ്ങള്‍ അങ്ങനെ കഥാപാത്രത്തെക്കുറിച്ചുള്ള കൃത്യമായ അടയാളപെടുത്തലുകള്‍ തിരക്കഥയില്‍ ഉണ്ടായിരുന്നു.

അമ്പതിലധികം തവണ തലമൊട്ടയടിച്ചു
കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ശരവണന്‍ തലമൊട്ടയടിച്ചത്. ക്ഷീണിച്ചതും അവശത തോന്നിപ്പിക്കുന്നതുമായ രൂപമായിരുന്നു ക്രിസ്റ്റഫറിന് വേണ്ടിയിരുന്നത്. അതിനായി ഭക്ഷണം മുഴുവനായും ഉപേക്ഷിച്ചിരുന്നു. അതും പോരാതെ പെട്ടെന്ന് മെലിയാനായി പുളിവെള്ളം കുടിച്ചു. ക്ഷീണിച്ച ശരീരം ഉയര്‍ത്തികാണിച്ച ക്ലൈമാക്‌സ് സംഘട്ടന രംഗത്തില്‍ ഏറെ പ്രയാസപെട്ടാണ് ശരവണന്‍ അഭിനയിച്ചത്.

നാലുമണിക്കൂറോളം നീണ്ട മേക്കപ്പ്
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ പുലര്‍ച്ചെ എഴുന്നേറ്റ് നാലുമണിക്കൂറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തിരുന്നു. ഇത്രയധികം മേക്കപ്പ് ഉപയോഗിച്ചതിനാലാവാം ശരവണന്റെ കഴുത്തിലും മറ്റും ആ സമയങ്ങളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ഒരു ഡയലോഗു പോലുമില്ലാതെ തന്റെ ശരീരഭാഷയിലൂടെയാണ് ശരവണന്‍ ക്രിസ്റ്റഫര്‍ എന്ന വില്ലനെ അവതരിപ്പിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ നെടുനീളന്‍ ഡയലോഗുകളുടെ ആവശ്യമില്ല എന്നു തെളിയിക്കുന്നതായിരുന്നു ക്രിസ്റ്റഫര്‍ വന്ന ഓരോ സീനുകളും.


Click it and Unblock the Notifications











