ആ സീനിൽ എല്ലാവരും കൈയടിച്ചു, പക്ഷെ ജ്യോതികയുടെ കരച്ചിൽ സിനിമയെ ബാധിച്ചതിങ്ങനെ; സംവിധായകൻ പറഞ്ഞത്
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് സില്ലിന് ഒരു കാതൽ. 2006 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ സൂര്യ, ഭൂമിക, ജ്യോതിക എന്നിവരുടെ അവിസ്മരണീയ പ്രകടനമാണ് പ്രേക്ഷകർ കണ്ടത്. സൂര്യയുടെ റൊമാന്റിക് സിനിമകളിൽ മുൻനിരയിൽ സില്ലിന് ഒരു കാതൽ ഉണ്ട്. സിനിമയിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. സംവിധായകൻ കൃഷ്ണയാണ് ഈ സിനിമ ഒരുക്കിയത്. സില്ലിനൊരു കാതലിൽ തനിക്ക് നിരാശ തോന്നിയ സംഭവത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിലെ നിർണായക സീനിനെക്കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്. ജ്യോതിക വളരെയധികം ഇമോട്ട് ചെയ്തു. കരഞ്ഞ് കൊണ്ടാണ് അഭിനയിക്കുന്നത്. സെറ്റ് മുഴുവൻ കൈയടിച്ചു. മികച്ച അഭിനയമായിരുന്നു. അഭിനയിച്ച് കഴിഞ്ഞ ശേഷം ജ്യോതിക വന്ന് ഓക്കെയാണോ എന്ന് ചോദിച്ചു. ഒരു ടേക്ക് കൂടെയെന്ന് ഞാൻ പറഞ്ഞു. എന്തിനാണ് ഒരു ഷോട്ട് കൂടെ, അത്രയും നല്ല ടേക്കാണല്ലോ ഇതെന്ന് എല്ലാവരും ചിന്തിച്ചു. ജ്യോതിക വന്ന് എന്നോട് ചോദിച്ചു.

നിങ്ങൾക്കിഷ്ടമല്ലേ എന്ന് ചോദിച്ചു. അല്ല, ഒരു ടേക്ക് കൂടെ എടുത്തൂടെ എന്ന് ഞാൻ. തീർച്ചയായും ഞാൻ ചെയ്യും. പക്ഷെ കാരണം പറയുമോ എന്ന് ജ്യോതിക ചോദിച്ചു. മുൻ കാമുകിക്കൊപ്പം ഒരു രാത്രി ചെലവഴിക്കൂ എന്നാണ് ജ്യോതികയുടെ കഥാപാത്രം പറയുന്നത്. കരഞ്ഞ് കൊണ്ട് ഇങ്ങനെ പറഞ്ഞാൽ നല്ലൊരു ഭർത്താവിന് അത് താങ്ങാൻ പറ്റില്ല. അവൻ അതിന് സമ്മതിക്കുകയില്ല. അതിനാൽ കരയാതെ പറയണം. ഇത് തന്നെയാണ് വേണ്ടത്, പക്ഷെ കണ്ണിൽ നിന്ന് വെള്ളം വരാന് പാടില്ലെന്ന് പറഞ്ഞു.
നല്ല കാരണമാണെന്ന് പറഞ്ഞ് ജ്യോതിക ആ സീൻ ഒന്നു കൂടെ ചെയ്തു. രണ്ടാമത്തെ ടേക്ക് ഓക്കെ, ആദ്യത്തെയാണ് ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ എനിക്കും ജ്യോതികയ്ക്കും ആ ടേക്ക് ഇഷ്ടമായി. പോസ്റ്റ് പ്രൊഡക്ഷനിൽ എഡിറ്റ് ഡേബിളിൽ ഞാൻ ഓക്കെ പറഞ്ഞ ടേക്കല്ല ഉൾപ്പെടുത്തിയത്. ഈ സിനല്ല, രണ്ടാമത്തെ സീനാണ് വേണ്ടതെന്ന് ഞാൻ പറഞ്ഞു. എന്നാൽ എഡിറ്റിംഗിൽ എല്ലാവർക്കും ആദ്യത്തെ ഷോട്ടാണ് ഇഷ്ടപെട്ടത്. ഒരു ഘട്ടത്തിൽ എനിക്ക് സംശയം വന്നു.

എന്താണ് എല്ലാവരും ഞാൻ പറയുന്ന ഷോട്ട് നല്ലതല്ലെന്ന് പറയുന്നതെന്ന് തോന്നി. അങ്ങനെ ജ്യോതിക കരയുന്ന ടേക്കാണ് പടത്തിൽ വന്നത്. പക്ഷെ ആ സീനിന് തിയറ്ററിൽ നിന്നും എനിക്ക് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. എല്ലാ തിയറ്ററിലും ആ സീനിൽ മോശം പ്രതികരണമാണ് വന്നത്. അപ്പോഴാണ് ഞാൻ ചിന്തിച്ചത്. ഡയറക്ടറുടെ തോന്നൽ വേണ്ടെന്ന് പറയരുത്. അത് തെറ്റാണ്.
ഒരു ടേക്ക് ഒരു സിനിമയുടെ തലയെഴുത്ത് തന്നെ മാറ്റും. രണ്ടാമത്തെ ഷോട്ട് ഉൾപ്പെടുത്തിയിരുന്നെങ്കിൽ സില്ലിനൊരു കാതൽ മറ്റൊരു മൈൽസ്റ്റോണിൽ എത്തിയേന. എല്ലാവരും പറഞ്ഞാലും അന്ന് ഞാൻ നോ പറയേണ്ടതായിരുന്നു. ഇന്നേക്ക് വരെയും ഇതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും സംവിധായകൻ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











