അനിരുദ്ധിനെ കൂട്ടുപിടിച്ച് തെറിപ്പാട്ട്, വിഷാദത്തിന് ചികിത്സ, ചുംബനത്തിന്റെ വീഡിയോ; ഒരു നാട് തള്ളിക്കളഞ്ഞ താരം
ലോക സിനിമയിലെ പല സൂപ്പർ താരങ്ങളുടേയും ട്രാൻസ്ഫോർമേഷൻ കണ്ടിട്ടുള്ളവരാണ് സിനിമാപ്രേമികൾ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതും ഒരു തെന്നിന്ത്യൻ താരത്തിന്റെ ട്രാൻസ്ഫോർമേഷനായിരുന്നു. അത് മറ്റാരുടേയുമല്ല എസ്ടിആർ എന്ന് അറിയപ്പെടുന്ന സിലംബരസൻ എന്ന സിമ്പുവിന്റേതായിരുന്നു. 110 കിലോയിൽ നിന്ന് എഴുപത് കിലോയിലേക്കുള്ള ബോഡിയുടെ ട്രാൻസ്ഫോർമേഷൻ മാത്രം ആയിരുന്നില്ല നടൻ നടത്തിയത്. അതുവരെയുണ്ടായിരുന്ന മുഴുവൻ ആറ്റിറ്റ്യൂഡും കാഴ്ചപ്പാടും എല്ലാം മാറ്റിയുള്ള ഒരു രണ്ടാം വരവായിരുന്നു. ഇപ്പോൾ സംവിധായകന്മാരുമായി വഴക്കോ തർക്കങ്ങളോ ഇല്ല.
ഷൂട്ടിങിന് കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതികൾ നടനെ കുറിച്ച് കേൾക്കാനില്ല. പ്രഖ്യാപിച്ച സിനിമകളെല്ലാം കൃത്യസമയത്ത് ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യപ്പെടുന്നു. മാനാട് പോലുള്ള പരീക്ഷണ ചിത്രങ്ങൾ പോലും ചെയ്ത് വൻ ബോക്സ് ഓഫീസ് നേട്ടം സ്വന്തമാക്കുന്നു. ഗോസിപ്പുകൾ, പ്രണയം, ബ്രേക്ക്അപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് നിന്ന് കൊടുക്കുന്നില്ല.

പ്രകോപനപരമായ രീതിയിൽ പൊതു വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുകയോ വിവാദങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. സിനിമകളുടെ പ്രമോഷനുകളിൽ സജീവ സാന്നിധ്യം. യുവനടന്മാരെ പോലും പിന്നിലാക്കുന്ന തരത്തിൽ ജോളി വൈബിൽ ആരാധകരുമായും മാധ്യമങ്ങളുമായും ഇടപെടുന്നു... സംസാരിക്കുന്നു. പ്രായം നാൽപ്പത്തിരണ്ടിൽ എത്തിയെങ്കിലും ഇന്ന് തമിഴിൽ ഉള്ള നായകനടന്മാരിൽ ലുക്കുകൊണ്ട് സിമ്പുവിനോളം സ്റ്റൈലിഷായ മറ്റൊരാൾ ഉണ്ടോയെന്ന് സംശയമാണ്. മാറ്റം എന്നാൽ ഇങ്ങനെയായിരിക്കണം. അടിമുടി പുതിയൊരു മനുഷ്യൻ.
അടുത്ത കാലത്തൊന്നും ഇതുപോലൊരു തിരിച്ചുവരവിന് തെന്നിന്ത്യൻ സിനിമ സാക്ഷിയായിട്ടുണ്ടാവില്ല. ഒരു നാട് മുഴുവൻ തള്ളി കളഞ്ഞ അവസ്ഥയിൽ നിന്നുമാണ് സിമ്പു എല്ലാം തിരിച്ച് പിടിച്ചതെന്നാണ് ഏറ്റവും പ്രസക്തം. തന്റെ പ്രായത്തോളം തന്നെ നടന് സിനിമയിൽ എക്സ്പീരിയൻസുണ്ട്. ജനിച്ച് ഒമ്പതാം മാസം മുതൽ അഭിനയിച്ച് തുടങ്ങി. സിനിമയ്ക്ക് വേണ്ടി പിറന്ന ജന്മം പോലെ. എഴുത്തും വായനയും പഠിക്കും മുമ്പ് മുഴുനീള ഡയലോഗുകൾ നിഷ്പ്രയാസം പറയുമായിരുന്നു. ബാലതാരമായുള്ള പ്രകടനം കണ്ടാണ് ആളുകൾ താരത്തിന് ലിറ്റിൽ സൂപ്പർ സ്റ്റാർ എന്ന പട്ടം നൽകിയത്.
സിനിമാ സെറ്റുകളിലായിരുന്നു സിമ്പുവിന്റെ കുട്ടിക്കാലം ഏറെയും. സീനിൽ അഭിനയിച്ചശേഷം കിട്ടുന്ന ഇടവേളകളിൽ അമ്മ സ്കൂളിലെ പാഠങ്ങൾ പഠിപ്പിക്കും. അഭിനയത്തിൽ മാത്രമല്ല വിദ്യാർത്ഥിയായിരുന്ന കാലത്ത് എല്ലാ കലാമേളകളിലും നടൻ സജീവമായിരുന്നു. ബാലതരമായി പത്തിൽ അധികം സിനിമകൾ ചെയ്തശേഷം ഇരുപതുകളുടെ തുടക്കം മുതലാണ് നായകനായി സിനിമകൾ ചെയ്ത് തുടങ്ങിയത്. 2002ലാണ് ഹീറോ വേഷം ചെയ്ത ആദ്യ സിനിമ കാൽ അഴിവതില്ലയ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് കുറച്ച് വർഷത്തേക്ക് നിരന്തരമായി നായകവേഷങ്ങളിൽ നിരവധി സിനിമകളിൽ അഭിനയിച്ചു.
അതിനിടയിൽ ഇരുപത്തിയൊന്നാം വയസിൽ മന്മദൻ എന്ന സിനിമ എഴുതി ഡബിൾ റോളിൽ അഭിനയിച്ചു. ഈ ചെറിയ പ്രായത്തിൽ മന്മദൻ പോലൊരു സിനിമ നടന്റെ തലയിൽ എങ്ങനെ ഉദിച്ചുവെന്നത് ഇന്നും സിനിമാപ്രേമികൾക്ക് അത്ഭുതമാണ്. സ്‌ക്രീനിൽ മാസ് കാണിക്കാൻ മാത്രമേ പറ്റൂയെന്ന് പറഞ്ഞവരെ കൊണ്ട് അത് മാറ്റി പറയിപ്പിക്കാനും കയ്യടിപ്പിക്കാനും മന്മദനിലൂടെ സിമ്പുവിന് സാധിച്ചു. മന്മദൻ സിനിമയിലൂടെ ലഭിച്ച ധൈര്യമാണ് രണ്ട് വർഷങ്ങൾക്കുശേഷം വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്യാൻ സിമ്പുവിനെ പ്രേരിപ്പിച്ചത്. ഇന്നും റിപ്പീറ്റ് വാല്യുവുള്ള സിനിമകളുടെ ലിസ്റ്റിലാണ് വല്ലവന്റെ സ്ഥാനം.

വല്ലവൻ മുതലാണ് ഫസ്റ്റ് ലുക്ക് ഇറക്കി പടത്തിന് ഹൈപ്പ് കൂട്ടുന്ന പരിപാടി കോളിവുഡിൽ തുടങ്ങിയതെന്ന് നിസംശംയം പറയാനാകും. സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ഒരു ഒറ്റ പോസ്റ്റർ കൊണ്ട് തരംഗം സൃഷ്ട്ടിച്ച സിനിമയുടെ റിലീസ് റിലീസിനായി കാത്തിരുന്നു എല്ലാവരും. ആ സമയത്ത്
എവിടെയും ചർച്ച വല്ലവൻ മാത്രമായിരുന്നു. നയൻസിന്റെ ചുണ്ട് കടിച്ച് നിൽക്കുന്ന സിമ്പുവായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. കോളിവുഡിൽ മൾട്ടി ടാലന്റഡായ സൂപ്പർ താരങ്ങളുടെ ലിസ്റ്റിലാണ് സിമ്പുവിന്റേയും സ്ഥാനം. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, ഡാൻസർ തുടങ്ങി സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും സിമ്പു കഴിവ് തെളിയിച്ചിട്ടുണ്ട്. നായകനായി ക്ലച്ച് പിടിച്ച് തുടങ്ങിയതോടെയാണ് വിവാദങ്ങളും സിമ്പുവിന്റെ പേരിനൊപ്പം വന്ന് തുടങ്ങിയത്.
വല്ലവൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നയൻതാരയ്ക്കൊപ്പമുള്ള ഇന്റിമേറ്റ് സീനകളുമായിരുന്നു ആദ്യ കാലത്തെ വിവാദങ്ങൾ. ഇരുവരും വല്ലവനുശേഷം പ്രണയത്തിലുമായിരുന്നു. പിന്നീട് പ്രൈവെറ്റ് പാർട്ടിയിൽ നിന്നുള്ള താരങ്ങളുടെ ഇന്റിമേറ്റ് ചിത്രങ്ങൾ പുറത്ത് വന്നതോടെ വിവാദം കത്തി. കുറച്ച് നാളുകൾക്കുള്ളിൽ സിമ്പു-നയൻതാര പ്രണയം അവസാനിക്കുകയും ചെയ്തു. വിണ്ണയ് താണ്ടി വരുവായയുടെ വിജയത്തിനുശേഷം പിന്നീട് കുറച്ചുകാലം തുടരെ തുടരെ നടന്റെ കരിയറിലും വ്യക്തി ജീവിതത്തിലും പരാജയങ്ങൾ മാത്രമായിരുന്നു.
നല്ലൊരു സിനിമ ലഭിച്ചിരുന്നില്ല. മാത്രമല്ല അതിനിടയിൽ കോസ്റ്റാറായിരുന്ന ഹൻസിക മോത്വാനിയുമായുള്ള പ്രണയവും തകർന്നു. വിവാഹനിശ്ചയം വരെ കഴിഞ്ഞ് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ പലവിധ കാരണങ്ങൾ വിവാഹത്തിലേക്ക് എത്തും മുമ്പ് ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം സിമ്പു എന്ന നടനിൽ വലിയൊരു മാറ്റമുണ്ടായി. താരത്തിനൊപ്പം സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്ന സംവിധായകരും നിർമാതാക്കളുമെല്ലാം നിരന്തരമായി പലവിധ ആരോപണങ്ങളും പരാതികളും ഉന്നയിച്ച് തുടങ്ങി. സമയത്തിന് സിനിമകൾ ചെയ്ത് തരുന്നില്ല, സ്ക്രിപ്റ്റുകൾ തിരുത്തുന്നുവെന്നത് അടക്കമുള്ളതായിരുന്നു പരാതികൾ.
ഇത്തരം പ്രശ്നങ്ങൾ കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് സംഗീത സംവിധായകൻ അനിരുദ്ധുമായി ചേർന്ന് സിമ്പു ബീപ്പ് സോങ് പുറത്തിറക്കുന്നത്. സ്ത്രീകളെ അധിക്ഷേപിച്ചും തെറി വാക്കുകൾ ഉൾപ്പെടുത്തിയുമുള്ളതായിരുന്നു പാട്ട്. ബീപ്പ് സോങ് വൈറലാവുകയും തമിഴ്നാട്ടിലെ സ്ത്രീകൾ നടനെതിരെ രംഗത്ത് എത്തുകയും ചെയ്തു. താരത്തിന്റെ ചിത്രങ്ങളിൽ ചാണകം എറിഞ്ഞ് അടക്കം തെരുവിൽ അന്ന് സ്ത്രീകൾ പ്രതിഷേധിച്ചു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം അമിത ശരീരഭാരമുള്ള, നായകന്റേതായ ഒരു മെയ്വഴക്കവും ഇല്ലാത്ത സിമ്പുവിനെയാണ് പ്രേക്ഷകർ കണ്ടത്. അമിത മദ്യപാനമാണ് നടന്റെ ശരീരഭാരം വർധിപ്പിച്ചതെന്നാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്.
മൈക്കിൾ ജാക്സൺ മരിച്ച ദിവസമാണ് ഞാൻ മദ്യപിക്കാൻ തുടങ്ങിയത്. അതിലും വലിയൊരു കോമഡിയുണ്ട്. അന്ന് മദ്യപാനത്തിന്റെ ശരിയായ രീതിയൊന്നും എനിക്ക് വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ വൈറ്റ് വൈനിൽ വോട്ക ഷോട്സ് ഒഴിച്ച് കുടിച്ചു. ദുബായിൽ വെച്ചായിരുന്നു സംഭവം. അന്ന് ഇരുപത്തിയാറ് വയസെ ഉണ്ടായിരുന്നുള്ളു. ഇത്രത്തോളം സത്യസന്ധമായി ഞാൻ കാര്യങ്ങൾ പറയുമ്പോൾ എന്നെ കുറിച്ച് ഗോസിപ്പ് പ്രചരിക്കുന്നവർ ഞാൻ പറയുന്ന ചില കാര്യങ്ങളെങ്കിലും വിശ്വസിക്കണം എന്നാണ് സിമ്പു പിന്നീട് പ്രതികരിച്ച് പറഞ്ഞത്.
വിഷാദത്തിന് ചികിത്സതേടിയെന്ന വാർത്തകളോടും നടൻ പ്രതികരിച്ചിരുന്നു. ഞാൻ സൈക്കാട്രിസ്റ്റിന്റെ അടുത്ത് പോയി ട്രീറ്റ്മെന്റ് എടുത്തിട്ടില്ല. അവർക്ക് മെന്റൽ സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ എന്നെ സമീപിച്ചാൽ ഞാൻ മരുന്ന് നിർദേശിക്കാം എന്നാണ് നടൻ പറഞ്ഞത്. സിമ്പു പെൺകുട്ടിയെ കോറിഡോറിൽ വെച്ച് ചുംബിച്ചുവെന്ന തരത്തിൽ പ്രരിച്ച സിസിടിവി ദൃശ്യത്തിലെ സത്യാവസ്ഥയും നടൻ വ്യക്തമാക്കിയിരുന്നു. പ്രചരിക്കുന്ന വീഡിയോയിൽ തന്റെ മുഖം വ്യക്തമായി തെളിഞ്ഞില്ലെന്നും അടുത്ത തവണ കൃത്യമായ ലൈറ്റിൽ നിന്ന് ചുംബിക്കാൻ ശ്രമിക്കാമെന്നുമായിരുന്നു മറുപടി.
2019നുശേഷം രണ്ട് വർഷം ഇടവേളയെടുത്താണ് ബോഡി ട്രാൻസ്ഫോർമേഷൻ സിമ്പു നടത്തിയത്. അതിനുശേഷം അഭിനയിച്ച സിനിമയാണ് മാനാടും ഈശ്വരനും. ഒരു നാട് തള്ളിക്കളഞ്ഞ താരത്തിൽ നിന്നും ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ നടനായി മാറാൻ സിമ്പു ചെയ്ത കഠിനാധ്വാനം പ്രശംസനീയമാണ്. ലിറ്റിൽ സൂപ്പർ സ്റ്റാറിൽ നിന്നും ആത്മൻ സിലംബരസനായി മാറിയ നടന്റെ കൂടുതൽ വിജയങ്ങൾ കാണാനാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. തഗ് ലൈഫാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications











