പകരക്കാരെ ഒതുക്കി, ഒടുവിൽ വിലക്ക്; വടിവേലുവിന്റെ ഇന്നത്തെ സമ്പാദ്യം; വിവാദങ്ങളിൽ കുരുങ്ങിയ കരിയർ
തമിഴ് സിനിമാ രംഗത്ത് വടിവേലുവിനെ പോലെ ശ്രദ്ധ നേടാൻ കഴിഞ്ഞ കോമഡി നടൻമാർ വിരളമാണ്. ഗൗണ്ടമണി, വിവേക് എന്നീ നടൻമാരും കോമഡി താരങ്ങളായി തിളങ്ങിയെങ്കിലും പലപ്പോഴും ഇവരേക്കാളും മുന്നിലായിരുന്നു വടിവേലുവിന്റെ കരിയർ ഗ്രാഫ്. ഇന്നും ട്രോളുകളിലും മീമുകളിലും വടിവേലുവിന്റെ ഡയലോഗുകളും മുഖഭാവങ്ങളും ഉപയോഗിക്കുന്നു. കരിയറിലെ സൗഭാഗ്യങ്ങളെല്ലാം വടിവേലു തന്നെ തട്ടിത്തെറിപ്പിച്ചെന്നാണ് സിനിമാ ലോകത്തെ സംസാരം.
വിവാദങ്ങളിൽ അകപ്പെട്ട വടിവേലുവിനെ സിനിമാ സംഘടനകൾ വിലക്കിയ സൗഹചര്യവും ഒരുകാലത്തുണ്ടായി. വടിവേലുവിന്റെ പിറന്നാൾ ദിനമായ ഇന്ന് നടന്റെ സിനിമാ ജീവിതവും സിനിമകളിൽ നിന്ന് ലഭിച്ച സമ്പാദ്യവുമെല്ലാം ചർച്ചയാവുകയാണ്. 1998 മുതൽ 2008 വരെയുള്ള കാലഘട്ടമായിരുന്നു വടിവേലുവിന്റെ കരിയറിലെ സുവർണ നാളുകൾ. സൂപ്പർസ്റ്റാർ സിനിമകൾ വരെ വടിവേലുവിന്റെ ഡേറ്റിനായി കാത്തിരുന്നു.

ചന്ദ്രമുഖി എന്ന സിനിമയുടെ കഥ രജിനികാന്തിനോട് പറഞ്ഞപ്പോൾ സംവിധായകനോട് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് വടിവേലുവിന്റെ ഡേറ്റ് വാങ്ങാനാണ്. വടിവേലുവിന്റെ തമാശകൾ സിനമയ്ക്ക് അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം മനസിലാക്കി. ചന്ദ്രമുഖിയിൽ തകർപ്പൻ പ്രകടനമാണ് വടിവേലു കാഴ്ച വെച്ചത്.
എന്നാൽ 2008 ന് ശേഷം വടിവേലു തുടരെ വിവാദങ്ങളിൽ അകപ്പെട്ടു. പല നിർമാതാക്കളും നടനെതിരെ ആരോപണവുമായി രംഗത്ത് വന്നു. വടിവേലുവിന്റെ നിരുത്തരവാദിത്വം കാരണം ഷൂട്ടിംഗ് മുടങ്ങുന്നെന്നും സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നെന്നുമായിരുന്നു ഫിലിം മേക്കേർസിന്റെ ആരോപണം. ഇംസൈ അരസൻ 23ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വിലക്കിലേക്ക് നയിച്ചത്. സംവിധായകൻ ചിമ്പു ദേവനുമായി തർക്കിച്ച വടിവേലു ഷൂട്ടിംഗിനോട് സംഹകരിച്ചില്ല.

ഇത് സംബന്ധിച്ച് പരാതി വന്നു. സമാനമായി മറ്റ് പരാതികളും എത്തിയതോടെയാണ് 2018 ൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ നടനെതിരെ വിലക്ക് പ്രഖ്യാപിച്ചത്. തന്റെ ഉയർച്ച തടയാൻ വേണ്ടിയുള്ള നീക്കമാണിതെന്നാണ് അന്ന് വടിവേലു ഇതേക്കുറിച്ച് പ്രതികരിച്ചത്. 2022ലാണ് വിലക്ക് നീങ്ങി നടൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയത്.
അപ്പോഴേക്കും സിനിമാ രംഗത്ത് മാറ്റങ്ങൾ വന്നിരുന്നു. എങ്കിലും വടിവേലുവിനെ പ്രേക്ഷകർ മറന്നില്ല. കോമഡി നടൻ എന്നതിനൊപ്പം സീരിയസ് വേഷങ്ങളിലും ഇന്ന് വടിവേലുവിനെ പരിഗണിക്കുന്നുണ്ട്. ഈ വർഷം റിലീസ് ചെയ്ത മാമന്നൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് നടന് ലഭിച്ചത്. വിവാദങ്ങളിൽ പെട്ടെങ്കിലും വടിവേലു കരിയറിൽ നിന്നുമുണ്ടാക്കിയ സമ്പാദ്യങ്ങൾ ചെറുതല്ല.
തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 130 കോടി രൂപയുടെ സമ്പാദ്യം വടിവേലുവിനുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടനുണ്ട്. ചെന്നെെെയിൽ രണ്ട് വീടുകളാണ് താരത്തിനുള്ളത്. കോടികളാണ് ഇതിന്റെ വില. ഇതിന് പുറമെ മധുരയിൽ ഒരു വീടും 20 ഏക്കർ കൃഷി സ്ഥലവും നടനുണ്ട്. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്ത് തന്റെ സ്ഥാനം മറ്റൊരു നടൻ തട്ടിയെടുക്കുമോ എന്ന ഭയം വടിവേലുവിനുണ്ടായിരുന്നു. മുമ്പൊരിക്കൽ നടൻ സുകുമാർ പറഞ്ഞ വാക്കുകൾ ഈ ആരോപണത്തോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.
വടിവേലുവിന് പകരക്കാരനായി തമിഴ് സിനിമാ ലോകം കണ്ട നടനാണ് സുകുമാർ. ഇരുവരുടെയും അഭിനയത്തിൽ സാമ്യതകളുണ്ടായിരുന്നു. പകരക്കാരനാവുമെന്ന് ഭയന്ന വടിവേലും സുകുമാറിനെ തല്ലി. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സുകുമാർ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വിവേകിന്റെ ടീമും വടിവേലുവിന്റെ ടീമുമാണ് സിനിമാ ലോകത്ത് ഉണ്ടായിരുന്നത്. രണ്ട് പേരും തന്നെ ജീവിക്കാൻ അനുവദിച്ചില്ല. പലപ്പോഴും നടൻമാർ രാഷ്ട്രീയക്കാരെ പോലെയാണ് പെരുമാറുന്നതെന്നും സുകുമാർ തുറന്നടിച്ചു.


Click it and Unblock the Notifications