'നയൻതാരയും വിഘ്നേശും വിവാഹമോചിതരാകും'; ആശങ്കയിൽ ആരാധകർ; സ്വാമി പറഞ്ഞത് പോലെ നടക്കുന്നു
തെന്നിന്ത്യൻ സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വാർത്താ പ്രാധാന്യം നേടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. പ്രഭാസ്, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരെക്കുറിച്ചെല്ലാം വേണു സ്വാമി പ്രവചനം നടത്തിയിട്ടുണ്ട്. പലപ്പോഴും താരങ്ങളുടെ ആരാധകർ വേണു സ്വാമിക്കെതിരെ രംഗത്ത് വരാറുണ്ട്. പ്രത്യേകിച്ചും നടൻ പ്രഭാസിന്റെ ആരാധകരാണ് ജ്യോത്സ്യനെതിരെ സംസാരിക്കാറ്. പ്രഭാസിന് കരിയറിൽ വീഴ്ച സംഭവിക്കുമെന്നും ഇനി തിരിച്ച് വരവ് സാധിക്കില്ലെന്നും വേണു സ്വാമി പ്രവചിച്ചു.
നടന് വിവാഹയോഗം ഇല്ലെന്നും അടുത്തിടെ ഇദ്ദേഹം പ്രവചിച്ചു. ആരാധകരുടെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടെങ്കിലും ഇതൊന്നും വേണു സ്വാമി കാര്യമാക്കുന്നില്ല. സമാന്ത-നാഗ ചൈതന്യ വിവാഹ മോചനത്തിന് ശേഷമാണ് വേണു സ്വാമി ടോളിവുഡിൽ കൂടുതൽ വാർത്താ പ്രാധാന്യം നേടുന്നത്. ഇരുവരും വിവാഹമോചിതരാകുമെന്ന് വേണു സ്വാമി നേരത്തെ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് വേണു സ്വാമി നടത്തിയ പ്രവചനമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ഭർത്താവ് വിഘ്നേശ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി പറയുന്നത്. നയൻതാര -വിഘ്നേശ് ശിവൻ ബന്ധത്തെക്കുറിച്ച് വേണു സ്വാമി നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിക്കൊണ്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങളായിരിക്കുമെന്ന് വേണു സ്വാമി പ്രവചിച്ചിരുന്നു.
സ്വാമിയുടെ പ്രവചനം പോലെ തന്നെയാണ് വിവാഹ ശേഷം സംഭവിച്ചത്. വിവാഹം കഴിഞ്ഞ് അന്ന് മുതൽ ദമ്പതികൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രശ്നങ്ങളാണ്. വിവാഹം ചെയ്ത ശേഷം തിരുപ്പതി ക്ഷേത്രത്തിൽ പോയപ്പോഴായിരുന്നു ആദ്യ വിവാദം. ക്ഷേത്രാങ്കണത്തിൽ നടി ചെരുപ്പ് ധരിച്ചെത്തിയെന്ന് പരാതി വന്നു. ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യവും പ്രശ്നമായി. ഒടുവിൽ ക്ഷമാപണം നടത്തിക്കൊണ്ട് താര ദമ്പതികൾക്ക് പ്രസ്താവനയിറക്കേണ്ടി വന്നു.

വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചതായിരുന്നു അടുത്ത വിവാദം. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് വിവാദം ചൂടുപിടിപ്പിച്ചു. എന്നാൽ കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഈ വിവാദം അവസാനിച്ചു. അന്വേഷണത്തിൽ ചട്ട ലംഘനം നടന്നില്ലെന്ന് വ്യക്തമായി. എന്നാൽ സറൊഗസിയുടെ പേരിൽ നയൻതാരയ്ക്കെതിരെ ഇപ്പോഴും സൈബർ അധിക്ഷേങ്ങൾ വരാറുണ്ട്.
ഇതിന് ശേഷം വന്ന പ്രശ്നം വിഘ്നേശിന്റെ കരിയറുമായി ബന്ധപ്പെട്ടായിരുന്നു. അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്നു വിഘ്നേശ് ശിവൻ. എന്നാൽ തന്റെ സ്വപ്നമായ പ്രൊജക്ടിൽ നിന്നും വിഘ്നേശിനെ മാറ്റി. വിഘ്നേശിന്റെ കഥയിൽ പ്രൊഡക്ഷൻ കമ്പനിക്ക് അതൃപ്തി തോന്നിയതോടെയാണ് ഇദ്ദേഹത്തെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയത്. വാർത്ത പുറത്ത് വന്നതോടെ കോളിവുഡിൽ ഇത് വലിയ ചർച്ചയായി.
ഒടുവിൽ മറ്റൊരു പ്രൊജക്ടിലേക്ക് ശ്രദ്ധ കൊടുത്തപ്പോൾ അവിടെയും പ്രശ്നങ്ങൾ. പ്രദീപ് രംഗനാഥനെ നായകനാക്കി എൽഐസി എന്ന സിനിമ വിഘ്നേശ് പ്രഖ്യാപിച്ചു. എന്നാൽ എൽഐസി എന്ന പേര് താൻ മുമ്പേ രജിസ്റ്റർ ചെയ്തതാണെന്ന് വാദിച്ച് മറ്റൊരു സംവിധായകൻ രംഗത്ത് വന്നു. ലൗ ഇൻഷുറൻസ് കമ്പനി എന്നാണ് വിഘ്നേശിന്റെ സിനിമയുടെ പേരിന്റെ പൂർണ രൂപം.
പേര് മാറ്റണമെന്ന ആവശ്യവുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും രംഗത്ത് വന്നു. ഇതിനെല്ലാം പുറമെ കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ പുതിയ ചിത്രം അന്നപൂരാണി വിവാദത്തിലായത്. സിനിമയിലെ ചില ഡയലോഗുകളും സീനുകളും മതവികാരം എന്നാണ് ആരോപണം. വിവാദത്തെ തുടർന്ന് സിനിമ നെറ്റ്ഫ്ലിക്സ് നീക്കുകയും ചെയ്തു.


Click it and Unblock the Notifications