'സൂപ്പർതാരം സിനിമയെ രക്ഷിക്കുമെന്ന് സംവിധായകൻ കരുതി, കഥയും അവതരണവും പോര'; വിജയിയുടെ പിതാവ്
അടുത്തിടെയാണ് തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയ് നായകനായ ബീസ്റ്റ് തിയേറ്ററുകളിലെത്തിയത്. മാസ്റ്ററിന്റെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്ത വിജയിയുടെ സിനിമ കൂടിയായിരുന്നു ബീസ്റ്റ്. കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തത്. ഏപ്രിൽ 13ന് ആണ് സിനിമ തിയേറ്ററുകളിലെത്തിയത്. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്.
വീരരാഘവൻ എന്ന സ്പൈ ഏജൻറായിട്ടാണ് ചിത്രത്തിൽ വിജയിയുടെ കഥാപാത്രം എത്തിയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികൾ. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിൻറെ പ്രധാന പ്ലോട്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിനും പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിച്ചത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമായാണ് ബീസ്റ്റ് എത്തിയത്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം പേര് പ്രഖ്യാപിക്കും മുമ്പ് അറിയപ്പെട്ടിരുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷൈനിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ബീസ്റ്റ്.

നെൽസൺ സംവിധാനം ചെയ്ത സിനിമകളെല്ലാം നേരത്തെ വലിയ വിജയമായിരുന്നതിനാൽ ബീസ്റ്റ് വലിയ ഹൈപ്പോടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ പതിവ് വിജയ് സിനിമയിൽ കണ്ടിരുന്ന ചേരുവകൾ മാത്രമെ ബീസ്റ്റിലും ഉണ്ടായിരുന്നുള്ളൂവെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ സിനിമ കണ്ടശേഷം വിജയിയയുടെ പിതാവും നടനും സംവിധായകനുമായ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് സംവിധായകൻ തെറ്റിദ്ധരിച്ച് എടുത്ത സിനിമപോലെയാണ് ബീസ്റ്റ് തോന്നിയതെന്നും കഥയും അവതരണവും പോരായിരുന്നുവെന്നും ചന്ദ്രശേഖർ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'സിനിമയിലെ ആദ്യഗാനം നന്നായി ആസ്വദിച്ചു. വിജയ്‌യുടെ അച്ഛനെന്നത് പോലും മറന്ന് ആരാധകനായി മാറി. എന്നാൽ അതിനുശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്‌യുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നിൽക്കുന്നത്. കഥയും അവതരണവും മികവ് പുലർത്തിയില്ല. സംവിധായകർ അവരുടെ ശൈലിയിൽ സിനിമയെടുക്കുകയും അതിൽ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുകയും വേണം. പുതുതലമുറയിലെ സംവിധായകരുടെ ആദ്യ രണ്ട് സിനിമകൾ വലിയ വിജയമാകുന്നതോടെ സൂപ്പർതാരങ്ങൾ അവരുടെ പിന്നാലെ പോകും.'
Recommended Video

'കഥയില്ലെങ്കിൽ പോലും ഫാൻസ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തിൽ ഈ സംവിധായകരും അവർക്കൊപ്പം സിനിമ എടുക്കാൻ ഒരുങ്ങും. അതൊരു തെറ്റായ ധാരണയാണ്. ബീസ്റ്റ് ബോക്‌സ് ഓഫീസിൽ വൻ വിജയമാണ്. എന്നാൽ സിനിമ അത്രയ്ക്ക് സംതൃപ്തി നൽകുന്നതായിരുന്നില്ല' ചന്ദ്രശേഖർ വ്യക്തമാക്കി. പൂജ ഹെഗ്ഡെയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. നെൽസൻ ഒരുക്കുന്ന അടുത്ത ചിത്രം സൂപ്പർസ്റ്റാർ രജനികാന്തിനെ വെച്ചാണെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. തലൈവർ 159 എന്ന തരത്തിൽ പോസ്റ്ററുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. എന്നാൽ ബീസ്റ്റ് കണ്ട രജനി സംവിധായകനെ മാറ്റണം എന്നാവശ്യപ്പെട്ടുവെന്നാണ് സൈബർ ഇടങ്ങളിലെ പുതിയ പ്രചാരണം.


Click it and Unblock the Notifications