രാവിലെ കാറിൽ വരും, പെരുമാറ്റം ആശ്ചര്യപ്പെടുത്തി; അച്ഛനൊന്നുമറിയില്ല, പക്ഷെ മുത്തശ്ശൻ വിളിക്കും: അന്തനൻ
നടൻ വിജയുടെ മകൻ ജെയ്സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത് ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്. പ്രഖ്യാപനം വന്നിട്ട് ഏറെ നാളായെങ്കിലും കഴിഞ്ഞ ദിവസമാണ് താരപുത്രന്റെ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന സിനിമയിൽ നടൻ സന്ദീപ് കിശനാണ് നായകൻ. എസ് തമനാണ് സംഗീത സംവിധായകൻ. ദേശീയ പുരസ്കാരം നേടി എഡിറ്റർ കെഎൽ പ്രവീണും സിനിമയുടെ ഭാഗമാണ്. അച്ഛൻ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കെയാണ് ജെയ്സൺ സിനിമാ ലോകത്തേക്ക് വരുന്നത്.
താരപുത്രൻ അഭിനയ രംഗത്തേക്ക് വരണമെന്നാണ് ആരാധകർ ആഗ്രഹിച്ചത്. എന്നാൽ ഫിലിം മേക്കറാകാനാണ് ജെയ്സൺ സഞ്ജയ്ക്ക് താൽപര്യം. ജെയ്സൺ സഞ്ജയിനെ ആരാധകർ ഇതുവരെ അടുത്തറിഞ്ഞിട്ടില്ല. ഇപ്പോഴിതാ താരപുത്രനെക്കുറിച്ച് മുൻ നിർമാതാവും ഫിലിം ജേർണലിസ്റ്റുമായ അന്തനൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പ്രൊഡക്ഷൻ ഹൗസിന് അമിത ഭാരമുണ്ടാക്കുന്ന പ്രവൃത്തികളൊന്നും ജെയ്സൺ സഞ്ജയുടെ ഭാഗത്ത് നിന്നില്ലെന്ന് അന്തനൻ പറയുന്നു.

ആർഭാടങ്ങളോ അധിക ചെലവോ ജെയ്സൺ സഞ്ജയ്ക്കില്ല. വളരെ സിംപിളാണ്. രാവിലെ രാവിലെ ഒരു സ്വിഫ്റ്റ് കാറിൽ ഓഫീസിൽ വരും. രാവിലെ 10 മണിക്ക് വന്നാൽ വൈകുന്നേരം ആറ് മണി വരെയും ഡിസ്കഷൻ നടക്കും. ഉച്ച ഭക്ഷണം വലിയ ഹോട്ടലിൽ നിന്ന് വരണമെന്നൊന്നും ഇല്ല. എല്ലാവർക്കും കൊടുക്കുന്ന ഭക്ഷണം മതി. വിജയുടെ മകൻ ഇങ്ങനെ പെരുമാറുന്നതിൽ എല്ലാവർക്കും ആശ്ചര്യമാണ്.
ലൈകയിൽ വർക്ക് ചെയ്യുന്നവരുമായി സംസാരിച്ചപ്പോൾ അറിഞ്ഞതാണെന്നും അന്തനൻ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. താരപുത്രൻ സിനിമാ രംഗത്തേക്ക് വന്നത് സ്വജനപക്ഷമായി കാണാൻ പറ്റില്ലെന്നും അന്തനൻ പറയുന്നു. മറ്റൊരാളുടെ അവസരം തട്ടിപ്പറിക്കുന്നതാണ് നെപ്പോട്ടിസം. എന്നാൽ ഇവിടെ അങ്ങനെയല്ല. എല്ലാവരെയും പോലെ പ്രൊഡക്ഷൻ ഹൗസിനെ സമീപിക്കുകയാണ് ചെയ്തത്.

വിജയുടെ മകനായതിനാൽ പ്രൊഡക്ഷൻ ഹൗസിന് മാർക്കറ്റിംഗ് എളുപ്പമായി. വിജയുടെ സിനിമയ്ക്ക് ലഭിക്കുന്ന ഓപ്പണിംഗ് ഈ സിനിമയ്ക്കും ലഭിക്കും. ചെറിയ ബഡ്ജറ്റിൽ ചെയ്യുന്ന സിനിമയാണ്. വിജയ്ക്ക് മകന്റെ സിനിമാ പ്രവേശനത്തിൽ പങ്കില്ലെന്നും അന്തനൻ വാദിക്കുന്നു. വിജയുടെ അറിവോടെയല്ല ഇതെല്ലാം നടക്കുന്നത്. അച്ഛന്റെ പേരിൽ എനിക്ക് അവസരം വേണ്ട, എന്റെ അധ്വാനത്തിൽ അവസരമുണ്ടാക്കുമെന്ന് ജെയ്സൺ തീരുമാനിച്ചു.
വിജയ് ഇതിലൊന്നും തലയിട്ടിട്ടില്ല. സിനിമ പ്രഖ്യാപിച്ചപ്പോൾ വിജയ് പ്രൊഡക്ഷൻ ഹൗസിന്റെ ഓഫീസിൽ പോയിട്ടുമില്ല. അതേസമയം വിജയുടെ അച്ഛൻ എസ്എ ചന്ദ്രശേഖർ പേരമകനോട് സംസാരിക്കുന്നുണ്ട്. മുത്തശ്ശനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം പലപ്പോഴും അച്ഛനും അമ്മയേക്കാളും വലുതാണെന്നും അന്തനൻ പറഞ്ഞു.
ചിത്രത്തിൽ സന്ദീപ് കിഷനെ നായകനാക്കിയതിനെക്കുറിച്ചും അന്തനൻ സംസാരിച്ചു. സഞ്ജയ് തീരുമാനിച്ച നായകനാണ്. വലിയ ഹീറോയെ സമീപിച്ചാൽ സംവിധാനത്തിൽ അവരുടെ ഇടപെടലുണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അന്തനൻ പറയുന്നു.


Click it and Unblock the Notifications