നയൻതാര അത്രയും ഇൻവോൾവ് ആയി; ഡബ് ചെയ്യുമ്പോൾ ഞാൻ കരഞ്ഞു; സംഭവത്തെക്കുറിച്ച് ദീപ വെങ്കട്ട്
ഡബ്ബിംഗിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകളുണ്ട്. മലയാളത്തിൽ ഡബിംഗ് ആർട്ടിസ്റ്റെന്ന് കേട്ടാൽ ഏവരുടെയും മനസിൽ ആദ്യം വരുന്ന പേര് ഭാഗ്യലക്ഷ്മിയുടേതാണ്. അതിന് മുമ്പ് പ്രഗൽഭരായ പല ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ നടത്തിയവരിൽ പ്രധാനപ്പെട്ടയാളാണ് ഭാഗ്യലക്ഷ്മി.
ഇന്ന് ഒരുപരിധിവരെ എല്ലാ ഭാഷകളിലും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നുണ്ട്. സോഷ്യൽമീഡിയയും സിനിമാ മാധ്യമങ്ങളുമാണ് ഇതിന് സഹായിച്ചത്. തമിഴകത്ത് പ്രശസ്തിയേറി വരികയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദീപ വെങ്കട്ടിന്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ്ക്ക് തമിഴിൽ ഡബ് ചെയ്തത് ദീപ വെങ്കട്ട് ആണ്. നയൻതാരയ്ക്ക് വർഷങ്ങളായി ഡബ് ചെയ്യുന്നതും ദീപ വെങ്കട്ട് ആണ്.

തമിഴിൽ ചുരുക്കം സിനിമകളിലേ നയൻതാര സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ. അരം, ഇമ്മൈക നൊടികൾ, ജവാൻ തുടങ്ങിയ സിനിമകളിൽ നയൻതാരയുടെ കഥാപാത്രങ്ങൾക്ക് കേട്ട ശബ്ദം ദീപ വെങ്കട്ടിന്റേതാണ്. ഡബ്ബിംഗ് രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ദീപ വെങ്കട്ട്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ.
വർഷങ്ങൾ കൊണ്ടുണ്ടായ ശക്തമായ പ്രൊഫഷണൽ ബന്ധമാണ് നയൻതാരയുമായി. അവർ എങ്ങനെ ഒരു കഥാപാത്രത്തെ അപ്രോച്ച് ചെയ്യുന്നു, സ്ക്രീനിലെ പ്രസൻസ് എന്നിവയൊക്കെ മനസിലാക്കുന്നു. എങ്കിലും ഓരോ സംവിധായകരും വ്യത്യസ്തരാണ്. ഇമ്മൈക്ക നൊടികൾ, കണക്ട്, മായ, ജവാൻ തുടങ്ങിയ സിനിമകളെല്ലാം വ്യത്യസ്തമാണ്. സംവിധായകരമാണ് ഡബ്ബിംഗ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

നയൻതാരയ്ക്ക് അനുയോജ്യമായത് കൊണ്ടാണ് എന്റെ ശബ്ദം ഉപയോഗിക്കുന്നത്. ചില സിനിമകളിൽ അവർ തന്നെ ഡബ് ചെയ്യാറുണ്ട്. നയൻതാരയ്ക്ക് ഡബ് ചെയ്ത ജവാൻ, ബിഗിൽ, രാജ റാണി എന്നീ സിനിമകളിൽ രാജാ റാണിയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും ദീപ വെങ്കട്ട് വ്യക്തമാക്കി. ഹൊറർ, സൈക്കോ ത്രില്ലറുകളിൽ ഡബ് ചെയ്യുമ്പോൾ ചലഞ്ചിംഗ് ആകാറുണ്ടെന്ന് ദീപ വെങ്കട്ട് വ്യക്തമാക്കി.
കണക്ട് എന്ന സിനിമയിൽ ഒരു സീനിൽ നയൻതാര വളരെ ഇൻവോൾവ് ആയി അഭിനയിച്ചു. ചില വാക്കുകൾ മുഴുവനായും പുറത്ത് വന്നില്ല. ആ സീൻ ഡബ് ചെയ്യാൻ ഒരുപാട് സമയമെടുത്തു. ഡബ്ബിംഗിനിടെ ഞാൻ കരഞ്ഞു. കരഞ്ഞാൽ മാത്രമേ അത് ശരിയായി വരൂ. നമ്മളും ആ സോണിൽ പോയാലെ ആ ശബ്ദം വരൂ. ആരെങ്കിലും കണ്ട് അവാർഡ് തരാൻ വേണ്ടി ചെയ്യുന്ന വർക്ക് അല്ല. അങ്ങനെ ചെയ്യുന്നതാണ് എനിക്ക് സംതൃപ്തി തരുന്നത്.
പൊന്നിയിൻ സെൽവന് വേണ്ടി തന്റെ ശബ്ദം തെരഞ്ഞെടുത്തപ്പോൾ ആശ്ചര്യം തോന്നി. ഐശ്വര്യ റായ്ക്ക് ഡബ് ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. പൊന്നിയിൻ സെൽവനിൽ ഐശ്വര്യയുടെ ആദ്യ രംഗത്തിലെ സംഭാഷണമാണ് ടെസ്റ്റ് വോയ്സായി ചെയ്തത്. ഐശ്വര്യ റായ് കൃത്യമായി തമിഴ് പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദീപ വെങ്കട്ട് ഓർത്തു.
പൊന്നിയിൻ സെൽവനിലെ ഡബ്ബിംഗിനെക്കുറിച്ചും ദീപ വെങ്കട്ട് സംസാരിച്ചു. പൊന്നിയിൻ സെൽവനിൽ സെന്തമിഴ് പറയുന്നത് ശ്രമകരമായിരുന്നു. തമിഴ് കൃത്യമായിരിക്കണം, ഡബ്ബ് ചെയ്യുന്നയാൾക്ക് ശബ്ദം ചേരണം, ഈ ടെൻഷൻ ഒന്നും മനസിലാകാനും പാടില്ലെന്നും ദീപ വെങ്കട്ട് ചൂണ്ടിക്കാട്ടി. പൊന്നിയിൻ സെൽവനിൽ നടി തൃഷയ്ക്കും ഡബ്ബിംഗ് ശബ്ദമാണ്. കാർത്തിക നെൽസൺ എന്ന ഡബിംഗ് ആർട്ടിസ്റ്റാണ് തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയത്.


Click it and Unblock the Notifications