ആഗ്രഹം സാധിച്ചില്ലെങ്കിൽ മരിച്ചാലും വെറുതെ വിടില്ലെന്ന് അമ്മായിയമ്മ; എനിക്കത് മറക്കാനാവില്ല; ഖുശ്ബു
തെന്നിന്ത്യൻ സിനിമകളിൽ ആഘോഷിക്കപ്പെട്ട നടിയാണ് ഖുശ്ബു. ആരാധകരുടെ ഹരമായ ഖുശ്ബു 80 കളിൽ തമിഴകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഖുശ്ബുവിന്റെ പേരിൽ ക്ഷേത്രം വരെ ആരാധകർ പണിതു. സ്ത്രീകൾ ലൈംഗിക തൊഴിലിന് പോവുന്നത് തെറ്റല്ലെന്ന ഖുശ്ബുവിന്റെ പ്രസ്താവനയിൽ പ്രകോപിതരായ ജനങ്ങൾ ഈ ക്ഷേത്രം പിന്നീട് തകർക്കുകയായിരുന്നു. നടിയുടെ പരാമർശത്തെത്തുടർന്നുള്ള വിവാദം ഏറെനാൾ നീണ്ടുനിന്നു.
വ്യക്തമായ നിലപാടുകളും രാഷ്ട്രീയ ചായ്വുമുളള ഖുശ്ബു ഇത് തുറന്ന് പറയാനും മടിച്ചില്ല. ഇന്ന് സിനിമയേക്കാളും രാഷ്ട്രീയ പ്രവർത്തനത്തിനാണ് പ്രാധാന്യം നൽകുന്നത്. തമിഴകം ഒന്നാകെ ആഘോഷിച്ച ഖുശ്ബു പക്ഷെ തെന്നിന്ത്യക്കാരിയല്ല. മുംബൈയിൽ ജനിച്ച് വളർന്ന വ്യക്തിയാണ്. ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ഖുശ്ബു ചില ഹിന്ദി സിനിമകളിൽ നായികയായും അഭിനയിച്ചു. എന്നാൽ മുൻനിര നായികയായി വളരാൻ ഖുശ്ബുവിന് കഴിഞ്ഞില്ല.

ഇതോടെയാണ് നടി തെന്നിന്ത്യയിലേക്ക് കടക്കുന്നത്. ചെന്നെെയിലേക്ക് തന്റെ കരിയർ പറിച്ചു നട്ട ഖുശ്ബു തന്റെ ജീവിതവും ഇവിടെ കെട്ടിപ്പടുത്തു. സംവിധായകനും നടനുമായി സുന്ദർ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. അവന്തിക, അനന്തിക എന്നീ രണ്ട് പെൺമക്കളും താര ദമ്പതികൾക്ക് ജനിച്ചു.
അമ്മയും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും അടുത്ത ജൻമവും ഇവർക്കൊപ്പം ജീവിച്ചാൽ മതിയെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഖുശ്ബു തുറന്ന് പറഞ്ഞിരുന്നു. 2000 ത്തിലാണ് ഖുശ്ബുവും സുന്ദർ സിയും വിവാഹം കഴിക്കുന്നത്.

ഇപ്പോഴിതാ തന്റെ ഭർതൃ മാതാവിനെക്കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. അമ്മായിയമ്മയുടെ ആഗ്രഹം സാധിച്ച് കൊടുത്തതിനെക്കുറിച്ചാണ് ഖുശ്ബു സംസാരിച്ചത്. ദേവണ്ണെെ അമ്മാൾ എന്നാണ് ഖുശ്ബുവിന്റെ അമ്മായിയമ്മയുടെ പേര്. അടുത്തിടെയാണ് നടി പ്രിയപ്പെട്ട ക്രിക്കറ്റർ എംഎസ് ധോണിയുമായി അമ്മയിയിമ്മയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഇതേക്കുറിച്ച് ഖുശ്ബു സംസാരിച്ചു. രസകരമായാണ് ഈ സംഭവം ഖുശ്ബു വിവരിച്ചത്.
'എന്റെ അമ്മായിയമ്മ ധോണിയുടെ വലിയ ഫാനാണ്. അമ്മയ്ക്ക് 88 വയസ്സായി. മരിക്കുന്നതിന് മുമ്പ് ധോണിയെ കാണണമെന്നായിരുന്നു അവരുടെ ആഗ്രഹം. ധോണിയെ കാണാതെ മരിച്ചാൽ പ്രേതമായി വന്ന് നിന്നെ ശല്യപ്പെടുത്തുമെന്ന് അമ്മായിയമ്മ പറയും. അവരുടെ ആഗ്രഹം എനിക്ക് മനസ്സിലാക്കാനായി'

'മൂന്ന് വർഷമായി ധോണിയെ കാണിക്കാനുള്ള ശ്രമം ഞാൻ നടത്തുകയായിരുന്നു. ഒടുവിലത് സംഭവിച്ചു. അമ്മായിമ്മയെ ധോണിയുള്ള സ്റ്റാർ ഹോട്ടലിൽ എത്തിച്ചു. ധോണിയുമായി സംസാരിച്ചു. അതെന്റെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവമാണ്,' ഖുശ്ബു പറഞ്ഞതിങ്ങനെ. അമ്മായിയമ്മയോടുള്ള ഖുശ്ബുവിന്റെ സ്നേഹത്തെ നിരവധി പേർ അഭിനന്ദിച്ചു.
കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന ഖുശ്ബു അടുത്തിടെ തന്റെ ഭർത്താവിനെക്കുറിച്ചും സംസാരിച്ചു. മുഴുവൻ സമയവും സിനിമയെക്കുറിച്ച് ആലോചിക്കുന്ന ഭർത്താവ് പലപ്പോഴും തന്റെതായ ലോകത്തായിരിക്കുമെന്ന് അന്ന് ഖുശ്ബു തുറന്ന് പറഞ്ഞു. ആരും കാണാത്ത ലക്ഷ്മണ രേഖ സുന്ദറിന് ചുറ്റുമുണ്ട്. അത് മറികടന്ന് തനിക്ക് പോലും പലപ്പോഴും ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റില്ല.
ഭർത്താവ് തന്നെ വിളിക്കുന്ന രീതി നോക്കിയാണ് അദ്ദേഹത്തിന്റെ മനസ് മനസിലാക്കുന്നത്. 'വൈഫി' എന്ന് വിളിച്ചാൽ തനിക്ക് സംസാരിക്കാൻ പറ്റുന്ന സമയമാണ്. 'ഖുശ്' എന്ന് വിളിച്ചാൽ അദ്ദേഹം മറ്റെന്തോ ആലോചനയിലാണെന്ന് മനസ്സിലാക്കാമെന്നും ഖുശ്ബു അന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ ഖുശ്ബു പങ്കുവെക്കാറുണ്ട്. ഖുശ്ബുവിന്റെ മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications











