ശ്രീദേവിയുടെ മകളോട് ചോദിക്കില്ല, കാരണം പിതാവ്; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി; സ്റ്റാർനൈറ്റിൽ നടക്കുന്നത്
നടി വിചിത്ര ഉന്നയിച്ച കാസ്റ്റിംഗ് കൗച്ച് ആരോപണം സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. മോശം സമീപനങ്ങൾ കാരണമാണ് താൻ സിനിമാ രംഗം വിട്ടതെന്ന് വിചിത്ര പറയുന്നു. ഒരു പ്രമുഖ നടനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവും വിചിത്ര വെളിപ്പെടുത്തി. ഹീറോ തന്നെ റൂമിലേക്ക് വിളിച്ചു. എന്നാൽ താൻ പോയില്ല. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായെന്നും വിചിത്ര വെളിപ്പെടുത്തി. മോശമായി സ്പർശിച്ചയാളെ കൈയോടെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെയടുത്ത് എത്തിച്ചപ്പോൾ അയാൾ തന്റെ മുഖത്തടിക്കുകയാണുണ്ടായത്.
മദ്യപിച്ചെത്തിയ യൂണിറ്റിലെ ആളുകൾ താമസിക്കുന്ന ഹോട്ടൽ മുറിയുടെ കതകിൽ തട്ടിയെന്നും വിചിത്ര വെളിപ്പെടുത്തി. പരാമർശം ചർച്ചയായിരിക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന നടി കുട്ടി പത്മിനി. സിനിമാ ലോകത്ത് ഇത് പുതിയ കാര്യമല്ലെന്നും പല പെൺകുട്ടികൾക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നെന്നും കുട്ടി പത്മിനി പറയുന്നു. ഇന്ത്യ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് കുട്ടി പത്മിനിയുടെ പ്രതികരണം.

സാവിത്രയമ്മയുൾപ്പെടെ സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്ത് അഡ്ജസ്റ്റ്മെന്റ് ഇല്ലായിരുന്നു. കാരണം ഒരുപാട് പേർ കല്യാണം കഴിഞ്ഞതിന് ശേഷമാണ് വന്നത്. മറ്റ് പലരും ഹീറോകളുടെ രണ്ടാം ഭാര്യമാരായിരുന്നു. 1975 ന് ശേഷമാണ് ഈ രീതികളൊക്കെ തുടങ്ങിയത്. അന്ന് ഡിസ്ട്രിബ്യൂട്ടറെയും പ്രൊഡ്യൂസറെയും പ്ലീസ് ചെയ്യണം. ഇപ്പോൾ പിആർഒസിനെ പോലും പ്രീതിപ്പെടുത്തണമെന്നാണ് പറയുന്നത്.
അങ്ങനെ ചെയ്താലേ മുന്നോട്ട് വരാൻ പറ്റൂയെന്ന് സ്ത്രീകൾ കരുതരുത്. കാരണം ശ്രീറെഡ്ഡിയെയൊക്കെ കണ്ടിട്ടില്ലേ. ഞാൻ വഴങ്ങിക്കൊടുത്തിട്ടും പടം കിട്ടിയില്ല എന്നൊക്കെ ശ്രീ റെഡ്ഡി പറഞ്ഞു. ശ്രീ റെഡ്ഡിക്ക് അഭിനയിക്കാൻ നടികർ സംഘം കാർഡ് പോലും കൊടുത്തില്ല. കാർഡ് ഇല്ലെങ്കിൽ അഭിനയിക്കാൻ പറ്റില്ല. ശ്രീ റെഡ്ഡിക്ക് കാർഡ് ലഭിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ തനിക്കതിനുള്ള അധികാരം ഇല്ലായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ദുരനുഭവം തുറന്ന് പറഞ്ഞാൽ അവർക്ക് പിന്നെ സിനിമകൾ ലഭിക്കാത്ത സാഹചര്യമാണെന്നും കുട്ടി പത്മിനി പറയുന്നു. അതേസമയം മുൻനിരയിലേക്ക് വന്ന നായികമാരെല്ലാം അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരാണെന്ന് കരുതരുതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
ശ്രീദേവിയുടെ മകളോട് അത്തരമൊരു ആവശ്യം ഉന്നയിക്കാൻ ധൈര്യമുണ്ടാകില്ല, കാരണം ഒപ്പം പിതാവുണ്ട്. അങ്ങനെയാെരു പിന്തുണ ഉണ്ടാകണം. പുതുമുഖങ്ങളിൽ സൗന്ദര്യ മത്സരത്തിലെ വിജയികളോ പ്രബല കുടുംബത്തിൽ നിന്നുള്ളവരോ ആണെങ്കിൽ ഇത്തരം സമീപനങ്ങൾ ഉണ്ടാകില്ല. പക്ഷെ അവർ പോലും പിന്നീട് ഹീറോയുമായി ലിങ്കിലാകുന്നു. പ്രിയങ്ക ചോപ്ര അവരുടെ ഇഷ്‌ട പ്രകാരം ഷാഹിദ് കപൂറുമായും ഷാരൂഖ് ഖാനുമായെല്ലാം അടുത്തതാണ്. അത് അവരുടെ ഇഷ്ടമാണ്.
ആരോപണങ്ങളൊന്നും പൊതുവെ ഹീറോകളെ ബാധിക്കാറില്ലെന്നും കുട്ടി പത്മിനി പറയുന്നു. ഞാൻ അഭിനയിക്കുമ്പോൾ സ്റ്റാർ നൈറ്റുകൾക്ക് ഞാൻ പോകാതായി. കാരണം മലേഷ്യയിലൊക്കെ നടക്കുന്ന സ്റ്റാർ നൈറ്റ് വേറെ രീതിയിലാണ് പോകുന്നത്. ഇന്നത്തെ ചെറുപ്പകാരായ പെൺകുട്ടികൾ അതൊന്നും തെറ്റായി കാണുന്നില്ലെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്നവരിൽ 90 ശതമാനവും കബളിക്കപ്പെടുന്നവരാണെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications