സ്ക്രീനിൽ റൊമാൻസ്, സെറ്റിൽ വഴക്ക്; റീമ സെന്നും മാധവനും കാരണം 'വസീഗര' ഗാനരംഗത്തിൽ സംഭവിച്ചത്
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 2001 ൽ പുറത്തിറങ്ങിയ മിന്നലെ. മാധവൻ, അബ്ബാസ്, റീമ സെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ഗൗതം വാസുദേവ് മേനോനാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. മാധവനും അന്ന് കരിയറിന്റെ തുടക്ക കാലത്താണ്. അതിനാൽ മിന്നലെ രണ്ട് പേർക്കും സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. അതോടൊപ്പം തന്നെ സംഗീത സംവിധായകൻ ഹാരിസ് ജയരാജിന്റെ ആദ്യ ചിത്രവുമാണ് മിന്നലെ. സിനിമ ഹാരിസിന്റെ കരിയറിലും വഴിത്തിരിവുണ്ടാക്കി.
ഇന്നും മിന്നലെയിലെ ഗാനങ്ങൾ ജനപ്രിയമാണ്. ബോംബെ ജയശ്രീ പാടിയ ഗാനങ്ങൾ പ്രേക്ഷകരെ ആഴത്തിൽ തൊട്ടു. വസീഗര എന്ന ഗാനം റൊമാന്റിക് ഗാനങ്ങളിൽ വർഷങ്ങൾക്കിപ്പുറവും മുൻനിരയിലാണ്. എന്താണ് ഈ ഗാനത്തിന് പിന്നിലെ മാന്ത്രികതയെന്ന ചോദ്യം ആരാധകർക്കുണ്ട്. സ്വര മാധുര്യത്തിനും ഈണത്തിനുമൊപ്പം ഗാനരംഗവും ഇതിൽ പ്രധാനഘടകമാണ്. മാധവനും റീമ സെനും തമ്മിലുള്ള കെമിസ്ട്രിയും മഴയും ഡാൻസുമെല്ലാം വസീഗര എന്ന ഗാനത്തെയും ഗാനരംഗങ്ങളെയും അനശ്വരമാക്കി.
എന്നാൽ സ്ക്രീനിൽ മാധവനും റീമ സെന്നും പ്രണയിക്കുകയായിരുന്നെങ്കിലും ഓഫ് സ്ക്രീനിൽ അതായിരുന്നില്ല സാഹചര്യം. രണ്ട് പേരും മുട്ടൻ വഴക്കിലായിരുന്നു. ഇവരുടെ വഴക്ക് കാരണം ഷൂട്ടിംഗ് സമയത്തും ചില പ്രശ്നങ്ങളുണ്ടായി. മുമ്പൊരിക്കൽ ഗൗതം മേനോൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

'വസീഗര ഷൂട്ട് ചെയ്തത് ഒന്നര ദിവസം കൊണ്ടാണ്. എന്തോ കാരണത്താൽ മാധവനും റീമയും പരസ്പരം സംസാരിക്കുന്നില്ലായിരുന്നു. രണ്ട് പേരെയും ഒരുമിച്ച് ഷൂട്ട് ചെയ്യാൻ പറ്റാതായി. ഹാഫ് ഡേ മാത്രമാണ് ബാക്കിയുള്ളത്. ബൃന്ദ മാസ്റ്റർ വന്ന് ഡാൻസർമാരെ ഉൾപ്പെടുത്തി. യഥാർത്ഥത്തിൽ ഗാനത്തിൽ ഡാൻസ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നില്ല. മറ്റ് വഴിയില്ലാത്ത സാഹചര്യത്തിൽ ബൃന്ദ മാസ്റ്റർ അഡ്ജസ്റ്റ് ചെയ്തതാണ്,' ഗൗതം മേനോൻ പറഞ്ഞതിങ്ങനെ.
ക്യാമറയ്ക്ക് പിറകിലെ വഴക്കുകളൊന്നും മാധവനും റീമയും തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രിയെ ബാധിച്ചില്ല. രണ്ട് പേരുടെയും കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നാണ് മിന്നലെ. സിനിമയിൽ മാധവനെ കാസ്റ്റ് ചെയ്യുകയെന്നതും ഗൗതം മേനോനെ സംബന്ധിച്ച് ശ്രമകരമായിരുന്നു.

അലൈ പായുതെ എന്ന സിനിമയിലൂടെ വൻ ജനശ്രദ്ധ നേടിയിരിക്കുകയാണ് അക്കാലത്ത് മാധവൻ. എങ്കിലും നടന്റെ രണ്ടാമത്തെ സിനിമ എന്നവളെ പരാജയമായിരുന്നു. അലെെ പായുതേയുടെ സംവിധായകൻ മണിരത്നം മാധവനെ സംബന്ധിച്ച് ഗുരുസ്ഥാനീയനാണ്. മിന്നലെയുടെ തിരക്കഥ മണിരത്നത്തോട് പറയണമെന്ന് മാധവൻ ഗൗതം മേനോനോട് ആവശ്യപ്പെട്ടു. സിനിമയ്ക്ക് വിജയ സാധ്യതയുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു ഇത്.
ആദ്യം ഇതിന് ഗൗതം മേനോൻ മടിച്ചെങ്കിലും മണിരത്നത്തോട് കഥ പറയാൻ ഇദ്ദേഹം തയ്യാറായി. കഥ കേട്ട് മണിരത്നത്തിന് തൃപ്തി തോന്നിയില്ല. ഇതോടെ സിനിമ മാധവൻ നിരസിക്കുമെന്നാണ് ഗൗതം മേനോൻ കരുതിയതെങ്കിലും നടൻ മിന്നലെ ചെയ്യാൻ തയ്യാറായി. റാെമാന്റിക് ഹീറോ എന്ന പരിവേഷം ലഭിക്കാൻ മാധവന് മിന്നലെ എന്ന സിനിമ ഏറെ ഉപകരിച്ചു. പിന്നീട് തുടർച്ചയായി ഇത്തരം സിനിമകൾ മാധവനെ തേടി വന്നു.
മിന്നലെ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുമുണ്ട്. രെഹ്ന ഹെ തേരെ ദിൽ മേ എന്ന പേരിലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. മാധവൻ തന്നെയായിരുന്നു നായകൻ. ദിയ മിർസ, സെയ്ഫ് അലി ഖാൻ, അനുപം ഖേർ തുടങ്ങിയവരും പ്രധാനവേഷങ്ങൾ ചെയ്തു.


Click it and Unblock the Notifications











