ആരാധകരെക്കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി; എന്താണ് സർ, ഫാൻസല്ലേ എന്ന് ഞാൻ ചോദിച്ചു; പി വാസു
തമിഴകത്ത് പകരം വെക്കാനില്ലാത്ത സൂപ്പർസ്റ്റാറാണ് രജിനികാന്ത് എന്ന് ജയിലർ സിനിമയുടെ വിജയം തെളിയിച്ചു. തമിഴകത്തെ കലക്ഷൻ റെക്കോഡുകൾ മറികടന്ന ജയിലറിന്റെ വിജയത്തിൽ ആരാധകർ ആഹ്ലാദത്തിലാണ്. ജയിലറിന് മുമ്പ് പുറത്തിറങ്ങിയ രജിനിയുടെ ചില സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ പുതിയ സിനിമയുടെ വിജയത്തിന് ആഘോഷാരവങ്ങൾ കൂടുതലാണ്. രജിനിയുടെ ആരാധക വൃന്ദം എത്രത്തോളം ശക്തമാണെന്ന് ജയിലറിന്റെ വിജയാഘോഷങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കും മുകളിലാണ് രജിനിയുടെ സ്ഥാനം എന്ന് ഇത് തെളിയിക്കുന്നു. എന്നാൽ ഈ ആരാധക വൃന്ദം നടൻ രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾ നടത്തിയ സമയത്ത് ഒപ്പമുണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വപ്നങ്ങൾ രജിനികാന്ത് മാറ്റിവെക്കുകയും ചെയ്തു. അതേസമയം രജിനിക്ക് പകരക്കാരനായി വാഴ്ത്തപ്പെടുന്ന വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ കുറേ നാളുകളായി ഇതിന്റെ ചർച്ചകൾ നടന്ന് വരികയാണ്.

വിജയ്ക്ക് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കാൻ പറ്റുമോ എന്ന ചോദ്യം ചിലർക്കെങ്കിലും ഉണ്ട്. ഇപ്പോഴിതാ സൂപ്പർസ്റ്റാറുകൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ രജിനികാന്തിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് സംവിധായകൻ പി വാസു. ആരാധകരെ കൃത്യമായി മനസിലാക്കാനുള്ള കഴിവ് രജിനിക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഇവനെയൊന്നും ഒപ്പം കൂട്ടരുതെന്ന് രജിനി സർ ചില ഫാൻസിനെക്കുറിച്ച് എന്നോട് പറയും. എന്താണ് സർ, ഫാൻസല്ലേ എന്ന് ഞാൻ ഞെട്ടലോടെ ചോദിച്ചു. ആരാധകരിൽ നല്ലവരുണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരും ഉണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരുടെ അടയാളം മനസ്സിലാക്കാൻ പറ്റുമെന്ന് രജിനി സർ മറുപടി നൽകി. രജിനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരെയൊക്കെ എത്രയോ പേരാണ് ആരാധിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് അവർ കടക്കുന്നത് തെറ്റാണോ അല്ലയോ എന്ന് ജനം തന്നെ തീരുമാനിക്കും.

കൈ വീശിക്കാണിക്കുന്നവരൊന്നും വോട്ട് ചെയ്യണമെന്നില്ലെന്ന് നടൻ മോഹൻബാബു മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നും പി വാസു ഓർത്തു. ചന്ദ്രമുഖി, കുചേലൻ, മന്നൻ, പണക്കാരൻ എന്നീ രജിനികാന്ത് ചിത്രങ്ങൾ സംവിധാനം ചെയ്തത് പി വാസുമാണ്. അന്നും ഇന്നും രജിനികാന്തിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലെന്ന് പി വാസു പറയുന്നു. നടൻ വടിവേലുവിനെക്കുറിച്ചും പി വാസു സംസാരിച്ചു.
വടിവേലുവിന്റെ വിലക്കിനെക്കുറിച്ച് പ്രൊഡ്യൂസേർസ് കൗൺസിലിനോട് സംസാരിച്ചിരുന്നു. മികച്ച കലാകാരനെയാണ് ശിക്ഷിച്ചതെന്ന് ഞാൻ പറഞ്ഞു. പക്ഷെ അദ്ദേഹം മൂലം പ്രശ്നം നേരിട്ടതും നമ്മുടെ നിർമാതാക്കൾ അല്ലേ എന്നാണ് സംഘടന ചോദിച്ചത്. അക്കാലത്ത് വടിവേലുവിനെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ടെന്നും പി വാസു വ്യക്തമാക്കി. സംവിധായകന്റെ പുതിയ ചിത്രം ചന്ദ്രമുഖി 2 വിൽ വടിവേലു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
2005 ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് ഈ സിനിമ. രജിനികാന്ത്, ജ്യോതിക, പ്രഭു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചന്ദ്രമുഖി തമിഴകത്ത് വൻ ഹിറ്റായിരുന്നു. രാഘവ ലോറൻസ്, കങ്കണ റണൗത്ത് എന്നിവരാണ് രണ്ടാം ഭാഗത്തിലെ താരങ്ങൾ. ചന്ദ്രമുഖി 2 വുമായി പി വാസു എത്തുമ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്.
ആദ്യ ഭാഗത്തിലെ രജിനികാന്തിന്റെയും ജ്യോതികയുടെയും പെർഫോമൻസിനെ മറി കടക്കാൻ കങ്കണയ്ക്കും രാഘവ ലോറൻസിനും കഴിയുമോയെന്ന ആകാംക്ഷയുമുണ്ട്. സിനിമയിലെ ഗാനങ്ങൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. സെപ്റ്റംബർ 15 ന് ചിത്രം തിയറ്ററുകളിൽ എത്തും.


Click it and Unblock the Notifications