ഗർഭിണിയായപ്പോൾ ഗൈനക്കോളജിസ്റ്റ് പറഞ്ഞത്; മണി ഇപ്പോഴും എന്നെ വഴക്ക് പറയുന്ന കാര്യം; സുഹാസിനി
തമിഴകത്തെ പ്രിയ താരദമ്പതികളാണ് മണിരത്നവും സുഹാസിനിയും. രണ്ട് പേരും തെന്നിന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. എൺപതുകളിൽ ഏറ്റവും തിരക്കേറിയ നായിക നടിമാരിൽ ഒരാളായിരുന്നു സുഹാസിനി. സംവിധായിക, അവതാരക തുടങ്ങി പല മേഖലകളിൽ താരം ഇന്ന് പ്രവർത്തിക്കുന്നു. തമിഴ് സിനിമയിലെ ഏറ്റവും പ്രഗൽഭനായ സംവിധായകനാണ് മണിരത്നം. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് സംവിധായകനിപ്പോൾ.
1988 ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരായത്. രണ്ട് പേരും കരിയറിന് പരസ്പരം പിന്തുണ നൽകുന്നു. നന്ദൻ മണിരത്നം എന്ന മകനും ദമ്പതികൾക്കുണ്ട്. സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന സുഹാസിനി സ്ത്രീകൾക്ക് വേണ്ടി നാം എന്ന ചാരിറ്റബിൾ ട്രസ്റ്റും നടത്തുന്നു. സ്ത്രീ സമത്വത്തെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റേ ഫിറ്റ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീകൾ എന്ന നിലയിൽ ആദ്യം ഇവയാണ് നമ്മൾ ചെയ്യേണ്ടത് നല്ല ഭക്ഷണം കഴിക്കലും ഇടയ്ക്കിടെ മെഡിക്കൽ ടെസ്റ്റുകൾ ചെയ്യലുമാണ്. കാരണം സ്ത്രീകൾ എല്ലാം വിട്ട് കൊടുക്കും. ചൂടുള്ള ദോശ എനിക്ക് തന്ന് എന്തിനാണ് നീ തണുത്ത ദോശ കഴിക്കുന്നത്, ഇങ്ങനെ ത്യാഗം ചെയ്യുന്നതെന്ന് ചോദിച്ച് മണി ഇപ്പോഴും വഴക്ക് പറയും. അത്തരത്തിൽ ഒരുപാട് പുരുഷൻമാർ സമൂഹത്തിൽ വരണം. നാം എന്ന ഫൗണ്ടേഷന്റെ പ്രഥമ ലക്ഷ്യം എന്നത് സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കലാണെന്നും സുഹാസിനി വ്യക്തമാക്കി.
ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകണം. അതെങ്ങനെ പരിഹരിക്കണമെന്ന് നമ്മൾ പഠിക്കും. സ്വർണത്തിന് പോലും അടിച്ചാൽ മാത്രമേ നിറം വരൂ. സിംപിൾ ലൈഫ് എന്നൊന്നില്ല. പ്രശ്നങ്ങൾ വന്നാൽ തളർന്ന് പോകാതെ ആ പ്രശ്നത്തിൽ കുറച്ച് നേരം നിൽക്കുക. ആലോചിച്ച് നോക്കുമ്പോൾ പരിഹാരം കാണാനാകും. പക്ഷെ വിഷമം നമ്മൾ അനുഭവിക്കണമെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.

എനിക്ക് ലക്ഷ്വറി അധികം ഇഷ്ടമല്ല. കാരണം ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് വളർന്ന ആളാണ്. ഒരു ചെരുപ്പ് പൊട്ടിയാൽ പിൻ കുത്തി ഉപയോഗിക്കും. എന്റെ അക്കയുടെ വസ്ത്രമാണ് എനിക്ക് തന്നിരുന്നത്. അങ്ങനെ വളർന്നതിനാൽ ചെറിയ കാര്യങ്ങളൊക്കെ എനിക്ക് വലിയ ലക്ഷ്വറിയാണ്. നാല് ലക്ഷം രൂപ കൊടുത്ത് ഹാൻഡ് ബാഗൊന്നും ഞാൻ വാങ്ങില്ല. എന്റെ സുഹൃത്തുക്കളാെക്കെ കളിയാക്കും. പക്ഷെ താൻ വാങ്ങില്ലെന്ന് സുഹാസിനി വ്യക്തമാക്കി.
കരിയറിൽ രണ്ട് തവണ മാത്രമാണ് താൻ ഇടവേളയെടുത്തതെന്നും സുഹാസിനി പറയുന്നു. ഗർഭിണിയായപ്പോഴും മകന് വേണ്ടിയുമാണ് ആ ഇടവേള എടുത്തത്. ഗർഭിണിയായപ്പോൾ ഗൈനക്കോളജിസ്റ്റ് എന്നോട് സംസാരിച്ചു. ഒരുപാട് ജോലികൾ നിങ്ങൾ ചെയ്തിട്ടുണ്ട്, ഗർഭിണിയായിരിക്കെ വർക്കുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. പുതിയ സിനിമയ്ക്ക് ഒപ്പുവെക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ സിനിമ ചെയ്യാൻ പറ്റില്ല, ഈ പത്ത് മാസം നിങ്ങൾ റിലാക്സ് ചെയ്യണമെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
മകൻ ജനിച്ച ശേഷം കരിയർ തുടർന്നെന്ന് വ്യക്തമാക്കിയ സുഹാസിനി മകന് ആരോഗ്യ പ്രശ്നങ്ങൾ വന്ന സമയത്തെക്കുറിച്ചും സംസാരിച്ചു. അവന് ഒരു വയസ് രണ്ട് മാസം പ്രായമായിരിക്കെ ആസ്തമ വന്നു. അവന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ വിഷമം തോന്നി. അവന് വെള്ളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ പറ്റിയില്ല. ശരിയായി പത്ത് ദിവസത്തിനുള്ളിൽ വീണ്ടും ആസ്തമ വരും. അതിനാൽ അവന് വേണ്ടി പത്ത് മാസം ഒരു ജോലിയും ചെയ്യാതെ മകനെ നോക്കി. ഇപ്പോൾ അവൻ വലിയ ആളായെന്നും നടി ചിരിച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications