വടിവേലു തല്ലി, ജീവിക്കാൻ സമ്മതിച്ചില്ല; പകരക്കാരനായി വന്ന സുകുമാറിനോട് നടൻ ചെയ്തത്
തമിഴ് സിനിമാ രംഗത്ത് കോമഡി റോളുകളിൽ വടിവേലുവിനെ പോലെ തിളങ്ങിയ നടൻമാർ കുറവാണ്. ഹാസ്യ നടനെന്ന നിലയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ വടിവേലു തരംഗം സൃഷ്ടിച്ചു. എന്നാൽ ഓഫ്സ്ക്രീനിൽ വടിവേലു പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടു. തമിഴ് ഫിലിം പ്രൊഡ്യൂഴേഴ്സ് അസോസിയേഷൻ നടനെ വിലക്കിയ സാഹചര്യവും ഉണ്ടായി. ഇംസൈ അരസൻ 23ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമായത്.
കോസ്റ്റ്യൂം ഡിസൈനറുമായുണ്ടായ തർക്കത്തെ തുടർന്ന് നടൻ സിനിമയോട് സഹകരിച്ചില്ല. ഇതോടെ ചിത്രത്തിന്റെ നിർമാതാക്കളായ എസ് ശങ്കറും സുബാസ്കരൻ അല്ലിരാജയും പരാതിയുമായി രംഗത്തെത്തി. ഇതിനിടെ മറ്റ് ചില സിനിമകളുടെ പ്രൊഡ്യൂസർമാരും വടിവേലുവിനെതിരെ രംഗത്ത് വന്നു. പരാതികളുടെ അടിസ്ഥാനത്തിൽ നാല് വർഷം നടനെ സംഘടന വിലക്കി. ഇതോടെയാണ് വടിവേലുവിനെ സിനിമകളിൽ കാണാതെയായത്. വടിവേലുവിന്റെ സ്ഥാനത്തേക്ക് പിന്നീട് മറ്റ് നടൻമാർ വന്നു.

വിലക്ക് അവസാനിച്ചെങ്കിലും സിനിമകളിൽ പഴയത് പോലെ വടിവേലു സജീവമായില്ല. ശക്തമായ തിരിച്ച് വരവാണ് നടൻ ആഗ്രഹിച്ചത്. അടുത്തിടെ റിലീസ് ചെയ്ത മാമന്നിലൂടെ തമിഴകത്ത് വീണ്ടും ശക്തമായ സാന്നിധ്യമാകാൻ വടിവേലുവിന് കഴിഞ്ഞു. ഇതുവരെയുള്ള ഇമേജ് മാറ്റി മറിക്കാൻ ഉപകരിക്കുന്ന കഥാപാത്രമാണ് വടിവേലു ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ വടിവേലുവിനെക്കുറിച്ച് നടനും സംവിധായകനുമായ കാതൽ സുകുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വടിവേലുവുമായി കാഴ്ചയിൽ ചില സാമ്യതകളുള്ള നടനാണ് ഇദ്ദേഹം. ചില സിനിമകളിൽ വടിവേലുവിന്റെ ശൈലിയിൽ ഇദ്ദേഹം അഭിനയിച്ചു. 2001 ൽ പുറത്തിറങ്ങിയ കലകൽപ് എന്ന ചിത്രത്തിലും വടിവേലുവിന്റെ ശൈലിയിലാണ് സുകുമാർ അഭിനയിച്ചത്. അണിയറ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് ഇത്. ആദ്യം മടിച്ചെങ്കിലും സുകുമാർ ഇതിന് തയ്യാറാവുകയായിരുന്നു.
സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ആരോഗ്യ പ്രശ്നങ്ങൾ കാരണം വടിവേലു ആശുപത്രിയിലാകുന്നത്. ഇതറിഞ്ഞ കാതൽ സുകുമാർ ആശുപത്രിയിലേക്ക് ഓടിയെത്തി. തന്റെ ഗുരുതുല്യനായ വടിവേലുവിനെ കാണാനെത്തിയ സുകുമാറിനെ വിഷമിപ്പിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഒപ്പം വന്നവരോടൊപ്പം മടങ്ങാനിരിക്കെ സുകുമാറിനോട് മാത്രമായി കുറച്ച് സംസാരിക്കാനുണ്ടെന്ന് വടിവേലു പറഞ്ഞു.
തന്റെ പകരക്കാരനായ സുകുമാർ ആഘോഷിക്കപ്പെടുന്നതിനെക്കുറിച്ചാണ് വടിവേലു സംസാരിച്ചത്. അന്ന് നടന്ന സംഭാഷണത്തെക്കുറിച്ച് സുകുമാർ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ ഷോകളിലും സിനിമകളിലും തന്നെ പോലെ അഭിനയിക്കാനാണോ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് സുകുമാർ മറുപടി നൽകി. തന്റെ പുതിയ സിനിമയേതെന്ന് വടിവേലു ചോദിച്ചു.

പുതിയ ചിത്രം കലകൽപ്പിൽ വടിവേലുവിനെ പോലെയാണ് അഭിനയിക്കുന്നതെന്ന് സുകുമാർ പറഞ്ഞു. മറ്റ് അവസരങ്ങൾ ഇല്ലാത്തതിനാൽ തനിക്കിത് ചെയ്തേ പറ്റൂയെന്നും സുകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ വാക്കുകൾ മുഴുവനാക്കും മുമ്പ് പിറകിൽ നിന്ന് തലയ്ക്കടി കിട്ടി. സുകുമാർ താഴെ വീണു. ഒരിക്കലും ഇനി അനുകരിക്കില്ല, ഈ നഗരം വിട്ട് പൊയ്ക്കൊള്ളാം എന്ന് വടിവേലുവിന് ഉറപ്പുകൊടുത്തതായും സുകുമാർ തുറന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് നടൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. സിനിമാ രംഗത്ത് രണ്ട് ടീമുകളാണുണ്ടായിരുന്നത്. ഒന്ന് വിവേകിന്റെ ടീമും ഒന്ന് വടിവേലുവിന്റെ ടീമുമായിരുന്നു ഇത്. രണ്ട് പേരും തന്നെ ജീവിക്കാൻ അനുവദിച്ചില്ല. ആറ്, സച്ചിൻ, ഇംഗ്ലീഷ്മെൻ തുടങ്ങിയ സിനിമകളിൽ താൻ ആദ്യം കമ്മിറ്റ് ചെയ്തതാണ്. എന്നാൽ പിന്നീട് തന്നെ ഒഴിവാക്കി.
ചിലപ്പോൾ നടൻമാർ രാഷ്ട്രീയക്കാരെ പോലെ പെരുമാറുമെന്നും കാതൽ സുകുമാർ ചൂണ്ടിക്കാട്ടി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സാന്നിധ്യം അറിയിച്ച സുകുമാർ തിരിട്ടു വിസിഡി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











