പ്രശാന്ത് വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്; വിവാഹമാണ് നടനെ ബാധിച്ചത്; കാന്തരാജ്
തമിഴകത്ത് ഒരു കാലത്ത് മുൻനിര നായകനായി തിളങ്ങിയ താരമാണ് പ്രശാന്ത്. ജീൻസ് എന്ന ശങ്കർ ചിത്രത്തിലൂടെയാണ് പ്രശാന്ത് ഇന്നും കരിയറിൽ അറിയപ്പെടുന്നത്. അജിത്ത്, വിജയ് തുടങ്ങിയവർ കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്ത് പ്രശാന്ത് പ്രശസ്തനാണ്. എന്നാൽ പിന്നീട് പ്രശാന്തിന് വീഴ്ച സംഭവിച്ചു. തുടരെ പരാജയങ്ങൾ നേരിട്ട നടന് താരമൂല്യം നഷ്ടപ്പെട്ടു. വിവാഹമോചന സമയത്തുണ്ടായ വിവാദങ്ങളാണ് പ്രശാന്തിന്റെ കരിയറിനെയും ബാധിച്ചത്.
പ്രശാന്തിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ പ്രമുഖ രാഷ്ട്രീയ, സിനിമാ നിരീക്ഷകനായ ഡോ കാന്തരാജ്. പ്രശാന്ത് കരിയറിൽ നല്ല രീതിയിൽ വന്നതാണ്. അതൊരു സീസണായിരുന്നു. ചില നടൻമാർക്ക് മാത്രമാണ് കാലത്തെ താണ്ടി മുന്നോട്ട് പോകാൻ കഴിഞ്ഞത്. അഭിനയത്തിൽ പ്രശാന്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. സാധാരണ പ്രകടനം ആണ്. കുറച്ച് സിനിമകൾ കാണുമ്പോൾ തന്നെ പ്രേക്ഷകർ വിലയിരുത്തും. അതാണ് പ്രശാന്തിനെ ബാധിച്ചതെന്ന് കാന്തരാജ് പറയുന്നു.

പിതാവ് ത്യാഗരാജിന്റെ സംവിധാനത്തിൽ അന്ധകൻ എന്ന സിനിമയിൽ പ്രശാന്ത് അഭിനയിക്കുന്നുണ്ട്. എന്നാൽ പ്രശാന്ത് ഇനി സിനിമ ചെയ്യാത്തതാണ് നല്ലതെന്ന് കാന്തരാജ് അഭിപ്രായപ്പെട്ടു. വേറെ എന്തെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലത്. ഇന്ന് സിനിമകൾ മാറി. ഹീറോയിസം പോയി. സിനിമ നല്ലതാണെങ്കിൽ കാണും. പ്രശാന്തിന്റെ വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അത് പ്രശാന്തിനെ ബാധിച്ചു. അതിന് ശേഷം പ്രശാന്തിനെ സിനിമകളിൽ കാണാതായെന്നും കാന്തരാജ് വ്യക്തമാക്കി.
നടനും സംവിധായകനുമായി ത്യാഗരാജിന്റെ മകനാണ് പ്രശാന്ത്. അച്ഛന്റെ പിന്തുണയോടെയാണ് തമിഴകത്ത് നടൻ സ്ഥാനം ഉറപ്പിക്കുന്നത്. മകന്റെ കരിയറിൽ ഉടനീളം അച്ഛന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രശാന്തിനെക്കുറിച്ച് ഗോസിപ്പുകൾ വരുന്നത് പോലും പിതാവ് ഇഷ്ടപ്പെട്ടില്ല. ഫിലിം ജേർണലിസ്റ്റുകളെ വിളിച്ച് ത്യാഗരാജൻ ഇക്കാര്യം സൂചിപ്പിക്കുമായിരുന്നെന്ന് അടുത്തിടെ ഒരു തമിഴ് ഫിലിം ജേർണലിസ്റ്റ് പറഞ്ഞിട്ടുണ്ട്.

2005 ലാണ് പ്രശാന്ത് വിവാഹിതനായത്. വിഡി ഗൃഹലക്ഷ്മി എന്നാണ് ഭാര്യയുടെ പേര്. ഒരു മകനും ദമ്പതികൾക്ക് പിറന്നു. എന്നാൽ അധികം വൈകാതെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ വന്നു. മൂന്ന് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും വേർപിരിയുകയും ചെയ്തു. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ പ്രശ്നങ്ങൾ ഇരുവർക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ പ്രശാന്തും ഗൃഹലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഗൃഹലക്ഷ്മി പിന്നീട് കുഞ്ഞിന് ജൻമം നൽകി. കുഞ്ഞിനെ കാണാൻ പ്രശാന്തിനെ അനുവദിച്ചില്ല. ഭാര്യയെ തിരികെയെത്തിക്കാൻ നടൻ കോടതിയെ സമീപിച്ചു. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി മറ്റൊരു സംഭവം ഉണ്ടായി.
പ്രശാന്തിന് മുമ്പ് ഗൃഹലക്ഷ്മി തന്നെ വിവാഹം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നാരായണൻ എന്ന മധ്യവയസ്കൻ രംഗത്തെത്തി. 1998 ൽ ഗൃഹലക്ഷ്മി തന്നെ വിവാഹം ചെയ്തിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ഇതോടെ പ്രശാന്ത് വിവാഹ മോചനത്തിന് ഹർജി നൽകി. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തെന്നാണ് ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്.
മകനെ തന്റെയൊപ്പം വിടണമെന്ന പ്രശാന്തിന്റെ ആവശ്യം കോടി അംഗീകരിച്ചില്ല. വിവാഹമോചന സമയത്ത് വന്ന ആരോപണ പ്രത്യാരോപണങ്ങൾ പ്രശാന്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. ഇതിനിടെ ലൈം ലൈറ്റിൽ നടനെ കാണാതായി. അപ്പോഴേക്കും അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളെല്ലാം സൂപ്പർതാര പദവിയിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്.


Click it and Unblock the Notifications











