മകനെ പഠിപ്പിക്കുന്നത് നടന്‍ വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള
സൂപ്പര്‍ നായികയായി മലയാളത്തിലടക്കം നിറഞ്ഞ് നിന്ന നടിയാണ് ചാര്‍മിള. അന്ന് യുവാക്കളുടെ ഹരമായിരുന്ന നടിയുടെ ജീവിതം പിന്നീട് വലിയ തകര്‍ച്ചയിലേക്കാണ് പോയത്. ഒന്നിലധികം വിവാഹം കഴിക്കുകയും അതെല്ലാം വേര്‍പിരിയുകയും ചെയ്‌തോടെ നടിയുടെ ദാമ്പത്യജീവിതവും പൂര്‍ണപരാജയമായി. ഏകമകനെ പഠിപ്പിക്കാനോ മുന്നോട്ട് ജീവിക്കാനോ വഴിയില്ലാത്ത അവസ്ഥയിലേക്കാണ് ചാർമിള എത്തിയത്.
സിനിമയോ മറ്റ് ജോലികളോ ഒന്നും ചെയ്യാത്ത കാലത്ത് കടുത്ത ദാരിദ്ര്യ അവസ്ഥയിലേക്കും ചാര്‍മിളയുടെ ജീവിതം എത്തി. ഒടുവില്‍ നടിയുടെ മകനെ ഏറ്റെടുത്തതും പഠിപ്പിച്ചതുമൊക്കെ തെന്നിന്ത്യന്‍ നടന്‍ വിശാലായിരുന്നു. മോശം കാലഘട്ടത്തിൽ കൂടെ നിന്ന വിശാലിന്റെ നന്മയെ കുറിച്ച് മുന്‍പൊരിക്കല്‍ ചാര്‍മിള തന്നെ തുറന്ന് സംസാരിച്ചിരുന്നു. നടിയുടെ വാക്കുകളിങ്ങനെയാണ്...

പേര് പോലെ ചാര്‍മിങ് നായികയായിരുന്നു ചാര്‍മിള. മലയാളത്തിലും തമിഴിലുമാണ് നടി പ്രധാനമായും അഭിനയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയാവാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ പ്രണയവും വിവാഹവുമൊക്കെ വന്നതാണ് ചാര്‍മിളയുടെ പരാജയങ്ങള്‍ക്ക് കാരണമായത്. ആദ്യം നടന്‍ കിഷോര്‍ സത്യയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം അവസാനിച്ചു. ശേഷം നടി രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിലേക്ക് എത്തി.

ഇതിനിടെ ഒരു മകനും ജനിച്ചു. നിലവില്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ് ചാര്‍മിള. മകനൊപ്പം ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തനിക്കുണ്ടായതെന്നാണ് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തനിക്ക് സഹായവുമായി വന്നവരില്‍ നടന്‍ വിശാലിന്റെ പേരാണ് ചാര്‍മിള എടുത്ത് പറയുന്നത്. മകന്റെ വിദ്യാഭ്യാസ ചെലവ് വിശാല്‍ ഏറ്റെടുക്കുകയും ആറ് വര്‍ഷത്തോളം അവനെ പഠിപ്പിക്കാനുള്ള തുക കൊടുത്തുവെന്നുമാണ് നടി പറഞ്ഞത്.

'വിശാലിന്റെ കാരുണ്യം കൊണ്ടാണ് എന്റെ മകന്റെ സ്‌കൂളില്‍ കൃത്യമായി ഫീസ് അടക്കാന്‍ സാധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി വിശാലാണ് അത് തന്ന് കൊണ്ടിരിക്കുന്നതെന്നാണ്', ചാര്‍മിള പറഞ്ഞത്.
മാത്രമല്ല ഭര്‍ത്താവുമായി പിരിയുന്ന സമയത്ത് തന്റെ വശത്ത് ശക്തമായി നിലകൊണ്ടിരുന്നവരില്‍ ഒരാളും വിശാലായിരുന്നു. തന്നെയും മകനെയും കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിശാല്‍ സമയം കണ്ടെത്തുമായിരുന്നു. ദൈവം അദ്ദേഹത്തെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന മെസേജുകള്‍ താനങ്ങോട്ട് അയക്കുമായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു.

തന്നെ പോലെ ദുരിതമനുഭവിക്കുന്ന പലരുടെയും കുടുംബങ്ങള്‍ക്ക് പിന്തുണയുമായി എല്ലായിപ്പോഴും വിശാല്‍ ഉണ്ടാവാറുണ്ട്. അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ വേര്‍പാടിന് ശേഷം അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തിരുന്ന 1800 വിദ്യാര്‍ഥികളുടെ കാര്യം താന്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് വിശാല്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ജീവകാരുണ്യ പ്രവൃത്തികളിലൂടെ പ്രശംസ പിടിച്ച് പറ്റാന്‍ നടന് സാധിച്ചിരുന്നു.

നടന്‍ എന്നതിലുപരി നിര്‍മാതാവ് കൂടിയായ വിശാല്‍ 'നടികര്‍ സംഘം' എന്ന താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. ഇതിന് പുറമേ തമിഴ് സിനിമ നിര്‍മാതാക്കളുടെ കൗണ്‍സില്‍ പ്രസിഡന്റായിട്ടും വിശാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











