'വിജയുടെ മുഖത്തടിച്ച് പിതാവ്; ഇങ്ങനെ ചെയ്താൽ ആരെങ്കിലും വില കൊടുക്കുമോ?'; അന്ന് നടന്നത്
തമിഴകത്ത് നടൻ വിജയ്ക്കുള്ള ആരാധകവൃന്ദം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. ആരാധക മനസ്സിൽ ആഴത്തിൽ സ്പർശിച്ച വിജയ് തമിഴ് സിനിമാ വ്യവസായത്തിലെ നെടുംതൂണുകളിലൊന്നാണെന്ന് പറയാം. വിജയുടെ സിനിമകളുടെ റിലീസ് ദിനം തിയറ്ററുകളെ സംബന്ധിച്ച് ആഘോഷരാവാണ്. കോടികളാണ് ആദ്യ ദിവസം തന്നെ ഒരു വിജയ് ചിത്രം നേടുന്ന കലക്ഷൻ. സിനിമ മോശമായാലും നടന്റെ ചിത്രങ്ങൾ മിനിമം സാമ്പത്തിക ലാഭം ഉറപ്പ് തരുന്നെന്നതും ശ്രദ്ധേയമാണ്. 49 കാരനായ വിജയ് ഇക്കാലയളവിനിടെ നേടിയെടുത്ത ഖ്യാതികൾ ചെറുതല്ല.
2000ത്തിന്റെ തുടക്ക വർഷങ്ങളിലാണ് വിജയ് സൂപ്പർതാരമായി വളരുന്നത്. ഗില്ലി, പോക്കിരി തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ വിജയ് സൃഷ്ടിച്ചു. നടൻ ഇന്നത്തെ താരമായി വളരുന്നതിൽ പ്രധാന പങ്കുവഹിച്ചത് പിതാവ് എസ്എ ചന്ദ്രശേഖറാണ്. ഫിലിം മേക്കർ കൂടിയായ ഇദ്ദേഹം മകന് തമിഴകത്ത് ഒരു സ്ഥാനം കണ്ടെത്താൻ പരമാവധി ശ്രമിച്ചു. ചില സംവിധായകരോട് മകന് വേണ്ടി അവസരങ്ങളും ചോദിച്ചു.
ഒരു നടന് വേണ്ട ഭംഗിയോ രൂപഭാവങ്ങളോ ഇല്ലെന്ന് പറഞ്ഞ് തുടക്ക കാലത്ത് വിജയ്ക്ക് അവഗണനകൾ നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് വിജയുടെയും പിതാവിന്റെയും പ്രയത്നങ്ങൾ ഫലം കാണുകയും നടൻ താരമായി വളരുകയും ചെയ്തു. വിജയ്നെയും പിതാവിനെയും കുറിച്ച് നടൻ പൊന്നമ്പലം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ എസ്എ ചന്ദ്രശേഖർ വിജയുടെ മുഖത്തടിച്ചെന്നാണ് പൊന്നമ്പലം പറയുന്നത്.

സെന്തൂരപ്പാണ്ടി എന്ന സിനിമ ചെയ്യുമ്പോൾ വിജയ്ക്ക് 19 വയസോ മറ്റോ ആണ് പ്രായം. ഷൂട്ടിംഗിനിടെ ചന്ദ്രശേഖർ എല്ലാവരുടെയും മുന്നിൽ വെച്ച് അടിച്ചു. ആ പടത്തിലെ ഹീറോയാണ് വിജയ്. പടത്തിലെ നായകനല്ലേ. എല്ലാവരുടെയും മുന്നിൽ വെച്ച് അവനെ അടിച്ചാൽ അവന് ആരെങ്കിലും വില കൊടുക്കുമോ. വീട്ടിൽ വെച്ച് അടിച്ചോയെന്ന് ഞാൻ പറഞ്ഞു. താൻ പറഞ്ഞത് ചന്ദ്രശേഖർ മനസ്സിലാക്കിയെന്നും പൊന്നമ്പലം ഓർത്തു.
അദ്ദേഹം കർക്കശക്കാരനായത് കൊണ്ടാണ് വിജയ്ക്ക് ഇന്നത്തെ താരമായി വളരാൻ കഴിഞ്ഞതെന്ന് പൊന്നമ്പലം അഭിപ്രായപ്പെട്ടു. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ വില്ലൻ വേഷം ചെയ്ത നടനാണ് പൊന്നമ്പലം. വിജയുടെ തുടക്ക കാലത്തെ സിനിമകൾ പോലും തെരഞ്ഞെടുത്തത് പിതാവ് ചന്ദ്രശേഖറാണ്.

പിൽക്കാലത്ത് വിജയും പിതാവും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായെന്നാണ് സിനിമാ ലോകത്തെ സംസാരം. അച്ഛനെക്കുറിച്ച് നടൻ പൊതുവേദികളിലൊന്നും സംസാരിക്കാറില്ല. മുമ്പാെരിക്കൽ പിതാവിനെതിരെ വിജയ് കേസ് കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അനുവാദമില്ലാതെ തന്റെ പേരുപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു എന്നായിരുന്നു വിജയുടെ പരാതി.
വർഷങ്ങൾക്കിപ്പുറം വിജയ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് നടന്റെ തീരുമാനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലൊന്നും പിതാവ് ചന്ദ്രശേഖരിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ ചന്ദ്രശേഖറിന് അമർഷം ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. കഴിഞ്ഞ കുറേ നാളുകളായി വിജയുടെ വ്യക്തി ജീവിതം വ്യാപകമായി ചർച്ചയാകുന്നുണ്ട്.
ഭാര്യ സംഗീതയുമായി നടൻ വേർപിരിയുന്നെന്ന ഗോസിപ്പുകൾ ശക്തമാണ്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വിജയോ സംഗീതയോ തയ്യാറായിട്ടില്ല. രാഷ്ട്രീയ എതിരാളികളുടെ വ്യാജപ്രചരണമാണിതെന്നാണ് ആരാധകരുടെ വാദം. വിജയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചർച്ചകൾ തമിഴ്നാട്ടിൽ സജീവമായി നടക്കുന്നുണ്ട്. സിനിമകളിലെ സ്വീകാര്യത വിജയ്ക്ക് രാഷ്ട്രീയത്തിൽ ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.


Click it and Unblock the Notifications