പറ്റില്ലെന്ന് രഘുവരൻ, കമൽ ഹാസൻ പറഞ്ഞിട്ടും ഫലമുണ്ടായില്ല; രണ്ട് പ്രതിഭകളെയും ഒരുമിച്ച് കാണാതിരുന്നതിന് പിന്നിൽ
അഭിനയത്തിൽ കമൽ ഹാസനെ വെല്ലാൻ കഴിയുന്നവർ ഇല്ലെന്ന് ആരാധകരും സഹപ്രവർത്തകരും പറയാറുണ്ട്. എക്കാലത്തും കമൽ ഹാസന്റെ സിനിമകൾ തെന്നിന്ത്യയിൽ വേറിട്ട് നിന്നു. ഫിലിം മേക്കിംഗിലും അഭിനയത്തിലും വലിയ പരിജ്ഞാനം കമൽ ഹാസനുണ്ട്. അക്കാര്യത്തിൽ മറ്റ് സൂപ്പർതാരങ്ങളിൽ നിന്നും വ്യത്യസ്തനാണ് കമൽ. തന്നേക്കാൾ നന്നായി ഒപ്പം അഭിനയിക്കുന്നവർ പെർഫോം ചെയ്യുന്നത് കമലിന് ഇഷ്ടമാണ്. നടി ഉർവശിയുടെ അഭിനയ മികവ് കണ്ട് അത്ഭുതപ്പെട്ട താരമാണ് കമൽ ഹാസൻ. ഇന്നും കമലിന്റെ പ്രിയ നടി ഉർവശിയാണ്.
മോഹൻലാലിന്റെ വലിയ ആരാധകനാണ് കമൽ ഹാസൻ. അഭിനേതാക്കളുടെ കഴിവ് കണ്ടെത്താനുള്ള പ്രത്യേക മിടുക്ക് കമലിനുണ്ട്. എന്നാൽ അന്തരിച്ച പ്രഗൽഭ നടൻ രഘുവരൻ കമൽ ഹാസന്റെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. കമൽ ഹാസനും രഘുവരനും തമിഴകത്ത് നിറഞ്ഞ് നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കൂടുതലും വില്ലൻ വേഷങ്ങളാണ് രഘുവരൻ ചെയ്തത്.

കമലിനെ പോലെ സൂക്ഷ്മാഭിനയത്തിന് ശ്രദ്ധ നൽകുന്നയാളാണ് രഘുവരൻ. കഥാപാത്രത്തെ ഉള്ളിലേക്കെടുത്ത് അവിസ്മരണീയ പ്രകടനം കാഴ്ച വെക്കുന്ന നടൻ. കമലും രഘുവരനും ഒരുമിച്ച് അഭിനയിക്കാതിരുന്നതിൽ ആരാധകർക്ക് നിരാശയുണ്ട്. യഥാർത്ഥത്തിൽ രഘുവരനെ തന്റെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കമൽ ഹാസൻ ആഗ്രഹിച്ചതാണ്.
മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലായിരുന്നു ഇത്. ചിത്രത്തിൽ നടൻ നാസർ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് രഘുവരനെയാണ്. ആദ്യ ഘട്ടത്തിൽ രഘുവരൻ ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറായതാണ്. എന്നാൽ കഥ മുഴുവൻ കേട്ടതോടെ നടൻ നിരസിച്ചു. കമൽ ഹാസൻ രഘുവരനുമായി സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തമിഴിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും രഘുവരൻ അഭിനയിച്ചിട്ടുണ്ട്.

രജിനികാന്ത്, അജിത്ത്, വിജയ്, ധനുഷ് തുടങ്ങിയവർക്കൊപ്പമെല്ലാം രഘുവരൻ അഭിനയിച്ചു. എന്നാൽ കമൽ ഹാസനോടൊപ്പം അഭിനയിച്ചിട്ടില്ല. ചിത്രത്തിൽ തന്റെ മുടി മുറിക്കണമെന്നതിനാലാണ് രഘുവരൻ നായകൻ നിരസിച്ചതെന്ന് നടന്റെ മുൻഭാര്യ നടി രോഹിണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 1987 ലാണ് നായകൻ റിലീസ് ചെയ്യുന്നത്. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ സിനിമ ഇന്നും കമലിന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.
രഘുവരൻ പിന്മാറിയതോടെയാണ് ചിത്രത്തിൽ നാസർ എത്തിയത്. കമൽ ഹാസന്റെ നിർദ്ദേശമായിരുന്നു ഇത്. തുടക്കത്തിൽ നാസറിന് ഈ റോളിന്റെ പ്രാധാന്യം മനസിലായിരുന്നില്ല. എന്തിന് തന്നെ ഈ സിനിമയിലേക്ക് നിർദ്ദേശിച്ചെന്ന് കമലിനോട് ഇദ്ദേഹം ചോദിക്കുകയുമുണ്ടായി. ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തിലാണ് തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം നാസറിന് മനസിലായത്.
രഘുവരനും കമൽ ഹാസനും പിന്നീട് ഡേറ്റിന്റെ പ്രശ്നം കൊണ്ട് പിന്നീട് ഒരുമിച്ച് അഭിനയിക്കാനായില്ല. 2008 ൽ തന്റെ 49ാം വയസിലാണ് രഘുവരൻ മരിച്ചത്. രഘുവരനെക്കുറിച്ചുള്ള ഓർമകൾ മുൻഭാര്യ നടി രോഹിണി പങ്കുവെക്കാറുണ്ട്. രഘുവരനെ പൂർണമായും മനസിലാക്കാൻ തനിക്ക് പോലും സാധിച്ചിരുന്നില്ലെന്നാണ് രോഹിണി പറഞ്ഞത്.


Click it and Unblock the Notifications











