ആരാണ് മണ്ടന്മാരായതെന്ന് കാലം തെളിയിച്ചു; മലയാളി തിരിച്ചറിയുന്ന ബ്രാൻഡാണ് സന്തേഷ് പണ്ഡിറ്റ്, കുറിപ്പ് വൈറൽ
സന്തോഷ് പണ്ഡിറ്റിനെ ചുറ്റി പറ്റിയുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും ഒരു വശത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ മാജിക്ക് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സന്തോഷ് പണ്ഡിറ്റ്. ആദ്യത്തെ എപ്പിസോഡില്‍ താരങ്ങളെല്ലാം ചേര്‍ന്ന് സന്തോഷിനെ കളിപ്പിച്ചു. ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ മറ്റൊരു സംഭവം കൂടി നടന്നു. നടന്‍ ബിനു അടിമാലിയോട് സന്തോഷ് പറഞ്ഞ ചില ഡയലോഗുകള്‍ കടുപ്പമായെന്നാണ് പൊതുവേയുള്ള ആരോപണം.
മലയാള സിനിമയുമായി ബന്ധപ്പെടുത്തി ബിനു പറഞ്ഞ പരാമര്‍ശത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് സന്തോഷ് തിരിച്ച് കൊടുത്തത്. ഇതോടെ താരങ്ങള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും രണ്ട് അഭിപ്രായം ഉയര്‍ന്ന് വന്നു. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ തുടക്കം മുതല്‍ അറിയാവുന്ന രാജേഷ് രാജു എന്നൊരാള്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. സന്തോഷിന്റെ ആദ്യ സിനമകളില്‍ ക്യാമറ കൈകാര്യം ചെയ്തതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'സന്തോഷ് പണ്ഡിറ്റ് എത് ആംഗിളില്‍ നിന്നു നോക്കിയാലും ഇന്ന് മലയാളി തിരിച്ചറിയുന്ന ഒരു ബ്രാന്‍ഡാണ്. കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നതിന് മുന്‍പേ ഞങ്ങള്‍ ചിലര്‍ക്ക് പരിചയമുള്ള ഒരു സന്തോഷ് ഉണ്ട്. 'പ്രേമ സ്വരപനും കൂട്ടുകാരും' എന്ന ടെലിഫിലിം എടുത്ത സന്തോഷ്. അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്. ആരാലും തിരിച്ചറിയാത്ത ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന വെറുമൊരു സന്തോഷ്. കോഴിക്കോട് പാളയത്തിനടുത്തെ കൊച്ചേട്ടന്റെ ഓഫീസില്‍ [PRO] വൈകുന്നേരങ്ങളില്‍ കറുത്ത ഒരു സ്യൂട്ട് കേസും പിടിച്ച് പടികള്‍ കയറി വരുന്ന കറുത്ത് മെലിഞ്ഞ രൂപമുള്ള ആരോടും അധികം സംസാരിക്കാത്ത ഒരു സന്തോഷ്.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന്റെ ലാപ് ടോപ്പിലിട്ട് അവിടെയുള്ള ഞങ്ങളില്‍ ചിലരെ കാണിക്കും. സമയം കൊല്ലാനായി അവിടെ കുത്തിയിരിക്കുന്ന കുട്ടികളായ ഞങ്ങള്‍ക്ക് നേരം പോക്കിനുള്ള നല്ലൊരു ഇരയായി ഇയാള്‍. ഇന്ന് ചാനലുകളില്‍ സന്തോഷ് പണ്ഡിറ്റിന് നേരെ നടത്തുന്ന അറ്റാക്കിന്റെ വീര്യം കുറഞ്ഞ ഒരു തരം ഡോസിലായിരുന്നു അന്ന് ഞങ്ങടെ പ്രയോഗം. അന്ന് കൃഷ്ണനും രാധയും ചിത്രത്തിലെ പാട്ടുകള്‍ മാത്രമേ ഞങ്ങളെ കാണിക്കു. അന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല.

ഞങ്ങള്‍ പൊക്കി അടിക്കുന്നതെല്ലാം മിണ്ടാതെ കേട്ടിരിക്കും. സത്യത്തില്‍ അന്ന് ആരാണ് മണ്ടന്മാരായതെന്ന് പിന്നെ കാലം തെളിയിച്ച സത്യം. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഞാനെടുത്തതാണ്. മിനിമോളുടെ അച്ഛന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത്. കാശ് കൊടുക്കാതെ ഞാന്‍ പഠിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് സന്തേഷ് പണ്ഡിറ്റ്. അവിടെന്ന് എന്ത് പഠിച്ചൂ എന്നതിലല്ല ഞാനതിനെങ്ങനെ ഉപയോഗിച്ചു എന്നിടത്താണ് അതിനെ ഞാനൊരു നേട്ടമായി കാണുന്നത്. സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഞാന്‍.
Recommended Video

ആ കാലം എന്റെ ജീവിതത്തിലെ ഒരു ടേണിങ്ങ് പോയന്റായി കാണാനാണെനിക്കിഷ്ടം. കാരണം ചവിട്ടിമെതിച്ചിട്ട മണ്ണില്‍ കൃഷിയിറക്കി പഠിക്കയായിരുന്നു ഞാന്‍. നന്നായാലും ചീത്തയായാലും ചോദിക്കാന്‍ ആരും വരില്ലന്ന ധൈര്യം ഒരു വശത്ത് കൃത്യമായി ബിഗ് സ്‌ക്രീനില്‍ ഒരു ഫ്രെയിയിമിന് എന്ത് സംഭവിക്കുന്നുവെന്നത് ചെയ്ത് പഠിക്കാനുള്ള സുവര്‍ണ്ണാവസരം മറുവശത്ത്. പില്‍കാലത്ത് ഞാന്‍ ചെയ്ത കുഞ്ഞിരാമന്റെ കുപ്പായം, പസീന എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മധൈര്യത്തിന് നിദാനം അതായിരുന്നു വെന്നത് തുറന്നു സമ്മതിക്കുന്നു...


Click it and Unblock the Notifications











