ഞങ്ങളെ മോശം മക്കളെന്ന് മുദ്ര കുത്തിയവരോട്... കേട്ടത് പൂർണ്ണമായ പ്രസ്താവനയല്ല, കല്ലെറിയുന്നത് നിർത്തൂ; അഭിരാമി
ഗായകരായ അമൃത സുരേഷും അഭിരാമി സുരേഷും പിതാവ് സുരേഷിനെ അവസാന കാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾക്കും ചർച്ചകൾക്കും മറുപടിയുമായി സുരേഷിന്റെ ഇളയമകൾ അഭിരാമി രംഗത്ത്. ആളുകൾ കേട്ടതും ചർച്ച ചെയ്യുന്നതും പൂർണ്ണമായ പ്രസ്താവനയല്ലെന്നും അച്ഛനേയും തങ്ങളേയും അടുത്തറിയാവുന്നവർക്ക് സത്യാവസ്ഥ അറിയാമെന്നും അഭിരാമി കുറിച്ചു. മരിച്ചുപോയ വ്യക്തിയെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും അഭിരാമി കുറിച്ചു.
അഭിരാമിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ചില വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ ഒരു ബ്രേക്ക് എടുത്തിരുന്നു. പക്ഷെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ അനവധി ഫോൺ കോളുകളും സന്ദേശങ്ങളും. അതിന് ഞാൻ നൽകുന്ന മറുപടിയാണ് ഇത്. സാധാരണയായി ചില കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന് എനിക്ക് അറിയാം.

പക്ഷെ ചില നിമിഷങ്ങൾ ഉണ്ടാകും അപ്പോൾ മൗനം പാലിക്കുന്നത് തന്നെ ഒരു വഞ്ചനയായി തോന്നും. നിങ്ങൾ സ്നേഹിക്കുന്ന ആളുകളെ മറ്റുള്ളവർ അല്പാല്പമായി വേദനിപ്പിക്കുമ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഒരാളെ പോലും അദ്ദേഹത്തിന് ഇനി മറുപടി പറയാൻ കഴിയാത്ത സാഹചര്യത്തിൽ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ മിണ്ടാതിരിക്കുക അസാധ്യമായി മാറുന്നു. സോഷ്യൽ മീഡിയ മരിച്ചവരെയോ പ്രായമായവരെയോ പോലും വെറുതെ വിടില്ലെന്ന് കാണുന്നത് വളരെ വേദനാജനകമാണ്.
നമ്മെക്കുറിച്ച് ഒന്നും അറിയാത്ത ആളുകൾ അവർ വിശ്വസിക്കാൻ തിരഞ്ഞെടുത്ത കുറച്ച് ഭാഗങ്ങൾ മാത്രം ആശ്രയിച്ച് ഞങ്ങളുടെ ജീവിതം പൊളിച്ചെഴുതി വിലയിരുത്തുന്ന മറ്റൊരു പ്രഭാതം. ഞങ്ങളുടെ ജീവിതം എന്തുകൊണ്ടാണ് ചിലർക്ക് ഇത്രയും വലിയ ഒബ്സഷനാകുന്നത് എനിക്ക് ശരിക്കും മനസിലാകുന്നില്ല. പ്രത്യേകിച്ച് ക്രൂരത മാത്രം പരത്താൻ ആഗ്രഹിക്കുന്നവർക്ക്. ഒരു കുടുംബം എത്ര സൈബർ ബുള്ളിയിങ്ങിന് ഇരയാകണം എന്നതിന് ഒരു പരിധിയുണ്ടാകേണ്ടതില്ലേ?.
ഈ തവണ അത് കൂടുതൽ ആഴത്തിൽ പോയി. ഞങ്ങളുടെ ജീവിതം, കുടുംബം, എന്റെ അന്തരിച്ച അച്ഛനെയും വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒരു മാന്യനായ വ്യക്തി ഒരു ടോക് ഷോയിൽ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. തെറ്റായി വ്യാഖ്യാനിച്ചു. എല്ലായിടത്തും പ്രചരിപ്പിച്ചു. ഒടുവിൽ അത് കുറ്റാരോപണങ്ങളുടെയും അപമാനങ്ങളുടെയും തീപിടിത്തമായി മാറി. ഒരിക്കൽ ഞങ്ങളെ പിന്തുണച്ചിരുന്ന ചിലർ പോലും അപ്രതീക്ഷിതമായി എതിരാളികളായി മാറുന്നത് കണ്ടു. അതാണ് ഏറ്റവും വേദനിപ്പിച്ചത്.
ഞങ്ങൾ പിന്തുണ ലഭിക്കാൻ അർഹരല്ലെന്ന് പറയുന്ന വീഡിയോകൾ വരെ പുറത്തുവന്നു. ഞങ്ങളെ വെറുക്കാനുള്ള ആവേശം എവിടെ നിന്നാണ് വരുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ച് പോകുന്നു. ലോകം ചിലപ്പോൾ ഇരുണ്ടതായിരിക്കും. ആളുകൾ പിഴവുകൾ ചെയ്യാറുണ്ട്. കുടുംബങ്ങൾ ഒരിക്കലും പൂർണ്ണമായിരിക്കില്ല. പക്ഷെ ഞങ്ങളുടെ ജീവിതം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അത് എപ്പോഴും നിങ്ങളുടെ മുന്നിലായിരുന്നു. ഞങ്ങൾ തമ്മിൽ ഒരുമിച്ച് നിന്ന ഒരു ചെറിയ കുടുംബമായിരുന്നു. ഒരുമിച്ച് കരഞ്ഞു, ഒരുമിച്ച് ചിരിച്ചു, ജീവിതത്തിലെ എല്ലാം ഒരുമിച്ച് നേരിട്ടു.

എന്റെ അച്ഛൻ വളരെ ശാന്തനും സംസാരം കുറവുമുള്ള ഒരാളായിരുന്നു. പക്ഷെ തന്റെ സർക്കിളിനുള്ളിൽ അദ്ദേഹം അത്യന്തം ജീവസാന്നിധ്യമുള്ളയാളായിരുന്നു. സംഗീതത്തോടും ചിരിയോടും കൂടിയ ചെറിയ കുടുംബജീവിതം അദ്ദേഹം തന്റേതായ രീതിയിൽ ആഘോഷിച്ചു. ഞങ്ങൾക്ക് അദ്ദേഹം ശക്തിയായിരുന്നു... ഞങ്ങളുടെ അടിത്തറ. അദ്ദേഹം ആശ്രമങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
സംഗീതത്തോടും കുടുംബജീവിതത്തോടുമൊപ്പം ആത്മീയമായ ആ യാത്രയും മറ്റുള്ളവർക്കായി സേവനം ചെയ്യാനുള്ള ചിന്തയും അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. ആരെയെങ്കിലും സഹായിക്കാൻ അവസരം കിട്ടുമ്പോൾ അദ്ദേഹം ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. ഞങ്ങളുടെ കുടുംബത്തെ അടുത്തറിയുന്ന എല്ലാവർക്കും ഇതറിയാം. ഞങ്ങളുടെ ജീവിതം നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്തതുമല്ല. ഞങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വ്ലോഗുകളിലും പരിപാടികളിലും ഇവന്റുകളിലും വ്ലോഗുകളിലും നിങ്ങൾ ഞങ്ങളെ ഒരുമിച്ചാണ് കണ്ടിട്ടുള്ളതാണ്.
ഞങ്ങളുടെ കുടുംബം യഥാർത്ഥത്തിൽ എങ്ങനെയുണ്ടായിരുന്നുവോ അതുപോലെ തന്നെയാണ് നിങ്ങൾ കണ്ടത്. അതിനാലാണ് ആളുകൾ എളുപ്പത്തിൽ ഞങ്ങൾ മോശം മക്കളെന്ന് മുദ്ര കുത്തിയത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നത്. ആ അങ്കിൾ ടോക് ഷോയിൽ പറഞ്ഞത് ഒരു പൂർണ്ണ പ്രസ്താവനയല്ലായിരുന്നു. അത് വലിയൊരു സംഭാഷണത്തിനുള്ളിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു. എന്നാൽ ആ അപൂർണ്ണമായ ഒരു വരിയിൽ നിന്നുതന്നെ ആളുകൾ വലിയ നിഗമനങ്ങളിലേക്ക് ചാടി.
ഞങ്ങൾ മോശക്കാരാണെന്ന് വിധിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങളെ കുറിച്ച് ഏറ്റവും മോശമായത് വിശ്വസിക്കാൻ ആളുകൾക്ക് ഇത്രയും ആവേശം?. ഞങ്ങളെ ആക്രമിക്കാൻ ഒരു ചെറിയ അവസരം പോലും ആ വെറുപ്പ് അതിരുകടക്കുന്നു. അപമാനങ്ങൾ ഞങ്ങളോട് മാത്രമല്ല അമ്മയേയും ലക്ഷ്യമിട്ടു. അതാണ് ഏറ്റവും ഹൃദയഭേദകമായത്. എന്റെ മാതാപിതാക്കൾ പ്രണയത്തിൽ നിന്നാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. പല പ്രതിസന്ധികളെയും മറികടന്ന് അവർ അവരുടെ ജീവിതം നിർമ്മിച്ചു. വർഷങ്ങളോളം ഒരുമിച്ച് ഉറച്ച് നിന്നു.
എന്നാൽ എന്റെ അച്ഛൻ ഈ ലോകം വിട്ടുപോയിട്ടും ആളുകൾ അദ്ദേഹത്തിന് സമാധാനം അനുവദിക്കാത്തതുപോലെയാണ് തോന്നുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അനുഗ്രഹവും അദൃശ്യമായ സംരക്ഷണവും കൊണ്ടാവാം ആ ടോക് ഷോയിൽ സംസാരിച്ച മാന്യനായ ആ വ്യക്തി ഇപ്പോൾ മുന്നോട്ട് വന്ന് സത്യാവസ്ഥ വിശദീകരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതിന് ഞാൻ അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ തലക്കെട്ടുകളും കമന്റുകളും വെറുപ്പും എല്ലായിടത്തും പടർന്നു.
പക്ഷെ ഒരു നിമിഷം പോലും വൈകാതെ ആ അങ്കിൾ സത്യാവസ്ഥ വ്യക്തമാക്കാൻ തീരുമാനിച്ചു. അതിന് ഞാൻ അദ്ദേഹത്തോട് ആത്മാർത്ഥമായ നന്ദി പറയുന്നു. അതാണ് സത്യത്തിന്റെയും സത്യസന്ധതയുടെയും ശക്തി. അത് കാണാത്തവർക്ക് വേണ്ടി ആ വീഡിയോ ഞാൻ കമന്റിൽ പങ്കുവെക്കുകയാണ്. അത് പിൻ ചെയ്തിരിക്കുന്നു. ദയവായി ആദ്യം അത് കാണുക. അതിനുശേഷം മാത്രം ആക്രമിക്കൂ. ഞങ്ങളെ അടുത്തറിയുന്ന എല്ലാവർക്കും അറിയാം ഞങ്ങൾ എങ്ങനെ ജീവിച്ചുവെന്നും ഒരു കുടുംബമായി എത്രത്തോളം ബന്ധപ്പെട്ട് നിന്നു എന്നതും.
മനുഷ്യരായ എല്ലാവരേയും പോലെ ഞങ്ങളും പൂർണ്ണമല്ലാത്തവരാണ്. പക്ഷെ ഞങ്ങളെ അറിയുന്നവർക്ക് അറിയാം ഞങ്ങൾ എത്ര അടുത്തിരുന്നുവെന്നും ഇത് നമ്മെ എത്രത്തോളം വേദനിപ്പിച്ചിരിക്കുമെന്നും. കാരണം ജീവിതത്തിലെ ഓരോ പ്രയാസത്തിലൂടെയും ഓരോ ഘട്ടത്തിലൂടെയും കടന്ന് പോകുമ്പോൾ ഒരുമിച്ച് നിൽക്കുക എന്നത് മാത്രമെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.
എന്റെ അച്ഛന്റെ മരണത്തിനുശേഷവും ഞങ്ങൾക്കു ശേഷിച്ച ഏക കാര്യം തകർക്കാൻ ശ്രമിക്കുന്നവരുണ്ട്. ഞങ്ങളെ മോശക്കാരായി ചിത്രീകരിച്ച്. പൂർണ്ണ സത്യം അറിയാതെ ആളുകളെ കല്ലെറിഞ്ഞ് കുറ്റപ്പെടുത്തുന്നത് നിർത്തൂ. പകുതി കഥ കേട്ട് ആരുടെയെങ്കിലും പ്രതിച്ഛായ തകർക്കരുത്. എന്തുകൊണ്ടാണ് ഇത്രയും വെറുപ്പ് നമ്മളോടുള്ളത് എന്നത് എനിക്ക് അറിയില്ല. വർഷങ്ങളായി ഇതൊക്കെ സഹിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. എങ്ങനെയോ ദൈവത്തിന്റെ കൃപ കൊണ്ട് മുന്നോട്ട് പോകാനുള്ള ശക്തി കണ്ടെത്തുന്നു.
പക്ഷേ എന്റെ അമ്മയെ കുറിച്ച് ഒരിക്കൽ ചിന്തിക്കൂ. ഭർത്താവിനെ നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീ ഇപ്പോൾ സ്വന്തം ജീവിതത്തെയും സ്നേഹിച്ച മനുഷ്യനെയും കുറിച്ചുള്ള ഏറ്റവും ക്രൂരമായ അപമാനങ്ങൾ വായിക്കാൻ നിർബന്ധിതയാകുന്നു. ഇത്തരത്തിലുള്ള ക്രൂരതയെ അതിജീവിക്കാൻ എല്ലാവർക്കും ഒരുപോലെ ശക്തിയുണ്ടാകണമെന്നില്ല.
വാക്കുകൾ ഒരാളെ വളരെ ഇരുണ്ട സ്ഥലങ്ങളിലേക്ക് തള്ളിയിടാൻ കഴിയും. ആരുടെയെങ്കിലും ജീവിതത്തെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ആരെയെങ്കിലും ഇങ്ങനെ വേദനിപ്പിക്കുന്നതിന് മുമ്പ് ദയവായി ഒരു നിമിഷം നിന്ന് സത്യം കണ്ടെത്തുക. കാരണം ഒരിക്കൽ നാശം സംഭവിച്ചാൽ പാശ്ചാത്താപം വരുന്നത് വളരെ വൈകിയാണ് എന്നുമായിരുന്നു അഭിരാമിയുടെ കുറിപ്പ്.


Click it and Unblock the Notifications
















