'കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത കുട്ടിയാണ്, ഞാൻ സിഗ്നൽ കൊടുക്കുമ്പോൾ ഡയലോഗിന് അനുസരിച്ച് പ്രതികരിക്കും'
ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ജോജു ജോര്‍ജ്. ഒരു വേഷത്തിന് വേണ്ടി ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും വര്‍ഷങ്ങളോളം കയറിയിറങ്ങിയ ജോജുവിന്റെ ഡേറ്റിന് വേണ്ടി സംവിധായകര്‍ ഇന്ന് കാത്തിരിക്കുന്നു. നടൻ എന്നതിലുപരിയായി ഗായകനും നിർമാതാവും എല്ലാമാണ് ജോജു ജോർജ്. ജോസഫിനുശേഷമാണ് ജോജുവിന്റെ കരിയർ മാറി മറിഞ്ഞത്. അതിനുശേഷം ഒട്ടനവധി ഹിറ്റുകൾ ജോജുവിന്റെ പേരിലുണ്ടായി.
മലയാളത്തിൽ ഇപ്പോഴുള്ള പത്ത് മികച്ച നടന്മാരുടെ പേര് പറയാൻ പറഞ്ഞാൽ ഭൂരിഭാഗം പേരുടെ ലിസ്റ്റിലും ജോജുവുണ്ടാകും. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ജോജു. അതിന് കാരണം തന്റെ സ്വപ്നങ്ങളിലൊന്നായ സിനിമ സംവിധാനത്തിന് പിന്നാലെയായിരുന്നു ജോജു ജോർജ് എന്നതായിരുന്നു. താരം സംവിധായകന്റെ കുപ്പായമണിയുന്നതിനാൽ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

പണി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളായിരുന്ന ജുനൈസും സാഗർ സൂര്യയുമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം ആദ്യം സിനിമ അവസരം ലഭിച്ച രണ്ടുപേർ ജുനൈസും സാഗറുമാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനായി ബിഗ് ബോസ് മലയാളം സീസൺ ആറിൽ ജോജുവും ജുനൈസും സാഗറും നായിക തെലുങ്ക് താരം അഭിനയയും എത്തിയിരുന്നു.
നായിക അഭിനയ കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത വ്യക്തിയാണ്. അത്തരത്തിൽ ഒരു കുട്ടിയെ താൻ നായികയാക്കിയതിന് പിന്നിലെ കാരണവും ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളോട് സിനിമാ വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ ജോജു വെളിപ്പെടുത്തിയിരുന്നു.
'ഇവർ രണ്ടുപേരും (സാഗർ, ജുനൈസ്) കൂടി ഇവിടെ കാണിച്ചത് ഒക്കെ അത്രയും എഞ്ചോയ് ചെയ്ത ഒരാളാണ് ഞാൻ. അങ്ങനെയാണ് ഇവരിലേക്ക് എത്തിയത്. സിനിമയുടെ കഥ പറയുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. ഇവർക്ക് പണി കിട്ടിയിട്ട് ഇവർ ആ പണി തിരിച്ച് കൊടുക്കുന്നതും എനിക്ക് പണി കിട്ടിയിട്ട് ഞാൻ തിരികെ കൊടുക്കുന്നതുമാണ് കഥ. ഇത് ഒരു തൃശൂർ പടമാണ്. തൃശൂരാണ് ഇത് ഫുൾ ഷൂട്ട് ചെയ്തിരിക്കുന്നത്.'
'ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഞാൻ ഇവരെ കൂടെ കൂട്ടുകയായിരുന്നു. മൂന്നുമാസത്തോളം സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇടക്ക് വെച്ച് നിന്നുപോകുന്ന സാഹചര്യവും വന്നു. കാരണം ഒരു വർഷത്തോളം ഞാൻ ഒരു സിനിമയിലും അഭിനയിച്ചില്ല. അവസാനം ഞങ്ങളുടെ ഡ്രീം അങ്ങനെ നടക്കാൻ പോവുകയാണ്. അതുപോലെ ഈ സിനിമയിലെ നായിക വേഷത്തിലേക്ക് ഒരുപാട് ആളുകളെ പരിഗണിച്ചു. തൃശൂർ ബേസ്ഡായ സ്റ്റോറിയാണ്.'

'ഒരു നാടൻ പെൺകുട്ടിയാണ് കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ എത്തിയ ആളാണ് അഭിനയ. സംസാരിക്കാനും ആകില്ല കേൾക്കാനും ആകില്ലെന്ന് ഞാൻ നേരിട്ട് കാണുമ്പൊഴാണ് അറിയുന്നത്. ഫോട്ടോ കാണുമ്പോൾ ഇതൊന്നും എനിക്ക് മനസിലായില്ല. പിന്നെയാണ് അറിയുന്നത് ഒരുപാട് സിനിമകൾ ചെയ്‌തിട്ടുണ്ട് അഭിനയയെന്ന്. നിമിത്തത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ ഒന്നും ആലോചിക്കാതെ അതിനെ പിന്നാലെ പോയി.'
'പിന്നെയാണ് ഒരു സംവിധായകൻ വഴി അറിയുന്നത് ഇംഗ്ലീഷിൽ എഴുതികൊടുത്താൽ അഭിനയ അഭിനയിക്കുമെന്ന്. ഈ സിനിമയിൽ ഡാൻസ് ഉണ്ടല്ലോ. ചെവി കേൾക്കാത്ത ആൾക്ക് എങ്ങനെ താളത്തിൽ നൃത്തം ചെയ്യാനാകുമെന്നായിരുന്നു പിന്നെ എന്റെ അടുത്ത ടെൻഷൻ. എന്നാൽ ഈ കുട്ടി ഡാൻസും ചെയ്‌ത് അഭിനയിക്കുകയും ചെയ്തു. വലിയ ഒരു മോട്ടിവേഷനായിട്ടാണ് എനിക്ക് അഭിനയയെ തോന്നിയത്.'
'നീത പിള്ളയാണ് കുട്ടിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. അത് വളരെ ഗംഭീരമായി തന്നെ നീത ചെയ്തിട്ടുണ്ട്. ഊമയായിട്ട് അഭിനയിപ്പിച്ചുകൂടെയെന്ന് ചോദിക്കാം. പക്ഷെ സംസാരിക്കുന്ന ക്യാരക്ടർ ആയതുകൊണ്ട് തന്നെ അങ്ങനെ ഷൂട്ട് ചെയ്തു.'
'വളരെ ഗംഭീരമായി തന്നെ അഭിനയ അത് കൈകാര്യം ചെയ്തു. ഞാൻ ഡയലോഗ് പറഞ്ഞ് കഴിയുമ്പോൾ അഭിനയ അതിന് അനുസരിച്ച് പ്രതികരിക്കണമല്ലോ. അപ്പോൾ ഞാൻ കൈകൊണ്ട് ഒന്നെന്ന് കാണിക്കും അപ്പോൾ അഭിനയ ഡയലോഗ് പറഞ്ഞ് തുടങ്ങും', എന്നാണ് ജോജു ജോർജ് പറഞ്ഞത്.


Click it and Unblock the Notifications