'ലവ് ചിഹ്നം മതിലിൽ വരച്ചതിന് അച്ഛൻ പൊതിരെ തല്ലിയിട്ടുണ്ട്, മകന് ആ സ്ഥിതിയുണ്ടാകരുത്'; മനോജ് നായർ!
സിനിമാ-സീരിയൽ രംഗത്തെ സ്വീകാര്യരായ താരദമ്പതികളാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. രണ്ടുപേരും ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
മിശ്ര വിവാഹം കഴിച്ചതിന് വീട്ടുകാരുടെ പിന്തുണ കൊണ്ടാണെന്നും പലപ്പോഴും താരദമ്പതികൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ഞുങ്ങളിൽ നിന്ന് പ്രണയം, സെക്സ് പോലുള്ള ഒളിപ്പിച്ച് പിടിക്കരുതെന്നും എല്ലാത്തിനേയും കുറിച്ച് കൃത്യമായ അറിവ് നൽകി മാത്രമെ മക്കളെ വളർത്താവൂവെന്നും പറയുകയാണ് ബീന ആന്റണി മനോജ് നായരും.
സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മക്കളെ പഠിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. 'ഞങ്ങൾക്ക് ഒരു മകനാണുള്ളത്. അവന് പ്രണയിക്കുന്നതിന് തടസമില്ല. വിവാഹപ്രായമാകുമ്പോൾ അവന് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.'
'പ്രണയിച്ച് വിവാഹിതരായ ഞങ്ങൾക്ക് മകൻ പ്രണയിച്ചാൽ അതിൽ തെറ്റ് പറയാനോ ശിക്ഷിക്കാനോ അവകാശമില്ല. മകൻ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ വെച്ചിട്ടുള്ള ഒരേയൊരു കണ്ടീഷൻ നല്ല സ്വഭാവമുള്ള പെൺകുട്ടിയായിരിക്കണമെന്നത് മാത്രമാണ്.'

'ജാതിയോ മതമോ നിറമോ ഒന്നും പ്രശ്നമല്ല. പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് ഞങ്ങൾ. പക്ഷെ മകനാണ് പിറന്നത്. ഇനി അവൻ കെട്ടുന്ന പെൺകുട്ടിയെ മകളെപ്പോളെ സ്നേഹിക്കാനുള്ള ഓപ്ഷനെ ഉള്ളൂ.'
'ചെറിയ പ്രായം മുതൽ പ്രണയം, സെക്സ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം. കൃത്യമായി നമ്മൾ പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ രീതിയിൽ അവർ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടവ പഠിക്കും.'
'അതിനാൽ മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് തെറ്റും ശരിയും പറഞ്ഞ് കൊടുക്കുന്നതാണ് ഉത്തമം. ചെറുപ്പത്തിൽ ഇത്തരം കാര്യങ്ങൾ ഞങ്ങൾക്കാരും പഠിപ്പിച്ച് തന്നിട്ടില്ല.'

'ലവ് ചിഹ്നം കണ്ടിട്ട് അത് എന്താണെന്ന് അറിയാതെ മതിലിൽ വരച്ച് വെച്ചതിന് അച്ഛൻ പൊതിരെ തല്ലിയിട്ടുണ്ട്. അന്ന് തീരുമാനിച്ചതാണ് അത്തരം സാഹചര്യങ്ങൾ എന്റെ മകനുണ്ടാകരുതെന്ന്.'
'ബോയ്സ് സ്കൂളിൽ പഠിച്ചതിനാൽ ലവ് ചിഹ്നം കണ്ടാൽ പോലും അതെന്താണെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഒരിക്കൽ സുഹൃത്തിന്റെ കയ്യിൽ ഒരു ഹാർട്ടും കൂടെ ഒരു അമ്പുമുള്ള ചിഹ്നം കണ്ടു. കണ്ടപ്പോൾ ഇഷ്ടമായതുകൊണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന്റെ മതിലിൽ വെറുതെ വരച്ചു.'
'അർഥം അറിയില്ലായിരുന്നു. ഒപ്പം മനോജ് എന്ന് പേരും എഴുതി. വൈകിട്ടായപ്പോൾ അച്ഛൻ വന്നു. മുൻകോപിയാണ് അച്ഛൻ. മനോജ് എന്ന് വിളിക്കുന്ന കേട്ടപ്പോഴെ പന്തികേട് തോന്നിയിരുന്നു.'

'ചെന്ന് നിന്നതും ചൂരൽകൊണ്ട് അടിച്ചു. കാര്യം മനസിലായില്ല ആദ്യം. തിരക്കിയപ്പോൾ അച്ഛൻ മതിലിനടുത്തേക്ക് കൊണ്ടുപോയി ഞാൻ വരച്ച ചിത്രം കാണിച്ച് തന്നു. വൃത്തികെട്ട ചിത്രം വരയ്ക്കാനാണോ പഠിക്കാൻ പോകുന്നത് എന്നാണ് ചോദിച്ചത്.'
'യഥാർഥത്തിൽ ചിത്രത്തിന്റെ അർഥം പോലും അറിയില്ലായിരുന്നു. അച്ഛൻ പക്ഷെ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്റെ അച്ഛൻ അന്ന് എന്നോട് സംസാരിച്ചത് ആ സിമ്പൽ പോലും വൃത്തികേടാണ് എന്ന തരത്തിലാണ്.'
'അത്തരം തെറ്റിദ്ധാരണകൾ കുട്ടികളിൽ കുത്തിവെയ്ക്കരുത്. എന്താണോ ശരി അത് കുട്ടികൾ മനസിലാക്കുന്ന തരത്തിൽ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പറഞ്ഞ് കൊടുക്കണം.'

'ഞാൻ മകനുമൊത്ത് പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ യുട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ എനിക്ക് ഒരുപാട് വിമർശനങ്ങൾ ലഭിച്ചിരുന്നു. പഠിക്കുന്ന മകന് മുമ്പിൽ വെച്ച് ഇത്തരം വിഷയങ്ങൾ സംസാരിച്ചുവെന്നതായിരുന്നു അവർ കണ്ടെത്തിയ കുറ്റം.'
'പ്രണയം എന്താണ് എന്ന് അവന് ഞാൻ ശരിയായ രീതിയിൽ കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ട്. നമ്മൾ വേണം തെറ്റും ശരിയും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അല്ലാത്ത പക്ഷം അവർ വഴി തെറ്റിപോയേക്കും' മനോജ് നായർ പറഞ്ഞു.


Click it and Unblock the Notifications