'പലരും കഴിച്ചിട്ട് ഉപേക്ഷിച്ച ഭക്ഷണ സാധനം പെറുക്കി കഴിക്കും, ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നു'; നസീർ സംക്രാന്തി
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരാണ് നസീർ സംക്രാന്തിയുടേത്. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ ഭാഗമായതോടെയാണ് നസീർ സംക്രാന്തിക്ക് സിനിമാ-സീരിയൽ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രചാരം ലഭിച്ചത്.
മഞ്ജു പിള്ള അടക്കമുള്ള താരങ്ങൾ അണിനിരന്ന പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണത്തോടെ സംപ്രേഷണം ചെയ്യുന്നുണ്ട്. കമലാസനൻ എന്ന കഥാപാത്രത്തെയാണ് തട്ടീം മുട്ടീയിൽ നസീർ സംക്രാന്തി അവതരിപ്പിക്കുന്നത്.
മാസ്റ്റേഴ്സ്, അച്ഛാദിൻ, മാന്നാർ മത്തായി സ്പീക്കിംഗ് 2, ഉട്ട്യോപയിലെ രാജാവ്, അമർ അക്ബർ അന്തോണി, ലീല, ജെയിംസ് ആൻഡ് ആലീസ്, സ്വർണ കടുവ, ഫുക്രി, പാവ, ചിന്നദാദ, വെൽക്കം ടു സെൻട്രൽ ജയിൽ, ആന അലറലോടലറൽ, നാം, കാർബൺ, ബ്രദേഴ്സ് ഡേ, ആകാശഗംഗ 2, കപ്പേള, ദി പ്രീസ്റ്റ് തുടങ്ങി ഒട്ടനവധി സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ നസീർ സംക്രാന്തി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറയായി നസീർ സംക്രാന്തി മലയാളികളെ ചിരിപ്പിക്കുന്നുണ്ട്.

നാട്ടിലെ വേദികളിൽ തുടങ്ങിയ കലാജീവിതമാണ് ഇന്ന് ബിഗ് സ്ക്രീനില്‍ എത്തി നില്‍ക്കുന്നത്. ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും കഠിന വഴികളിലൂടെ നടന്നാണ് നസീർ മലയാള പ്രേക്ഷകരുടെ പ്രിയതാരമായത്.
ഇന്ന് അംഗീകാരങ്ങളുടെയും പ്രശസ്തിയുടെയും തണലിൽ നിൽക്കുമ്പോഴും നസീർ സംക്രാന്തി കടന്നുവന്ന വഴികൾ മറന്നിട്ടില്ല. ഇപ്പോഴിത ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയിൽ പങ്കെടുത്ത് തന്റെ ബാല്യകാലത്തെ ദുരിത ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

പലരും കഴിച്ചിട്ട് ഉപേക്ഷിച്ച ഭക്ഷണ സാധനം വരെ പെറുക്കി കഴിക്കേണ്ട ജീവിത സാഹചര്യമായിരുന്നു അന്ന് തന്റേതെന്നും നസീർ വെളിപ്പെടുത്തി. 'പഠിക്കാൻ വിടുന്നതിൽ പ്രശ്നങ്ങളുള്ളതുകൊണ്ട് എന്നെ തിരൂരങ്ങാടിയിലുള്ള യത്തീംഖാനയിൽ കൊണ്ടുവിട്ടിരുന്നു.'
'അന്ന് അതൊരു അനാഥാലയമാണ് എന്ന ബോധം എനിക്ക് ഇല്ലായിരുന്നു. ചായസൽക്കാരം എന്നൊരു പരിപാടി പതിവായി അവിടെ നടക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നവർ കഴിച്ച് മിച്ചം വെച്ച ഭക്ഷണം ഒരു സ്ഥലത്ത് കൊണ്ട് വന്ന് ഉപേക്ഷിക്കും. അത് ഞങ്ങൾ പെറുക്കിയെടുത്ത് രണ്ട് മൂന്ന് ദിവസത്തെ കാര്യങ്ങൾ ഓടിക്കും.'

'കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ട സാഹചര്യവും വന്നിട്ടുണ്ട്. അന്ന് അത് ഭിക്ഷയാണെന്ന് അറിയില്ലായിരുന്നു. കപ്പയ്ക്ക് പോവുക എന്നാണ് അതിന് നാട്ടിൽ പറഞ്ഞിരുന്നത്. വൈകിട്ട് എല്ലാം കൂടി കണക്ക് കൂട്ടി വരുമ്പോൾ അന്നത്തെ ഒന്നര രൂപയൊക്കെ ഉണ്ടാകും' നസീർ സംക്രാന്തി പറഞ്ഞു.
'ഞങ്ങൾ 5 മക്കളായിരുന്നു. ഞാൻ രണ്ടാമത്തെ കുട്ടിയാണ്. എനിക്ക് 7 വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. ആറാം ക്ലാസില്‍ പഠനം അവസാനിച്ചു. വീട്ടിലെ കാര്യങ്ങൾ മോശമായിരുന്നതു കൊണ്ട് ജോലിക്ക് ഇറങ്ങി.'

'മീൻ കച്ചവടം, ലോട്ടറി വിൽപന, പത്രം ഇടൽ, ഹോട്ടൽ സപ്ലെയർ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു.15 വയസിലാണ് കലാരംഗത്തേക്ക് എത്തിയത്. അമ്പലങ്ങളിലെ പരിപാടികൾക്ക് അവസരം ചോദിച്ച് വാങ്ങുമായിരുന്നു. വേദികളോട് ഒരു പ്രത്യേകതരം ആവേശമായിരുന്നു.'
'ഇതാണ് എന്റെ തൊഴിലെന്ന് അന്ന് ഉറപ്പിച്ചു. ആദ്യ കാലത്തെ് പൈസ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഷോ കഴിഞ്ഞ് കോട്ടയത്ത് കൊണ്ട് വന്ന് ഇറക്കും. പിന്നെ സംക്രാന്തി വരെ നടക്കണം.'

'അഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ചിലപ്പോൾ ഷോയ്ക്കിടയിൽ കിട്ടുന്ന കട്ടൻകാപ്പിയും ബോണ്ടയും ആയിരിക്കും അന്നത്തെ ഭക്ഷണം. പിന്നീട് പ്രഫഷണൽ ട്രൂപ്പുകളിലെത്തി. മംഗളം, ജനനി, വീണാ വോയസ്, കലാഭവൻ അങ്ങനെ പല ട്രൂപ്പുകൾക്ക് വേണ്ടി പ്രവർത്തിച്ചു.'
'പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളിൽ അവസരം കിട്ടി തുടങ്ങി' നസീർ സംക്രാന്തി മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ജീവിതം തുറന്ന് കാട്ടി പറഞ്ഞത് ഇതായിരുന്നു.


Click it and Unblock the Notifications